മാർച്ച് മാസത്തിലും രക്ഷയില്ല; കൊടുംചൂടിന് ശമനമില്ലാത്തത് തിരിച്ചടി, ആറ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇത് കണക്കിലെടുത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശവും നൽകി.
ഫെബ്രുവരിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ താപനില ഉയർന്നത് തിരിച്ചടിയായിരുന്നു. മാർച്ച് മാസത്തിൽ വേനൽമഴ എത്തുമെന്നും അതുവഴി ചൂട് ഗണ്യമായി കുറയുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇത് തെറ്റിക്കുന്ന സംഭവ വികാസങ്ങളാണ് മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ കാണാനുള്ളത്. നിലവിൽ കാലാവസ്ഥാ പ്രവചന പ്രകാരം ഒരിടത്തും വേനൽമഴയ്ക്കുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.

മാർച്ച് 3 മുതൽ 5 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സാധാരണയേക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
ജാഗ്രതാ നിർദ്ദേശം
ജാഗ്രതാ നിർദ്ദേശം: പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുന്നത് നല്ലതായിരിക്കും.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യ ശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൽ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്.
ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടു തീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.












Click it and Unblock the Notifications