'ഏപ്രില്‍ ആദ്യവാരം മുതല്‍ ബസ് സമരം നടത്തും'; ബസ് ഉടമകളുടെ മുന്നറിയിപ്പ്
വർഷങ്ങളായി വിദ്യാർഥി കൺസെഷൻ നിരക്ക് ഒരു രൂപയാണെന്നും മാർച്ച് 31 നു മുമ്പ് ഇത് അഞ്ചു രൂപയായി ഉയർത്തം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

തൃശൂർ: ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളുടെ സംഘടന രംഗത്ത്. അല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. വർഷങ്ങളായി വിദ്യാർഥി കൺസെഷൻ നിരക്ക് ഒരു രൂപയാണെന്നും മാർച്ച് 31 നു മുമ്പ് ഇത് അഞ്ചു രൂപയായി ഉയർത്തം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.
വിദ്യാർഥി കൺസെഷൻ പുനപരിശോധിക്കണം എന്നാണ് സംഘടനയുടെ ആവശ്യം. ഡീസലിന് ഇനി രണ്ടു രൂപ കൂടി കൂടിയാൽ ബസ് വ്യവസായം തന്നെ നിന്നുപോകും. പക്ഷേ, വണ്ടി ഓടിയാലും ഓടിയില്ലെങ്കിലും തങ്ങൾ നികുതി അടയ്ക്കണം. ഏപ്രിൽ ഒന്നു മുതൽ നികുതി അടയ്ക്കാതെ നിൽക്കാനുള്ള ഫോം ജി സർക്കാരിൽ കൊടുക്കാനാണ് തീരുമാനം. ഫോം ജി നൽകാൻ എല്ലാ ബസ് ഉടമകൾക്കും നിർദേശം നൽകി. ഇതോടെ ഏപ്രിലിൽ ബസ് സർവീസ് ഉണ്ടാകില്ല.
ഒന്നോ, രണ്ടോ മുതലാളിമാർ ഉണ്ടാകും, പക്ഷേ സ്വകാര്യ ബസ് വ്യവസായംകൊണ്ട് ജീവിക്കുന്ന ഒരുപാടു പേരുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ തങ്ങൾക്ക് സഹായം ആവശ്യമാണ്. സമരം പ്രഖ്യാപിക്കാൻ തങ്ങൾ പ്രാപ്തരല്ല. തങ്ങളുടെ സമരം ജീവനുവേണ്ടിയുള്ള സമരമാണ്. എവിടെയെങ്കിലും പോയിരുന്നു ഭരിക്കാനല്ല തങ്ങളുടെ ശ്രമമെന്നും തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികൾ പറഞ്ഞു.
ഏപ്രിലിലെ സമരത്തിന് മുന്നോടിയായി ഫെബ്രുവരി 28 ന് എല്ലാ ജില്ലാ കളക്ടറേറ്റുകളിലും പ്രതിഷേധ ധർണയും മാർച്ചും നടത്താനും സംഘടന തീരുമാനിച്ചു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഉയർത്തണമെന്ന ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ , സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് കൂടി പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസ് ഉടമകൾക്കിടയില്ഡ പ്രതിഷേധമുണ്ട്. രണ്ടുരൂപ സെസിലൂടെ പ്രതിദിനം 150-200 രൂപ ബാധ്യത ഓരോ ബസിനും ഉണ്ടാകുമെന്നും പ്രതിമാസം 3000-6000 രൂപ വരെ നഷ്ടമാണെന്നുമാണ് ബസ് ഉടമകൾ പറയുന്നത്. അതേസമയം, പ്രതിഷേധം ഉയരുമ്പോഴും സെസ് പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇന്ധന സെസ് പിൻവലിക്കണമെന്ന ആവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications