കെവിന്റെ മരണത്തിൽ 'കാക്കി'യുടെ പങ്ക് വ്യക്തം! എഎസ്ഐ അടക്കം രണ്ട് പോലീസുകാർ കസ്റ്റഡിയിൽ...
ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്തിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെയും സമ്മതിച്ചു.
കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. കേസിലെ പ്രതികളെ സഹായിച്ച ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ബിജു, ജീപ്പ് ഡ്രൈവർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇവരെയും പ്രതിചേർത്തേക്കും.
കെവിനെ തട്ടിക്കൊണ്ടുപോയവർക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്തിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെയും സമ്മതിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകാൻ പോലീസ് സഹായം ലഭിച്ചിട്ടുണ്ടെന്നും, കൈക്കൂലി വാങ്ങിയതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും വിജയ് സാഖറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൂടുതൽപേർ...
കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയും ഗാന്ധിനഗർ എഎസ്ഐയും തമ്മിൽ നടത്തിയ ഫോൺസംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെയാണ് കെവിനെ തട്ടിക്കൊണ്ടുപോകാനും മറ്റും പോലീസ് സഹായം നൽകിയതായി തെളിഞ്ഞത്. അതിനിടെ, എഎസ്ഐ പതിനായിരം രൂപ കൈക്കൂലി വാങ്ങിയതായും ആരോപണമുയർന്നു. രാത്രി പട്രോളിങിനിടെ ഷാനു ചാക്കോയെയും സംഘത്തെയും ശ്രദ്ധയിൽപ്പെട്ടെങ്കിലും എഎസ്ഐ ഇവരെ വിട്ടയിച്ചിരുന്നു.

പുറത്തേക്ക്...
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പോലീസിന് വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതോടെ എഎസ്ഐ ബിജു അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിജുവിനെയും ജീപ്പ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ആറു പേർ...
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിലവിൽ ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഐജി വിജയ് സാഖറെ അറിയിച്ചു. കസ്റ്റഡിയിലുള്ള പോലീസുകാരെയും കേസിൽ പ്രതിചേർക്കും. അറസ്റ്റിലായ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പോലീസിനെതിരെ കൈക്കൂലി ആരോപണം ഉയർന്നതിനാൽ കേസ് വിജിലൻസിന് കൈമാറുന്നത് സംബന്ധിച്ച് വൈകീട്ട് തീരുമാനമെടുക്കുമെന്നും ഐജി വ്യക്തമാക്കി.
Recommended Video


എല്ലാവരെയും പിടിക്കട്ടെ...
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും ഐജി വ്യക്തമാക്കി. കെവിന്റെ ബന്ധു അനീഷ് നൽകിയ മൊഴി കൃത്യമാണ്. തെന്മലയിൽ വച്ച് കെവിൻ രക്ഷപ്പെട്ടെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ ഇക്കാര്യത്തിൽ വിശ്വാസ്യത പോരെന്നും വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും ആവശ്യമാണെന്നും ഐജി പറഞ്ഞു. കേസിൽ ആകെയുള്ള 14 പ്രതികളെയും പിടികൂടിയശേഷം വിശദവിവരങ്ങൾ പങ്കുവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications