'സമകാലിക സംഭവങ്ങൾ സിനിമയാകുമ്പോൾ എന്തിന് പേടിക്കുന്നു'; ഡോക്യുമെന്‍ററി വിലക്കിനെതിരെ എകെ ബാലന്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ പത്താമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്നും മൂന്ന് ചലച്ചിത്രങ്ങളെ വിലക്കിയതിനെതിരെ സാംസ്ക്കാരിക മന്ത്രി എകെ ബാലൻ. ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്നും മൂന്ന് ചലച്ചിത്രങ്ങളെ വിലക്കിയത് അംഗീകരിക്കാന്‍ കഴിയുന്ന പ്രവണതയല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞു.
തന്റെ എഫ്ബി പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്താമാക്കിയത്. സമകാലിക സംഭവങ്ങള്‍ സിനിമയാകുമ്പോള്‍ എന്തിനാണ് ചിലര്‍ പേടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരാണ് കലാകാരന്‍മാര്‍. സ്വതന്ത്ര ചിന്തകരെയും അഭിപ്രായം തുറന്നുപറയുന്നവരെയും കൊലപ്പെടുത്തുന്ന രീതിയാണ് ഈ അടുത്തകാലത്തായി രാജ്യം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രോഹിത്ത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുമെന്നും എന്നാല്‍ ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ ചുരുങ്ങിയ ദിവസങ്ങളേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ അതിനുള്ളില്‍ മറിച്ചൊരു തീരുമാനത്തിന് സാധ്യത കുറവാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ശനിയാഴ്ച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തില്‍ സിനിമകള്‍ വിലക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഈ സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ കേരളം മുട്ടുമടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമകാലിക വിഷയങ്ങള്‍ പറഞ്ഞു എന്നുള്ളതുകൊണ്ട് സിനിമകള്‍ ദേശവിരുദ്ധമാകുന്നില്ലെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications