കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതന് അയിത്തം കേരളത്തിൽ മാത്രം; തുറന്നടിച്ച് കൊടിക്കുന്നിൽ സുരേഷ്
കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ് ഏഴു തവണ ലോക്‌സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താനെന്നും ചൂണ്ടികാട്ടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘടന സംവിധാനങ്ങളെ ചോദ്യം ചെയ്തും വിമർശിച്ചും നിരവധി നേതാക്കളാണ് കോൺഗ്രസിൽ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിലുള്ള മാനദണ്ഡത്തെ ചോദ്യം ചെയ്യുകയാണ് പാർലമെന്റ് അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ്. കേരളത്തില്‍ മാത്രമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ദളിതന് അയിത്തം കല്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ് ഏഴു തവണ ലോക്‌സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താനെന്നും ചൂണ്ടികാട്ടി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ ഇത്രയേറെ തവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്. ഒരു തവണകൂടി ജയം ആവര്‍ത്തിച്ചാല്‍ ലോക്‌സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കറാണെന്നും സുരേഷ് റിപ്പോർട്ടോർ ടിവിയോട് പറഞ്ഞു.

കേരളത്തിൽ നിന്ന് മറ്റൊരാളും ഇത്രയേറെ തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടട്ടില്ലെന്നിരിക്കെ താനായതും കൊണ്ടും താനൊരു ദളിതനായതുകൊണ്ടുമാണ് തന്നെ ആരും അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്തതെന്നും പറഞ്ഞു. അതേസമയം തനിക്കതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നകൊണ്ടാണ് തുടർച്ചയായി ജയിക്കാൻ കഴിയുന്നതെന്നും സുരേഷ് പറഞ്ഞു.

"എഐസിസിയില്‍ പ്രവർത്തിച്ചിട്ടുണ്ട്, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിട്ടുണ്ട്, കെപിസിസി അധ്യക്ഷനാകാന്‍ ഞാന്‍ യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്നെ പരിഗണിക്കാതിരിക്കുന്നത്? അതിന് യാതൊരു ന്യായീകരണവുമില്ല.
പാര്‍ട്ടിക്ക് ഭാവിയില്‍ വേണ്ടുന്ന എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും എഐസിസി കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത്. കേരളത്തില്‍ മാത്രമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ദളിതന് അയിത്തം കല്‍പ്പിച്ചിരിക്കുന്നത്."

കഴിഞ്ഞ തവണ കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വാദിച്ചിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. എംഎം ഹസനെ മാറ്റി മുല്ലപ്പള്ള രാമചന്ദ്രൻ വരുന്ന സമയത്ത് താനും സ്ഥാനത്തിനായി ക്ലെയിം ചെയ്തിരുന്നു. തന്നെ പരിഗണിക്കുകയും ചെയ്തിരുന്നെങ്കിലും ഹൈക്കമാൻഡ് തീരുമാനം മുല്ലപ്പള്ളിയാകട്ടെയെന്നായിരുന്നു. തന്നെ വർക്കിങ് പ്രസിഡന്റ് ആക്കുകയും ചെ

പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ എത്തുന്നതിനെയും കൊടിക്കുന്നിൽ സുരേഷ് പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ആഗ്രഹിച്ച ഒരു മാറ്റമാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശന്‍ പുതിയ തലമുറയുടെ പ്രതിനിധിയായി, പ്രതിപക്ഷ നേതാവായി കടന്നു വരുമ്പോള്‍ അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ലെന്നും സുരേഷ് പറഞ്ഞു.

"കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് മുന്നണിയേയും അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചരിത്രപരമായ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തുമുള്ള പരിചയവും പൊതുസമൂഹത്തില്‍ പല വിഷയങ്ങളിലും അദ്ദേഹം എടുത്തിട്ടുള്ള നിലപാട് പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമാകും. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും സ്വീകാര്യമായ നേതൃത്വമാണ് ഇന്നത്തെ കാലഘട്ടത്തില്‍ ആവശ്യമായിട്ടുള്ളത്."

ഇതേ രീതിയിൽ തന്നെയാകും കെപിസിസി പ്രസിഡന്റിനേയും യുഡിഎഫ് കണ്‍വീനറേയും തെരഞ്ഞെടുക്കുക. പാര്‍ട്ടിയിലും മുന്നണിയിലും ജനങ്ങളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് പറഞ്ഞു. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ എത്തുമെന്ന തരത്തിലുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തതിലൂടെ കെപിസിസി അധ്യക്ഷ സ്ഥാനത്തിലുള്‍പ്പെടെ സമൂലമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുരേഷ്.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത












Click it and Unblock the Notifications