ഉത്ര മരിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം പൊട്ടിച്ചിരി, ചികിത്സ വൈകിപ്പിച്ചു; സൂരജിനെ കുടുക്കിയ തെളിവുകൾ
കൊല്ലം: പാമ്പിനെ കൊണ്ട് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും വ്യത്യസ്തമായ ശൈലി ഉപയോഗിച്ചാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ശക്തമായ തെളിലുകളാണ് അന്വേഷണ സംഘം ശേഖരിച്ചുവരുന്നത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടി കടിച്ച പാമ്പിന്റെ ജഡം പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടന്നിരിക്കുകയാണ്. ഉത്ര മരിക്കുന്നതിന് മുമ്പും സമാനമായ പാമ്പ് കടിയേറ്റ സംഭവം ഉണ്ടായതാണ് മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചത്. കൂടാതെ മരണത്തിന് ശേഷം ഭര്‍ത്താവ് സൂരജിന്റെ പെരുമാറ്റവും കുടുക്കാന്‍ കാരണമായി. സൂരജാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കാന്‍ കാരണമായ പ്രധാന തെളിവുകള്‍ ഇവയാണ്.
Recommended Video
സൂരജിന്റെ പെരുമാറ്റം
ഉത്രയ്ക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെ ഭര്‍ത്താവ് സൂരജ് നിര്‍വികാരതയോടെയാണ് പെരുമാറിയത്. പാമ്പ് വീട്ടിലുണ്ടാകുമെന്ന് പറഞ്ഞ് സൂരജും ഉത്രയുടെ സഹോദരന്‍ വിഷുവും കിടപ്പുമുറിയിലെത്തിയപ്പോഴുള്ള പെരുമാറ്റവും സംശയത്തിനിടയാക്കി. മുറിക്കുള്ളില്‍ പാമ്പിനെ തിരയുമ്പോള്‍ അലമാരക്കിടെയില്‍ പാമ്പുണ്ടെന്ന് പറഞ്ഞ് സൂരജ് മുറിയില്‍ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു. പിന്നീട് വിഷു ഒറ്റയ്ക്കാണ് പാമ്പിനെ കൊന്നത്.
സഹോദരന്റെ മേല്‍ ആരോപണം
ഇതിന് പിന്നാലെ, ഉത്രയെ കൊല്ലാന്‍ നോക്കിയത് സഹോദരന്‍ വിഷുവാണെന്ന് സൂരജ് ആരോപിക്കുകയും ചെയ്തു. വീടിന് സമീപത്ത് സര്‍പ്പക്കാവും ക്ഷേത്രവും ഉള്ളതിനാല്‍ ബന്ധുക്കളാരും സൂരജിനെ സംശയിച്ചില്ല. എന്നാല്‍ ജനാലയ്ക്കരികില്‍ കിടന്ന സൂരജിനെ എന്തുകൊണ്ടാണ് പാമ്പ് കടിക്കാത്തതെന്നും പാമ്പ് എങ്ങനെ ഉത്രയുടെ അടുത്തെത്തിയെന്നും സംശയത്തിനിടയാക്കി. കൂടാതെ ജനല്‍ ഉത്രയുടെ അമ്മ അടച്ചതാണ്. എന്നാല്‍ സൂരജ് പറഞ്ഞത് പാമ്പ് ജനലിലൂടെ അകത്തേക്ക് വന്നതാണെന്നാണ്. ഇതും കൂടുതല്‍ സംശയത്തിനിടെയാക്കി.
സുഹൃത്തുക്കളുമായി പൊട്ടിച്ചിരി
മരണശേഷവും സൂരജ് ഉത്രയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയങ്ങളില്‍ സൂരജിനെ കാണാന്‍ നിരവധി കൂട്ടുകാര്‍ എത്തുമായിരുന്നു. കാറില്‍ ഇവരോടൊപ്പം ചെലവഴിക്കുന്ന സൂരജ് പൊട്ടിച്ചിരിക്കുന്നത് ബന്ധുക്കളില്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം മകനെയും കൊണ്ട് അടൂരിലേക്ക് മടങ്ങാന്‍ സൂരജ് ശ്രമിച്ചത് വാക്ക് തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ഉത്ര മര്ിക്കുന്നതിന് മുമ്പുതന്നെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് കൈക്കലാക്കിയിരുന്നു. ഇത് ഉത്രയുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നു.
ചികിത്സ മനപ്പൂര്‍വം വൈകിപ്പിച്ചു
മാര്‍ച്ച് രണ്ടിന് അണലിയുടെ കടിയേറ്റപ്പോള്‍ ഉത്രയ്ക്ക് ചികിത്സ വൈകിപ്പിക്കാന്‍ സൂരജ് മനപ്പൂര്‍വം ശ്രമിച്ചിരുന്നു. അടുത്ത് ആശുപത്രി ഉണ്ടായിട്ടും ചികിത്സ വൈകിപ്പിക്കാന്‍ ദൂരത്തേക്ക് കൊണ്ടുപോയതും സംശയത്തിനിടയാക്കി. കൂടാതെ പാമ്പ് കടിയേറ്റ വിവരം ഉത്രയുടെ വല്യച്ഛന്റെ മകനെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഉത്രയുടെ വീട്ടുകാരെ അറിയിക്കരുതെന്ന് പ്രത്യേകം പറഞ്ഞും സംശയത്തിനിടയാക്കി.
ഉത്ര വീട്ടുകാരെ അറിയിച്ചത്
ഒരു ദിവസം സൂരജ് വീടിന്റെ രണ്ടാം നിലയിലേക്കുള്ള മുറിയില്‍ വച്ച ഫോണ്‍ എടുക്കാന്‍ ഉത്രയെ പറഞ്ഞയച്ചിരുന്നു. അന്ന് അവിടെ പാമ്പിനെ കണ്ടതിന് തുടര്‍ന്ന് ഉത്ര പേടിച്ച് മടങ്ങുകയായിരുന്നു. ഇക്കാര്യം സൂരജിനോട് പറഞ്ഞപ്പോള്‍, സൂരജ് പിടികൂടി ഒരു ചാക്കിലേക്ക് മാറ്റി കൊണ്ടുപോയി. ഇക്കാര്യം എല്ലാം ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു. ഇതും സൂരജിലേക്ക് കൂടുതല്‍ സംശയത്തിനിടയാക്കി.