കൊടകര കുഴല്‍പണ കേസില്‍ ഇഡിയുടെ പ്രാഥമികാന്വേഷണം; ബിജെപി നേതാക്കളെ രക്ഷിക്കാനോ ശിക്ഷിക്കാനോ
കൊച്ചി: കൊടകര കുഴല്‍പണ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്ന ചോദ്യം ദിവസങ്ങളായി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കേസില്‍ രാഷ്ട്രീയ താത്പര്യമാണി ഇഡി സംരക്ഷിക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ്, ലോക്താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്. ഈ വിഷയത്തില്‍ ഹൈക്കോടതി ഇഡിയുടെ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. എന്തായാലും കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇഡി അന്വേഷണത്തിലേക്ക് കടക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് ഇനി അറിയേണ്ടത്. പരിശോധിക്കാം...
സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

പ്രാഥമികാന്വേഷണം
കുഴല്‍പണ കേസില്‍ പ്രാഥമിക അന്വേഷണം ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിവച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന സംസ്ഥാന പോലീസില്‍ നിന്ന് എഫ്‌ഐആറും മറ്റ് വിവരങ്ങളും ഇഡി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതിയും ഇഡി പരിശോധിക്കുന്നുണ്ട്.

എത്രയെത്ര പരാതികള്‍
കൊടകര കുഴല്‍പണ കേസ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഒരുപാട് പരാതികള്‍ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. ആ പരാതികളില്‍ ഒരു തീരുമാനവും ഇല്ലാതിരുന്നതോടെ ആയിരുന്നു സലീം മടവൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. സലീം മടവൂരിന്റെ നീക്കത്തേയും ഒരു വിഭാഗം വിമര്‍ശിച്ചിരുന്നു.

പരിധിയില്‍ വരുമോ
കുഴല്‍പണ കേസ് തങ്ങളുടെ പരിധിയില്‍ വരുമോ എന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ സംശയിക്കുന്നതത്രെ. അതില്‍ ഒരു തീരുമാനത്തില്‍ എത്തിയതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ. എന്തായാലും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ മറ്റ് വിവരങ്ങള്‍ അറിയാം.

അവതാരകനെ ഭീഷണിപ്പെടുത്തിയ ഇഡി
എന്തുകൊണ്ട് ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ കുഴല്‍പണ കേസ് അന്വേഷണം സ്വമേധയാ ഏറ്റെടുക്കുന്നില്ല എന്ന ചര്‍ച്ചകള്‍ സജീവമാണ്. അതിനിടെയാണ് അത്തരമൊരു ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെ ഇഡിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഫോണ്‍ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതും വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

രക്ഷിക്കാനും ശിക്ഷിക്കാനും
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഏറ്റെടുത്താല്‍ ഉന്നത ബിജെപി നേതാക്കളെ അവര്‍ രക്ഷിച്ചെടുക്കും എന്ന ആക്ഷേപവും ശക്തമാണ്. പശ്ചിമ ബംഗാളില്‍ അടക്കം ഇത്തരം കാര്യങ്ങള്‍ക്ക് പ്രകടമായ തെളിവുകള്‍ ഉണ്ട് എന്നും ഈ വാദം ഉന്നയിക്കുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയും ഇഡിയുടേയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയുടേയോ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നാണ് ഇവരുടെ പക്ഷം.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍
അത്തരം ഒരു സംശയം, ഹര്‍ജി നല്‍കിയ സലീം മടവൂരും വണ്‍ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു അന്വേഷണം നടന്നാല്‍ മാത്രമേ ഇതില്‍ തട്ടിപ്പുകള്‍ ഒഴിവാക്കപ്പെടുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. എന്ത് അട്ടിമറി ശ്രമം ഉണ്ടായാലും അത് കോടതിയ്ക്ക് മുന്നില്‍ എത്തിച്ച് പരിഹരിക്കാനുള്ള അവസരമുണ്ടാകുമെന്ന പ്രതീക്ഷയാണ് സലീം മടവൂര്‍ പങ്കുവച്ചത്.

ആദായനികുതി വകുപ്പ്
ഈ കേസ് തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്നാണ് ഇഡി ആദ്യം മുതല്‍ ഉയര്‍ത്തിയിരുന്ന വാദം. ആദായനികുതി വകുപ്പാണ് ഈ കേസ് അന്വേഷിക്കേണ്ടത് എന്നും ഇഡി സോഴ്‌സുകളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തായാലും ആദായനികുതി വകുപ്പും ഇത് സംബന്ധിച്ച് അന്വേഷണം ഒന്നും തുടങ്ങിയിട്ടില്ല.

കള്ളപ്പണവും കള്ളപ്പണം വെളുപ്പിക്കലും
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം നടത്താം. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തത് ഈ നിയമത്തിന്റെ പരിധിയില്‍ ആയിരുന്നു. കേരളത്തിലേക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച ഈ പണം കള്ളപ്പണം ആണെന്ന് വ്യക്തമായിട്ടുള്ള കാര്യമാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ പണം വെളുപ്പിച്ചിട്ടുണ്ടാകും എന്ന് സ്വാഭാവികമായും സംശയിക്കാം.
ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ












Click it and Unblock the Notifications