Get Updates
Get notified of breaking news, exclusive insights, and must-see stories!

''സ്പീക്ക‍ർ ജനിച്ച മതംപോലും വിവാദത്തിന് പ്രകോപനമായിട്ടുണ്ടെങ്കിൽ''; പ്രതികരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്

സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട മിത്ത് വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. യുക്തിചിന്തയേയും ശാസ്ത്ര ബോധത്തേയും തകർത്ത് കേരളത്തെ വർഗീയ ഫാസിസ്റ്റുകളുടെ പിടിയിൽ കൊണ്ടുവരാനുളള സംഘപരിവാറിന്റെ ശ്രമമാണിതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസ്താവന: ദൽഹിയിൽ സംഘപരിവാർ ശക്തികൾ അധികാരത്തിൽ പിടിമുറുക്കിയത് മുതൽ ശാസ്ത്രവിരുദ്ധതയുടെ പുത്തൻഭാഷ്യങ്ങൾ രചിച്ചുതുടങ്ങിയിരുന്നു. പുരാണകഥാപാത്രങ്ങളേയും സാങ്കൽപിക ദൈവരൂപങ്ങളേയും അവർ ഉപയോഗിച്ചതായി വിവരിക്കപ്പെടുന്ന ഉപകരണങ്ങളേയും പ്ലാസ്റ്റിക്ക് സർജറി, ടെസ്റ്റ്ട്യൂബ് ശിശു,വിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ ശാസ്ത്രനേട്ടങ്ങളോടും സാങ്കേതിക വിദ്യാഫലങ്ങളോടും സമീകരിച്ചുകൊണ്ട് പുതിയ വ്യാഖ്യാനങ്ങൾ നിർമ്മിച്ചു തുടങ്ങിയിരുന്നു.

ശാസ്ത്രകോൺഗ്രസ്സ് പോലെയുള്ള അക്കാദമികവേദികൾ പോലും ഇതിനായി ഉപയോഗിച്ചു. സംഘപരിവാർ അധികാരത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുന്നവർക്കെതിരേ കായികമായ ആക്രമണങ്ങൾ തുടങ്ങിയിരുന്നു. നരേന്ദ്രധബോത്ക്കറുടേയും എം.എം.കൽബുർഗിയുടേയും ഗൗരിലങ്കേഷിന്റേയുമൊക്കെ രക്തസാക്ഷിത്വം അതാണ് സൂചിപ്പിക്കുന്നത്.

speaker

അധികാരം കൈപ്പിടിയിലൊതുക്കിയതിന് ശേഷം അശാസ്ത്രീയതയെ പൊതുബോധത്തിൽ രൂഢമൂലമാക്കുന്നതിനുള്ള തീവ്രശ്രമങ്ങളാണ് കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയങ്ങളെ അക്കാദമിക വേദികളുടെ പടിക്ക് പുറത്താക്കുന്ന നയം ആരംഭിച്ചു.

കോവിഡ് കാലത്തെ പാഠപുസ്തകങ്ങളുടെ പുന:ക്രമീകരണത്തിന്റെ പേരിൽ പരിണാമസിദ്ധാന്തവും ആവർത്തനപ്പട്ടികയും മുഗൾ ആധുനിക ഇന്ത്യാ ചരിത്രഭാഗങ്ങളും പരിസ്ഥിതി, കാലാവസ്ഥാമാറ്റം തുടങ്ങിയ ശാസ്ത്രഭാഗങ്ങളും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് തങ്ങളുടെ വിജ്ഞാന വിരോധം അവർ വീണ്ടും തെളിയിക്കുകയുണ്ടായി. ഈ പ്രവർത്തനങ്ങളെല്ലാം കേവലം വിശ്വാസസംര ക്ഷണത്തിനു വേണ്ടിയുള്ളതല്ലെന്നും ജനങ്ങളുടെ യുക്തിചിന്താശേഷിയേയും ശാസ്ത്രബോധത്തേയും തകർക്കുന്നതിന് വേണ്ടിയാണെന്നും വ്യക്തമായിരുന്നു.

വിയോജിക്കുവാനും ചോദ്യം ചെയ്യുവാനുള്ള കഴിവുകളില്ലാത്ത ഒരു നിശബ്ദസമൂഹത്തെ സൃഷ്ടിച്ചെടുത്ത് അതുവഴി രാജ്യത്തെ ശതകോടിയിലധികം വരുന്ന ജനങ്ങളെ ദേശീയവും അന്തർദേശീയവുമായ മൂലധനവാഴ്ചയുടെ ഇരകളായി നിലനിർത്താമെന്നും ജനങ്ങളിൽ മതപരമായ ഭിന്നിപ്പുകളുണ്ടാക്കി അധികാരത്തിൽ തുടർന്ന് തങ്ങളുടെ ഫാസിസ്റ്റ് നയങ്ങൾ അനന്തകാലത്തോളം തുടരാമെന്നും സംഘപരിവാർ കണക്കുകൂട്ടി.

