വടക്കന്‍ കേരളത്തില്‍ നാശം വിതച്ച് മഴ; വന്‍ നാശനഷ്ടം, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടര്‍ന്നതോടെ കനത്ത നാശനഷ്ടം. കണ്ണൂര്‍ കോളായട് ചീറേരി ബാബുവിന്റെ നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് മഴയില്‍ തകര്‍ന്നുവീണു. ലോണെടുത്തായിരുന്നു വീടിന്റെ നിര്‍മ്മാണം. ഇന്ന് രാവില അഞ്ച് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നാദാപുരം ചെറുമോത്തും വെള്ളൂരിലും മേപ്പയ്യൂരിലും മരം വീണ് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.
മേപ്പയ്യൂര്‍ ചങ്ങരംവള്ളി മീത്തലെ ചാലില്‍ കുഞ്ഞബ്ദുള്ളയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. ചിയ്യൂരില്‍ ട്രാന്‍സ്‌ഫോമറിന് മുകളില്‍ തെങ്ങ് വീണു. കുറ്റ്യാടി വടയത്തും മലപ്പുറം പോത്തുകല്ലിലും കിണര്‍ ഇടിഞ്ഞ് താഴ്ന്നു. വയനാട് കല്‍പ്പറ്റയ്ക്കടുത്ത് പുത്തൂര്‍ വയലില്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത മഴയില്‍ കാറിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

അതേസമയം, വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എം എം മുതല്‍ 204.4 എം എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ
23-07-2023 : ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
24-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
25-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
26-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
27-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.












Click it and Unblock the Notifications