കോൺഗ്രസിൽ പ്രശ്നം അവസാനിക്കുന്നില്ല? പുലിയാണ്, കടുവയാണെന്ന് പറഞ്ഞ് വരേണ്ട ആവശ്യം തനിക്കില്ലെന്ന് കൊടിക്കുന്നിൽ
കോൺഗ്രസിൽ പ്രശ്നം അവസാനിക്കുന്നില്ല? പുലിയാണ്, കടുവയാണെന്ന് പറഞ്ഞ് വരേണ്ട ആവശ്യം തനിക്കില്ലെന്ന് കൊടിക്കുന്നിൽ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിച്ച് കഴിഞ്ഞിട്ടും കോൺഗ്രസിൽ അതൃപ്തി തുടരുന്നു. കെ സുധാകരനൊപ്പം കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നത്. ഒരു ദളിത് നേതാവ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് പൊതു സമൂഹത്തിനിടയിൽ കോൺഗ്രസ് സ്വീകാര്യത വർധിപ്പിക്കുമെന്നും ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം കെ സുധാകരനിലെത്തി. കൊടിക്കുന്നിൽ സുരേഷ് വർക്കിങ് പ്രസിഡന്റായി തുടരുകയും ചെയ്യും.

അതേസമയം ദളിതനായ കെപിസിസി അധ്യക്ഷനെന്ന ചരിത്ര മുഹൂര്‍ത്തത്തിന് വേണ്ടി ഇനിയും കാത്തിരിക്കുമെന്ന് വ്യക്തമാക്കുകയാണ് കൊടിക്കുന്നിൽ സുരേഷ്. ദളിത് വിഭാഗത്തില്‍ നിന്നൊരാള്‍ അധ്യക്ഷനാവുകയെന്നത് സ്വപ്‌നമാണ്. ദളിത് അധ്യക്ഷന്‍ എന്ന പോരായ്മ പരിഹരിക്കണമെന്നാണ് അഭിപ്രായം. എന്നാല്‍ അത് പരിഗണിക്കപ്പെട്ടില്ലെന്നും കൊടിക്കുന്നില്‍ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

"വീണ്ടും കാത്തിരിക്കുന്നു. ഇനിയും അവസരങ്ങള്‍ ഒരുപാടുണ്ട്. സമയമാകുമ്പോള്‍ വീണ്ടും ആവശ്യമുയര്‍ത്തും. ആ ചരിത്ര മൂഹുര്‍ത്തിന് വേണ്ടി കാത്തിരിക്കുന്നു. കോണ്‍ഗ്രസില്‍ ദളിത് നേതാക്കളോട് വിവേചനമുണ്ടെന്ന വിമര്‍ശനത്തില്‍ അഭിപ്രായത്തിന് മുതിരുന്നില്ല. ദളിത് എന്നെരു സമൂഹമാണ്. അവര്‍ അവഗണിക്കപ്പെടുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ അവകാശമുണ്ട്. ദളിത് വിഭാഗത്തില്‍ നിന്നൊരാള്‍ അധ്യക്ഷനാവുകയെന്നത് സ്വപ്‌നമാണ്. അതിന് വേണ്ടി ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു."

നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തനിക്കും യോഗ്യതയുണ്ടെന്ന് പരസ്യമായി തന്നെ കൊടിക്കുന്നിൽ വാദിച്ചിരുന്നു. ദളിത് വിഷയം ഉയർത്തി തന്നെയായിരുന്നു സുരേഷിന്റെയും അഭിപ്രായ പ്രകടനം. എന്നാൽ താൻ ഇത്തരത്തിൽ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ വലിയ രീതിയിൽ സൈബര്‍ ആക്രമണങ്ങളും ഭീഷണിയും നേരിട്ടെന്നും സുരേഷ് പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെ മാത്രമല്ല, ഫോണിലൂടെയും ഭീഷണിയുണ്ടായതായി കൊടിക്കുന്നിൽ പറയുന്നു.

"എല്ലാദിവസവും ജനങ്ങളുമായി ഇടപെടുന്ന വ്യക്തിയാണ്. ഇന്നും കിറ്റുകള്‍ വിതരണം ചെയ്തിട്ടാണ് ഞാന്‍ വന്നത്. സോഷ്യല്‍മീഡിയയെ ഉപയോഗിച്ച് ഒരു സ്ഥാനത്തേക്കും വരാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എന്റെ കടമ, പാര്‍ട്ടിയോടും വിജയിപ്പിച്ച ജനങ്ങളോടുമാണ്. കടമകള്‍ നേരിട്ടാണ് നിര്‍വഹിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്ന് പുലിയാണ്, കടുവയാണെന്ന് പറഞ്ഞ് വരേണ്ട സാഹചര്യം എനിക്കില്ല. ഏഴു തവണ എംപിയായ വ്യക്തിയാണ് ഞാന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് തവണ ജയിക്കുക എന്നത് ചെറിയ കാര്യമില്ല. പക്ഷെ സോഷ്യല്‍മീഡിയയില്‍ അത് വലിയൊരു തെറ്റാണ്."
Recommended Video

ജാതി പറഞ്ഞുവരെ തനിക്കെതിരെ അധിക്ഷേപമുണ്ടായതായി കൊടിക്കുന്നിൽ സുരേഷ് വെളിപ്പെടുത്തി. എന്ത് രാഷ്ട്രീയമാണിത്. എങ്ങോട്ടാണിത് പോകുന്നത്. അത്രയും മോശം ഭാഷയിലാണ് പ്രതികരണങ്ങളും ഭീഷണികളും. ഇവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടുമായിരുന്നു. അംഗീകരിക്കുന്നതിന് പകരം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.












Click it and Unblock the Notifications