മരണത്തിന് പിന്നിൽ ആഭിചാരക്രിയയോ? കയ്യിൽ കറുത്തകല്ല് പതിച്ച വള, മുറിവ് ഉണ്ടാക്കാൻ വെവ്വേറെ ബ്ലേഡുകൾ
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ ദമ്പതികളെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൊഴികളും ലഭിച്ച തുമ്പുകളും മൂവരും ആഭിചാരക്രിയ നടത്തിയെന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന് കേരള പോലീസ്. നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും സുഹൃത്തായ ആര്യയുടെയും മൃതദേഹങ്ങൾ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുക്കുമ്പോൾ മൂന്ന് പേരുടെയും കൈത്തണ്ട മുറിച്ച നിലയിലായിരുന്നു.
ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു. ഇത് ആഭിചാര ക്രിയയുടെ ഭാഗമായാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. മുറിയിൽ ആഭിചാരക്രിയ നടത്തുമ്പോൾ അണിഞ്ഞ ആഭരണങ്ങളിൽ ഒന്നാകാം ഇതെന്നാണ് പോലീസ് കരുതുന്നത്. ശരീരത്തിൽ മുറിവ് ഉണ്ടാക്കാൻ ഉപയോഗിച്ച മൂന്ന് സ്റ്റെയിൻലെസ് സ്റ്റീൽ റേസർ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകൾ ഉപയോഗിച്ചാണ് മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് എന്നാണ് പോലീസ് പറയുന്നത്.

മരണാനന്തര ജീവിതത്തെക്കുറിച്ച് ആര്യയെ പറഞ്ഞ് വിശ്വസിപ്പിച്ച് നവീൻ ആണെന്നാണ് ആര്യയുടെ കുടുംബത്തിന്റെ മൊഴി. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേരള പോലീസ് പ്രത്യക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് പേരും താമസിച്ചിരുന്ന ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ അരുണാചൽ പോലീസ് പരിശോധിച്ച് വരികയാണ്.
ദമ്പതികൾക്ക് പ്രദേശത്തുള്ള ആരെങ്കിലുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാൻ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പ്രഥമദൃഷ്ട്യാ ഇത്തരത്തിലുള്ള സംശയങ്ങൾക്ക് ബലം നൽകുന്ന തുമ്പുകൾ ലഭിച്ചിട്ടില്ല. ഇവരെ ഹോട്ടലിൽ ഇറക്കിയ ടാക്സി ഡ്രൈവറെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. ഇവര് വഴിയിൽ ആരെങ്കിലുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടോ എന്നറിയാൻ ടാക്സി ഡ്രൈവറെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് സീറോ എസ് പി കെനി ബഗ്ര ഗി ന്യൂ ഇന്ത്യൻ എക്സ്പ്രസോട് പറഞ്ഞത്.
മൂന്ന് പേരും മരിച്ച ഹോട്ടൽ മുറിയിൽ ബന്ധുക്കളുടെ ഫോൺ നമ്പറുകൾ രേഖപ്പെടുത്തിയിരുന്നു. അരുണാചൽ പോലീസാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. മരിച്ച നവീനും ഭാര്യ ദേവിയും ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ് എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ദുരൂഹത ഉണ്ട് എന്നും പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും ബന്ധുക്കൾ പറയുന്നു. ആര്യയെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ സാധ്യതയില്ല. അങ്ങനെ ഉണ്ടായാൽ പ്രതികരിക്കാനുള്ള വിദ്യാഭ്യാസമുണ്ട്. സ്വാധീനം ചെലുത്തി കൊണ്ടുപോയിരിക്കാനാണ് സാധ്യത എന്നാണ് ബന്ധുക്കൾ പറയുന്നത്.












Click it and Unblock the Notifications