പങ്കജാക്ഷിയമ്മ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ കൊല്ലത്തെ ദുരന്തം ഉണ്ടാകുമായിരുന്നില്ല....
കൊല്ലം: വെടിക്കെട്ട് അപകടത്തില്‍ 106 പേര്‍ക്ക് ജീവന്‍ നഷ്ടമായ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നിന്നും മീറ്ററുകള്‍ മാത്രം മാറിയാണ് പങ്കജാക്ഷിയമ്മയുടെ വീട്. പങ്കജാക്ഷിയമ്മയാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ 80കാരിയായ പങ്കജാക്ഷിയമ്മയുടെ പരാതി ആരും കേട്ടില്ല. പുറ്റിങ്ങല്‍ ഭഗവതിയും കേട്ടില്ല. ഫലം നാടിനെ നടുക്കിയ പൊട്ടിത്തെറി. നഷ്ടമായത് നൂറില്‍പ്പരം പേരുടെ ജീവന്‍.
ക്ഷേത്ര ഭരണസമിതിയോ, പൊലീസോ പങ്കജാക്ഷിയമ്മയുടെ പരാതി കാര്യമായി എടുത്തില്ല. എടുത്തിരുന്നെങ്കില്‍ ഇത്തവണ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുമായിരുന്നില്ല. പങ്കജാക്ഷിയമ്മ പറഞ്ഞത് കേട്ടവര്‍ പോലും കേട്ടില്ല എന്ന് നടിക്കുകയായിരുന്നു. വെടിക്കെട്ട് മത്സരം കാണാന്‍ കാത്തിരുന്നവരും ക്ഷേത്രം ഭാരവാഹികളെ പിണക്കാന്‍ പ്രയാസമുള്ളവരും തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ കിട്ടുന്ന വോട്ട് പാഴാക്കാന്‍ പറ്റാത്തവരും എല്ലാം കൂട്ടത്തിലുണ്ടായിരുന്നു.
ഏപ്രില്‍ രണ്ടിനാണ് പങ്കജാക്ഷിയമ്മ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടന്നു. കളക്ടര്‍ വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയും ചെയ്തു. എന്നാല്‍ കുറുക്കുവഴികളിലൂടെ സമ്പാദിച്ചു എന്ന് പറയപ്പെടുന്ന അനുമതിയുമായി വെടിക്കെട്ട് നടത്താനായിരുന്നു ക്ഷേത്രം ഭാരവാഹികളുടെയും ഉത്സാഹക്കമ്മിറ്റിക്കാരുടെയും തീരുമാനം. അതിന് വലിയ വില കൊടുക്കേണ്ടിയും വന്നു.
ക്ഷേത്രത്തോടു ചേര്‍ന്നാണ് പങ്കജാക്ഷിയമ്മയുടെ വീട് എന്ന് പറഞ്ഞല്ലോ. കഴിഞ്ഞ വര്‍ഷങ്ങളിലും വെടിക്കെട്ടില്‍ പങ്കജാക്ഷിയമ്മയുടെ വീടിന് കേടുപാടുകള്‍ പറ്റിയിരുന്നു. പുറ്റിങ്ങല്‍ ദേവിയുടെ ഭക്തയായ പങ്കജാക്ഷിയമ്മ ഒരുവര്‍ഷം പോലും ഉത്സവം മുടക്കാറില്ല. എന്നാല്‍ ഇത്തവണ വീട് പൂട്ടി പങ്കജാക്ഷിയമ്മ ബന്ധുവീട്ടിലേക്ക് പോയി. പക്ഷേ പങ്കജാക്ഷിയമ്മ പേടിച്ചത് തന്നെ സംഭവിച്ചു. അപകടവിവരമറിഞ്ഞാണ് ഇവര്‍ പിന്നീട് ഇവിടേക്ക് തിരിച്ചുവന്നത്.