അറബിക്കടലിൽ ചക്രവാതച്ചുഴി; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറുകയും ചെയ്യും.
വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം മധ്യ കിഴക്കൻ അറബിക്കടലിന് സമീപത്ത് എത്തിയ ശേഷം തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയക്ക് സാധ്യത ഉണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലേർട്ട് കൊണ്ട് അർത്ഥം ആക്കുന്നത്.
അതേസമയം കേരളത്തിൽ ഇതുവരെ കാലവർഷം എത്തിയിട്ടില്ല. ജൂൺ നാലിന് കാലവർഷം എത്തുമെന്നായിരുന്നു പ്രവചനം. കഴിഞ്ഞദിവസം കാലവർഷം ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് എത്തിയിരുന്നെങ്കിലും അവിടെ നിന്ന് കേരളത്തിലേക്ക് എത്താൻ അനുകൂല സാഹചര്യം ഉണ്ടായിരുന്നില്ല. പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയോ മാലിദ്വീപ്, ലക്ഷദ്വീപ് മുതൽ കേരളതീരം വരെ സ്ഥായിയായ മേഘാവരണം ഉണ്ടാവുകയോ ചെയ്തിട്ടില്ല.
കേരളത്തിൽ കാലവർഷം എത്താൻ വൈകുമെന്ന് തന്നെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. മൂന്ന് ദിവസമെങ്കിലും വൈകി മാത്രമേ കാലവർഷം എത്താൻ സാധ്യതയുള്ളൂ എന്നാണ് നിലവിൽ കാലാവസ്ഥ വകുപ്പ് വിലിയിരുത്തുന്നത്. സംസ്ഥാനത്ത് സാധരണയായി ജൂൺ ഒന്ന് മുതലാണ് കാലവർഷം ആരംഭിക്കേണ്ടത്.
എന്നാൽ ഇത്തവണ മേയ് അവസാനം കാലവർഷം എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ജൂൺ നാലിന് എത്തുമെന്ന് പറയുകയായിരുന്നു. അതേസമയം, സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ സ്കൈമെറ്റ് ജൂൺ ഏഴിന് മൺസൂൺ എത്തും എന്നാണ് പറയുന്നത്. മൂന്ന് ദിവസം വൈകാനും സാധ്യതയുണ്ട് എന്നാണ് സ്കൈമെറ്റും പറയുന്നത്












Click it and Unblock the Notifications