ഇടതു ഭരണത്തില്‍ അവഗണ നേരിടേണ്ടി വന്നത് മലബാര്‍ മേഖല; ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാന്‍ സജ്ജരായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്നുള്ള മോചനമാണ് മലബാര്‍ ജനത ആഗ്രഹിക്കുന്നത്. ജനതയെ വഞ്ചിച്ചവരാണ് സിപിഎമ്മുകാര്‍. അവരുടെ അവസരവാദ രാഷ്ട്രീയത്തെ കേരള ജനത തിരിച്ചറിഞ്ഞു. അതിനെതിരെ ശക്തമായ വിധിയെഴുത്താണ് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നടന്നത്. ഒന്നും രണ്ടും ഘട്ടത്തില്‍ പ്രകടമായ കനത്ത പോളിംഗ് ശതമാനം അതിന്റെ സൂചനയാണ്.

വാക്കും പ്രവര്‍ത്തിയും രണ്ടായി കൊണ്ടു നടക്കുന്നവരാണ് സിപിഎമ്മുകാര്‍. ആഢംബരങ്ങളുടേയും രാജകീയ സുഖസൗകര്യങ്ങളുടേയും നടുവിലാണ് സിപിഎം ഭരണാധികാരികള്‍ അഭിരമിക്കുന്നത്. സ്വന്തം അണികളോട് പോലും നീതിപുലര്‍ത്താന്‍ സിപിഎമ്മിനെ ഇപ്പോള്‍ നയിക്കുന്ന നേതക്കള്‍ക്കായില്ല. അതിനെതിരായ പ്രതിഷേധം ഇരമ്പുന്ന ജനവിധി കൂടിയായിരിക്കും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന മലബാര്‍ മേഖയിലേത്.
അഭ്യസ്തവിദ്യരായ യുവാക്കളുടേയും തൊഴിലാളികളുടേയും രോഷാഗ്നിയും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇടതു ഭരണത്തില്‍ ഏറ്റവും കൂടുതല്‍ അവഗണ നേരിടേണ്ടി വന്നതും മലബാര്‍ മേഖലയാണ്. ഇതിനെല്ലാമെതിരായ ജനവിധിയാണ് മലബാറിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇടതുസര്‍ക്കാരിന് സമ്മാനിക്കാന്‍ പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡിജിപി ഒന്നര മണിക്കൂര്‍ കൊച്ചിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേസിന്റെ അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയും സിപിഎം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡി ജി പിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്. കേരള ഡി ജി പി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നത്. ഡി ജി പി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധ:പതിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications