കെവിൻ വധക്കേസ് മുങ്ങിമരണമാക്കി പോലീസ്.. അനീഷിന്റെ മൊഴിയടക്കം വെട്ടിനിരത്തി!
കോട്ടയം: കെവിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സാഹചര്യങ്ങളുണ്ടായിട്ടും അത് മുങ്ങിമരണമാക്കാനുള്ള തിടുക്കത്തിലാണ് പോലീസ്. കുറ്റാന്വേഷണ ചട്ടങ്ങള്‍ പാടെ ലംഘിച്ചാണ് കെവിന്റെ മരണം പോലീസ് മുങ്ങിമരണമാക്കുന്നത്.
കെവിന്റെ ബന്ധു കൂടിയായ അനീഷിന്റെ മൊഴി സൂചിപ്പിക്കുന്നത് കൊലപാതകം തന്നെയാണ് നടന്നിരിക്കുന്നത് എന്നാണ്. എന്നാല്‍ അനീഷിന്റെ മൊഴിയടക്കമാണ് പോലീസ് വെട്ടി നിരത്തിയിരിക്കുന്നത്.
മുങ്ങിമരണമാക്കി പോലീസ്
കെവിന്‍ കൊലക്കേസില്‍ പോലീസ് തുടക്കം മുതല്‍ പ്രതിസ്ഥാനത്താണ്. കെവിനെ തട്ടിക്കൊണ്ട് പോയ ഷാനു ചാക്കോ അടക്കമുള്ളവര്‍ക്കൊപ്പമായിരുന്നു പോലീസ് എന്നതിന് തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പലതര സംശയങ്ങളും നിലനില്‍ക്കുമ്പോഴും കെവിന്റെത് മുങ്ങിമരണമാക്കാനുള്ള അന്വേഷണ സംഘത്തിന്റെ തിടുക്കത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതികളുടേയും അനീഷിന്റെയും മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് മുങ്ങിമരണമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്.
നിരവധി പൊരുത്തക്കേടുകള്‍
എന്നീലീ മൂന്ന് കാര്യങ്ങളിലും നിരവധി പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. കെവിന്‍ പ്രധാനപ്പെട്ടതാണ് അക്രമികള്‍ തട്ടിക്കൊണ്ട് പോയ അനീഷിന്റെ മൊഴി. കെവിന്‍ മര്‍ദ്ദനമേറ്റ് അവശനായിരുന്നുവെന്നും ഓടി രക്ഷപ്പെടാന്‍ സാധിക്കില്ലായിരുന്നുവെന്നും അനീഷ് പറയുന്നു. അവനെ കൊന്നു, ഇവനെക്കൂടി തട്ടിയേക്ക് എന്ന് അക്രമികള്‍ പറയുന്നത് കേട്ടതായും അനീഷ് വെളിപ്പെടുത്തിയിട്ടുള്ളതാണ്.
അന്ന് നടന്നതെല്ലാം നാടകം
ചാലിയക്കരയില്‍ നടന്നതെല്ലാം ഒരു നാടകമായിരുന്നുവെന്നും അനീഷ് വെളിപ്പെടുത്തുകയുണ്ടായി. കെവിനെ കാറില്‍ നിന്നും പുറത്തേക്ക് ഇറക്കിയ ശേഷം സംഘത്തിലെ ഒരാളൊഴികെ എല്ലാവരും തന്റെ അരികിലേക്ക് വന്നു. കെവിന് ഓടാന്‍ സാധിക്കുന്ന സ്ഥിതിയില്‍ ആയിരുന്നുവൈങ്കില്‍ അവര്‍ എന്തിന് കെവിന്റെ സമീപത്ത് നിന്നും മാറി തന്റെ അടുത്തേക്ക് വന്നുവെന്ന് അനീഷ് ചോദിക്കുന്നു.
ഒരു മണിക്കൂര്‍ അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്
പിന്നീടുള്ള ഒരു മണിക്കൂര്‍ അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്ന് തനിക്ക് അറിയില്ല. അത് കഴിഞ്ഞ് ഒരാള്‍ തന്റെ അടുത്ത് വന്ന് കെവിന്‍ രക്ഷപ്പെട്ടുവെന്ന് പറയുകയായിരുന്നു. കെവിനെ പുറത്ത് ഇറക്കി കിടത്തുന്നത് അല്ലാതെ കെവിന്‍ ഓടി രക്ഷപ്പെടുന്നത് താന്‍ കണ്ടില്ലെന്ന് അനീഷ് പലതവണയായി മാധ്യമങ്ങള്‍ക്ക് മുന്നിലും പോലീസിനോടും ആവര്‍ത്തിച്ചിട്ടുമുണ്ട്.
മൊഴികൾ വിഴുങ്ങി പോലീസ്
എന്നാലീ മൊഴികള്‍ പോലീസ് സൗകര്യപൂര്‍വ്വം വിഴുങ്ങിക്കളഞ്ഞു. പകരം കെവിനെ കാറില്‍ നിന്നും പുറത്ത് ഇറക്കി കിടത്തുന്നത് കണ്ടു എന്ന അനീഷിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. തീര്‍ന്നില്ല പോസ്റ്റ്‌മോര്‍ട്ടത്തിലുമുണ്ട് സംശയങ്ങള്‍. ചട്ടം ലംഘിച്ചാണ് കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരിക്കുന്നത് എന്നും ആക്ഷേപം നിലനില്‍ക്കുന്നു.
പോസ്റ്റ്മോർട്ടത്തിലും ദുരൂഹത
കേസില്‍ പ്രതിസ്ഥാനത്തുള്ള കോട്ടയം പോലീസിന്റെ ഇഷ്ടപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടവും ഫോറന്‍സിക് പരിശോധനയും നടന്നിരിക്കുന്നത്. കൊല്ലത്ത് നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത് എന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടിയിരുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പോലീസ് ആവശ്യപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജിലാണ്.
Recommended Video
സർജനില്ലാതെ സ്ഥലപരിശോധന
പോലീസ് സര്‍ജനെ ഒഴിവാക്കി പോലീസുകാര്‍ തന്നെയാണ് സ്ഥലപരിശോധനയും നടത്തിയത് എന്നതും ദുരൂഹമാണ്. സാക്ഷികളില്ലാത്ത കൊലക്കേസില്‍ പോലീസ് സര്‍ജന്‍ നടത്തുന്ന ഫോറന്‍സിക് പരിശോധന നിര്‍ണായകമാണ് എന്നിരിക്കെയാണ് തന്നിഷ്ട പ്രകാരമുള്ള പോലീസിന്റെ ഈ നടപടി. മാത്രമല്ല കെവിന്‍ കൊലക്കേസിലെ അന്വേഷണം മാധ്യമങ്ങളില്‍ നിന്നും രഹസ്യമാക്കി വെച്ചതും സംശയാസ്പദമാണ്.