ഇടയ്ക്കിടെ ജോളി കോയമ്പത്തൂരിലേക്ക്, ഓണ അവധിക്കും കോയമ്പത്തൂരിൽ, വീട്ടുകാരറിയാത്ത രഹസ്യ യാത്രകൾ!
വടകര: കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷണം അതീവ സങ്കീര്‍ണ ഘട്ടങ്ങളിലൂടെ കടന്ന് പോയ്‌ക്കൊണ്ടിരിക്കുകയാണ്. കൊലപാതകങ്ങള്‍ ആറും താന്‍ തന്നെയാണ് ചെയ്തത് എന്നും എങ്ങനെയാണ് ചെയ്തത് എന്നും ജോളി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. ആര് മരണങ്ങളിലും പോലീസ് പ്രത്യേകം കേസെടുത്താണ് അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ദുരൂഹത ചുരുളഴിയാതെ തുടരുകയാണ്. ജോളി നിരന്തരം കോയമ്പത്തൂരിലേക്ക് നടത്തിയ യാത്രകള്‍ എന്തിനാണ് എന്ന് പോലീസിന് കണ്ടെത്തേണ്ടതുണ്ട്. വീട്ടുകാര്‍ അറിയാതെ ആയിരുന്നു ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളെല്ലാം.
കോയമ്പത്തൂർ യാത്രകൾ
കൂടത്തായി കൊലക്കേസില്‍ ഓരോ ദിവസവും പുതിയ പേരുകളാണ് ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇനിയുളള അന്വേഷണത്തില്‍ ആരൊക്കെ പുറത്ത് വരാനുണ്ട് എന്നത് കണ്ടറിയേണ്ടതുണ്ട്. കൊല നടന്ന പൊന്നാമറ്റത്തെ വീട്ടില്‍ ജോളി അടക്കമുളള പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസിന് ഇനി അറിയേണ്ടത് ജോളിയുടെ ഇടയ്ക്കിടെയുളള കോയമ്പത്തൂര്‍ യാത്രകളെ കുറിച്ചാണ്.
വീട്ടുകാർ അറിയാതെ
വീട്ടുകാരോട് പല കളളങ്ങളും പറഞ്ഞാണ് ജോളി കോയമ്പത്തൂരിലേക്ക് പോയിരുന്നത് എന്നാണ് പോലീസിന് മനസ്സിലാക്കാനായിട്ടുളളത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പുളള ആഴ്ചയും ജോളി കോയമ്പത്തൂരിലേക്ക് പോയിരുന്നു.
Recommended Video
കോയമ്പത്തൂരിൽ ആര്
എന്‍ഐടി അധ്യാപികയെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന ജോളി പിഎച്ച്ഡി ചെയ്യാന്‍ വേണ്ടി എന്ന വ്യാജേനെ ആയിരുന്നു കോയമ്പത്തൂരിലേക്ക് പലപ്പോഴായി പോയിക്കൊണ്ടിരുന്നത്. കോയമ്പത്തൂരില്‍ ജോളി എന്തിന് പോയി, ആരെയൊക്കെ കണ്ടു എന്നതടക്കമുളള വിവരങ്ങള്‍ പോലീസിന് കണ്ട് പിടിക്കേണ്ടതുണ്ട്. അതിനായി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
ഓണക്കാലത്തെ യാത്ര
ജോളിയുടെ ഫോണ്‍ രേഖകളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചതില്‍ നിന്നാണ് ഇവരുടെ കോയമ്പത്തൂര്‍ യാത്രകളെ കുറിച്ച് പോലീസിന് സംശയം തോന്നിയത്. കഴിഞ്ഞ ആറ് മാസത്തെ ടവര്‍ ലൊക്കേഷനാണ് പോലീസ് പരിശോധിച്ചത്. ഇക്കഴിഞ്ഞ ഓണം അവധിക്കാലത്ത് ജോളി കോയമ്പത്തൂരിലുണ്ടാരുന്നു. രണ്ട് ദിവസമാണ് ജോളി കോയമ്പത്തൂരില്‍ തങ്ങിയത്.
മകൻ റോജോയുടെ മൊഴി
ഓണം അവധി ദിവസങ്ങളില്‍ ജോളി വീട്ടില്‍ ഉണ്ടായിരുന്നില്ല എന്ന് മകന്‍ റോജോ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലെ ബന്ധുക്കളുടെ അടുത്തേക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് അന്ന് ജോളി വീട് വിട്ടത്. കട്ടപ്പനയിലേക്ക് പോയ ജോളി അവിടെ രണ്ട് ദിവസം മാത്രമാണ് തങ്ങിയത്. തുടര്‍ന്ന് ജോളി കോയമ്പത്തൂരിലേക്ക് പോയെന്ന് ടവര്‍ ലൊക്കേഷന്‍ പരിശോധന വഴി പോലീസ് കണ്ടെത്തിയത്.
അറസ്റ്റിന് തൊട്ട് മുൻപും
കൂടത്തായി കൊലക്കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയും ജോളി കോയമ്പത്തൂരില്‍ എത്തിയതായി പോലീസ് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ ജോളിക്കൊപ്പം ആരൊക്കെ ഉണ്ടായിരുന്നുവെന്നും എന്തൊക്കെ ഇടപാടുകളായിരുന്നു നടന്നത് എന്നുമാണ് ഇനി കണ്ടെത്തേണ്ടതുളളത്. അതിനിടെ ജോളിയെ പോലീസ് ആദ്യ കൊലകള്‍ നടന്ന പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനെത്തിച്ചു
നാട്ടുകാര്‍ കൂവി വിളിച്ച് കൊണ്ടാണ് ജോളിയെ വരവേറ്റത്. ജോളിക്കൊപ്പം മറ്റൊരു പ്രതിയായ മാത്യുവിനേയും തെളിവെടുപ്പിന് എത്തിച്ചിരുന്നു. റോയി തോമസ്, ടോം തോമസ്, അന്നമ്മ തോമസ് എന്നിവര്‍ കൊല്ലപ്പെട്ടത് ഈ വീട്ടില്‍ വെച്ചാണ്. അതിനിടെ ജോളിയുടെ കാണാതായ ഫോണ്‍ പോലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വൈക്കത്ത് നിന്ന് ഇന്നലെ രാത്രിയോടെയാണ് ഫോണ്‍ കണ്ടെത്തിയത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
ജോളിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 5 പെൺകുട്ടികൾ! ഒരാൾ വിദേശത്ത്, പെണ്ണിനോട് വെറുപ്പ്!