കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; സ്ത്രീ അടക്കം മൂന്ന് പേർ പോലീസ് നിരീക്ഷണത്തിൽ
കൊല്ലം; ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതം. ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല. നിലവിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. നേരത്തേ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന പുരുഷന്റേയും രേഖ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.
ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം. കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളിൽ ഉള്ളവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ ചന്ദനത്തോപ്പ് സ്വദേശിയായ ഒരാളെ കുറിച്ചാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത് എന്നാണ് വിവരം.

കുട്ടിയെ തട്ടിക്കൊണ്ടുപോകുമ്പോൾ ഉപയോഗിച്ച വെള്ള കാർ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കാർ ഉപേക്ഷിച്ച് നീല കാറിലാണ് സംഘം കുട്ടിയുമായി പിന്നീട് പോയത്. ഈ കാറും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഇതേ കാറിലെത്തിയാണ് കഴിഞ്ഞ ദിവസം കുട്ടിയേയും സ്ത്രീയേയും സംഘം ഇറക്കി വിട്ടതെന്നാണ് വിലയിരുത്തുന്നത്. ഇവിടെ നിന്ന് യുവതി ഓട്ടോറിക്ഷയിലായിരുന്നു ആശ്രമം മൈതാനത്ത് എത്തിയത്.
സ്ത്രീ മാസ്ക് ധരിച്ചിരുന്നു. കുട്ടിയേയും മാസ്ക് ധരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. അതേസമയം ആശ്രമം മൈതാനത്ത് ഓട്ടോയെത്തിയപ്പോൾ അതുവഴി രണ്ട് പോലീസ് ജീപ്പുകൾ കടന്ന് പോയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്ന് സംശയിക്കുന്നുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. അതിനിടെ തട്ടിക്കൊണ്ടുപോയ സംഘം പ്രൊഫഷണൽ സംഘങ്ങളെ പോലെ മോചന ദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവർ അത്തരത്തിൽ പ്രവർത്തിക്കുന്നവരല്ലെന്നാണ് പോലീസ് നിഗമനം.
തിങ്കളാഴ്ച വൈകീട്ട് ഓയൂർ കുറ്റാടിമുക്കിൽ വെച്ചായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. സഹോദരനെ തട്ടിമാറ്റിയാണ് കുട്ടിയെ കാറിലേക്ക് വലിച്ചിട്ടത്. കുട്ടികളുടെ വീടിന് സമീപത്ത് വെച്ച് തന്നെയായിരുന്നു സംഭവം. പ്രതികൾക്കായി പോലീസ് തിരിച്ചിൽ വ്യാപിപ്പിക്കുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്നവർ കുട്ടി ഒറ്റക്കിരിക്കുന്നത് കണ്ടുവന്ന് ചോദിച്ചപ്പോഴാണ് കാണാതായ ആറുവയസുകാരിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.












Click it and Unblock the Notifications