പോലീസിനെ ഇട്ട് വട്ടംകറക്കി ജോളി, ധന്വന്തരം ഗുളിക വെച്ച് തന്ത്രം! തെളിവെടുക്കാനെത്തി വെട്ടിലായി
വടകര: കൂടത്തായി കൊലക്കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ജോളി പോലീസിനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജോളി സൈക്കോ കില്ലര്‍ അല്ലെന്നും അതിവിദഗ്ധയായ കുറ്റവാളിയാണ് എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമണ്‍ വിലയിരുത്തുന്നത്.
അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പോലീസിനെ വഴി തെറ്റിക്കാന്‍ ജോളി ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കിയിരുന്നു. മാനസിക വിഭ്രാന്തി അഭിനയിച്ചതും അവശത കാട്ടി ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ ശ്രമിച്ചതുമൊക്കെ അതില്‍ ചിലത് മാത്രം. തെളിവെടുപ്പിനിടെയും ജോളി പോലീസിനെ വട്ടം കറക്കിയിട്ടുണ്ട്.
സയനൈഡിന് വേണ്ടിയുളള തിരച്ചിൽ
മാരക വിഷമായ സയനൈഡ് ഭക്ഷണത്തിലും വെള്ളത്തിലും അടക്കം കലര്‍ത്തി നല്‍കിയാണ് ജോളി ആറ് കൊലപാതകങ്ങളും നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍. ഈ സയനൈഡ് കണ്ടെത്താന്‍ പൊന്നാമറ്റം വീടടക്കം അരിച്ച് പെറുക്കി പോലീസ് അന്വേഷണം നടത്തിയിരുന്നു. ഒടുക്കം ജോളിയുടെ കാറില്‍ നിന്ന് ഒരു വെളുത്ത പൊടി അടങ്ങിയ കുപ്പി പോലീസ് കണ്ടെടുത്തു.
വട്ടം കറക്കി ജോളി
ഫോറന്‍സിക് പരിശോധനയില്‍ ഈ പൊടി സയനൈഡ് അല്ല എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സയനൈഡ് തേടിയുളള പോലീസിന്റെ യാത്രയെ വഴി തെറ്റിക്കാന്‍ ജോളി പല തവണ ശ്രമം നടത്തിയിരുന്നു. ഒക്‌ടോബര്‍ 11ന് പൊന്നാമറ്റം വീട്ടില്‍ ജോളിയുമായി പോലീസ് തെളിവെടുത്ത് നടത്തിയിരുന്നു. അന്ന് ജോളി പോലീസിന് വിഷഗുളിക എന്ന് പറഞ്ഞ് ഒരു ഗുളിക എടുത്ത് നല്‍കിയിരുന്നു.
ഗുളിക കാട്ടി പറ്റിപ്പ്
ആയുര്‍വേദ ഗുളികയായ ധന്വന്തരം ഗുളികയാണ് വിഷഗുളിക എന്ന് പറഞ്ഞ് ജോളി പോലീസിന് കാട്ടിക്കൊടുത്തത്. അന്ന് നടത്തിയ തെളിവെടുപ്പില്‍ സയനൈഡോ അത് കൊണ്ട് വന്ന കുപ്പിയോ പോലീസിന് കണ്ടെത്താനായില്ല. ഓരോ ദിവസവും മൊഴി മാറ്റിപ്പറഞ്ഞ് പോലീസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുകയായിരുന്നു ജോളി ചെയ്തു കൊണ്ടിരുന്നത്.
സിലിക്ക് നേരിട്ട ക്രൂരത
അതിനിടെ സിലിയുടെ കൊലപാതകത്തില്‍ ഷാജുവിന്റെ മാതാപിതാക്കള്‍ക്കെതിരെ സിലിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. ഷാജുവിന്റെ വീട്ടില്‍ ക്രൂരമായ മാനസിക പീഡനത്തിന് സിലി ഇരയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഷാജുവിന്റെ കുടുംബവും ജോളിയും ചേര്‍ന്ന് സിലിയെ മയക്ക് മരുന്ന് നൽകി മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.
കടുത്ത അവഗണന
ജോളിക്ക് പുലിക്കയം വീട്ടുകാരുമായി അടുത്ത ബന്ധമുണ്ടായതിന് ശേഷം ഷാജുവിന്റെ കുടുംബത്തില്‍ സിലിക്ക് കടുത്ത അവഗണന നേരിട്ടിരുന്നു. വീട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കാന്‍ പോലും സിലിക്ക് അനുവാദം ഇല്ലായിരുന്നുവെന്നും സിലിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. സിലി ഗര്‍ഭിണിയായിരുന്ന സമയത്ത് വീടിനുളളിലെ ബാത്ത്‌റൂമില്‍ കുളിക്കാന്‍ അനുവദിച്ചിരുന്നില്ല. പൈപ്പില്‍ വെള്ളമടിച്ചാല്‍ കറന്റ് ചാര്‍ജ് കൂടും എന്ന് പറഞ്ഞായിരുന്നുവത്രേ ക്രൂരത.
രണ്ട് തവണ കൊല്ലാൻ ശ്രമം
സിലിയെ മയക്കുമരുന്നിന് അടിമയാക്കാന്‍ ജോളി ശ്രമിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സിലിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അസുഖമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ജോളി സിലിയെ അരിഷ്ടം കുടിപ്പിച്ചിരുന്നു. രണ്ട് തവണ അരിഷ്ടത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്താനും ശ്രമിച്ചു. സിലിയുടെ മരണശേഷം ജോളിയെ ഷാജുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചതും ഷാജുവിന്റെ മാതാപിതാക്കളാണ് എന്നും ബന്ധുക്കള്‍ മൊഴി നല്‍കി.
ജോളിയുടെ അറസ്റ്റ് ഉടൻ
ജോളിയുടെ റിമാന്‍ഡ് കാലാവധി കൊയിലാണ്ടി കോടതി നവംബര്‍ നാല് വരെ നീട്ടി. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ നിലവില്‍ റോയ് തോമസ് കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാത്യുവിലെ സിലി കൊലക്കേസില്‍ അറസ്റ്റ് ചെയ്യാനുളള അനുമതിയും കോടതി നല്‍കി.
കോന്നിയിലെ ഇടത് കോട്ടകൾ തകർത്ത് കെ സുരേന്ദ്രൻ! പിണറായി പ്രചാരണം നടത്തിയ പഞ്ചായത്തിലും ബിജെപി!