സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിന് പുറമെ അടുത്ത മൂന്ന് മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത് കണക്കിലെടുത്ത് ആഗസ്‌റ്റ് 20 വരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ വരെ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആഗസ്‌റ്റ് 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ടാണ്. ആഗസ്‌റ്റ് 19ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 20ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
കൂടാതെ നിലവിൽ കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പുകൾ. ഇത് കൊണ്ട് തന്നെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരമേഖലകളിൽ കഴിയുന്നവരോട് ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ജാഗ്രതാ നിർദ്ദേശങ്ങൾ
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൂടാതെ ഡാമുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിതാമസിക്കാൻ തയ്യാറാവുകയും വേണം. അടച്ചുറപ്പില്ലാത്ത, മേൽക്കൂര സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്നവരോട് ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.












Click it and Unblock the Notifications