ഈ സാഹചര്യത്തിലാണ് അന്ധവിശ്വാസചൂഷണ നിരോധന നിയമത്തിന്റെ ആവശ്യകതയും ശാസ്ത്രം കെട്ടുകഥയല്ല എന്ന ആശയവും മുൻനിർത്തിയുള്ള പ്രചരണപരിപാടികൾ അഖിലേന്ത്യാതലത്തിൽ തന്നെ നടന്നത്. കേരളമാകട്ടെ അതിന്റെ നവോത്ഥാന പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് യുക്തിചിന്തയുടേയും ശാസ്ത്രബോധത്തിന്റേയും വഴിയിൽ ബഹുദൂരം മുന്നോട്ടുപോയിട്ടുമുണ്ട്.

കേരളത്തിലെ തൊഴിലാളിദരിദ്രപക്ഷ രാഷ്ട്രീയത്തിന്റെ ഉറച്ച അടിത്തറകളിലൊന്ന് അന്ധവിശ്വാസങ്ങൾക്കും ജാതിബോധത്തിനും എതിരായി ഉയർന്നുവന്ന നവോത്ഥാനപാരമ്പര്യമാണ്. കേരളം നേടിയ നേട്ടങ്ങളെ തകർക്കുന്നതിനും സംസ്ഥാനത്തെ വർഗ്ഗീയഫാസിസ്റ്റുകളുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനുമുള്ള എളുപ്പവഴി യുക്തി ചിന്തയേയും ശാസ്ത്രബോധത്തേയും തകർക്കുയാണെന്ന് സംഘപരിവാർ മനസ്സിലാക്കിയിട്ടുണ്ട്. അതിനായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു.

ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നിയമസഭാ സ്പീക്കറുടെ പ്രസംഗത്തെച്ചൊല്ലി ആരംഭിച്ചിരിക്കുന്ന വിവാദം. സ്പീക്കർ വസ്തുനിഷ്ഠവും ശാസ്ത്രീയവും ഭരണഘടനാപരവുമായ അഭിപ്രായങ്ങളാണ് പറഞ്ഞതെന്ന് ആധുനികവിദ്യാഭ്യാസം നേടിയ ഏവരും സമ്മതിക്കും. സ്പീക്ക‍ർ ജനിച്ച മതംപോലും വിവാദത്തിന് പ്രകോപനമായിട്ടുണ്ടെങ്കിൽ അത് കൂടുതൽ അപകടകരമായ സാമൂഹ്യവിഭജനത്തിലേയ്ക്കാവും കേരളത്തെ നയിക്കുക.

ഇത്തരം വർഗ്ഗീയചേരിതിരിവിന് നേതൃത്വം കൊടുക്കുന്നത് ഒരുകാലത്ത് കേരളത്തിന്റെ സാമൂഹ്യനവോത്ഥാനപ്രക്രിയയിൽ പങ്കുവഹിച്ചവരുടെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്നവരാണെന്നത് കൂടുതൽ ഭയാനകമാണ്. ഈ സ്ഥിതിയിൽ ശാസ്ത്രത്തേക്കാൾ പ്രധാനം വിശ്വാസമാണ് എന്ന പ്രഖ്യാപനം കേരളത്തെ നവോത്ഥാനത്തിനുമുമ്പുള്ള കാലത്തേയ്ക്ക് മടക്കിക്കൊണ്ടുപോകാനേ ഉപകരിക്കൂ.

മനുഷ്യനും മനുഷ്യനും തമ്മിൽ കാണാനും തൊടാനും ഒന്നിച്ചുണ്ണാനും പറ്റാത്തവിധം നികൃഷ്ടമായിരുന്ന, വഴിനടക്കാനും പള്ളിക്കൂടത്തിൽ പോകാനും ബഹുഭൂരിപക്ഷത്തിനും അവസരം നിഷേധിച്ച, സ്ത്രീകളെ മാറുമറയ്ക്കാൻ പേലും അവകാശമില്ലാത്ത കാഴ്ച്ചപ്പണ്ടങ്ങളായി കരുതിയിരുന്ന, ജന്മിത്തത്തിന്റെ കാലം തിരിച്ചുവരരുത്. അതുകൊണ്ട് അഖിലേന്ത്യാതലത്തിൽ മുമ്പേ ആരംഭിച്ചിരുന്ന ശാസ്ത്രവിരുദ്ധതയുടെ തേരോട്ടത്തെ തടയുന്നതിന് മുഴുവൻ കേരളീയരും ഒന്നിച്ചണിനിരക്കണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് അഭ്യർത്ഥിക്കുന്നു.
ബി രമേശ്
പ്രസിഡന്റ്
ജോജികൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+