സിപിഎമ്മും ചോരുന്നു.. സിപിഎം ഉന്നത നേതാവുമായി ശ്രീധരൻ പിളളയുടെ രഹസ്യ കൂടിക്കാഴ്ച
കോട്ടയം: ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അതൃപ്തരായ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് ഒഴുകും എന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയുടെ അവകാശ വാദം. എന്നാലിതുവരെ വമ്പന്‍ സ്രാവുകളെയൊന്നും ബിജെപിയിലേക്ക് എത്തിക്കാനായിട്ടില്ല.
എന്ന് മാത്രമല്ല, ബിജെപിയില്‍ നിന്ന് സംസ്ഥാന സമിതി അംഗം അടക്കമുളളവര്‍ സിപിഎമ്മിലേക്ക് പോവുകയും ചെയ്തു. പകരമായി കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും നേതാക്കളെ മറുകണ്ടം ചാടിക്കാനുളള തീവ്രശ്രമത്തിലാണ് ബിജെപി. കോട്ടയത്തെ പ്രമുഖ സിപിഎം നേതാവുമായി ശ്രീധരന്‍ പിളള രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖരാരും വന്നില്ല
ശബരിമല സമരത്തിലൂടെ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നും പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താം എന്നുമായിരുന്നു ബിജെപി കരുതിയിരുന്നത്. എന്നാല്‍ വിചാരിച്ചത് പോലെയൊന്നും കാര്യങ്ങള്‍ നടന്നില്ല. ചില പ്രാദേശിക നേതാക്കളേയും പ്രവര്‍ത്തകരേയും അല്ലാതെ പ്രമുഖരെ ആരെയും സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാവ് ജി രാമന്‍നായരുടേതാണ് അക്കൂട്ടത്തില്‍ ആകെ എടുത്ത് പറയാവുന്ന പേര്.

സിപിഎം ഉന്നതൻ
ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ശബരിമല സമരം വീണ്ടും ആളിക്കത്തിക്കുകയാണ് ബിജെപി. എരിതീയില്‍ എണ്ണയൊഴിക്കാന്‍ അമിത് ഷായും നരേന്ദ്ര മോദിയും പത്തനംതിട്ടയിലേക്ക് എത്തുന്നുണ്ട്. അതിന് മുന്‍പായി പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് ശ്രമം. കോട്ടയത്തുളള സിപിഎമ്മിന്റെ ഉന്നതനായ നേതാവിനെയടക്കം ചാക്കിലാക്കാനുളള ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോട്ടയത്ത് കൂടിക്കാഴ്ച
പിഎസ് ശ്രീധരന്‍ പിളള ഇക്കഴിഞ്ഞ ഞായറാഴ്ച ഈ നേതാവുമായി കോട്ടയത്ത് വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കോട്ടയത്ത് മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്ന 47 പേര്‍ക്ക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീധരന്‍ പിള്ള.

നടന്നത് പ്രാഥമിക ചർച്ച
സിപിഎം നേതാവുമായി പ്രാഥമിക ചര്‍ച്ച മാത്രമാണ് നടന്നത് എന്നാണ് സൂചന. വിഎസ് പക്ഷക്കാരനാണ് ഈ നേതാവ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പ്രമുഖ നേതാക്കള്‍ ഉടന്‍ തന്നെ ബിജെപിയില്‍ എത്തും എന്നാണ് ബിജെപി കോട്ടയം ജില്ലാ നേതൃത്വം നല്‍കുന്ന സൂചന. എന്നാല്‍ അവര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് ബിജെപി നേതാക്കള്‍ ഇതുവരെ ഒരു സൂചനയും പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.

കോൺഗ്രസിലെ പ്രമുഖനും
സിപിഎമ്മില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസിലെ ഒരു പ്രമുഖനും ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. മധ്യതിരുവിതാംകൂര്‍ മേഖലയില്‍ ശബരിമല വിഷയത്തില്‍ ബിജെപിയോട് ആഭിമുഖ്യമുളള നേതാക്കളെയാണ് ചാക്കിട്ട് പിടിക്കുന്നത്. പ്രമുഖ നേതാവ് ശ്രീധരന്‍ പിളളയ്‌ക്കൊപ്പം ദില്ലിയിലെത്തി അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

നേതാക്കൾ ഇനിയും വരും
ഇക്കാര്യം ശ്രീധരന്‍ പിളള തന്നെയാണ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ നേതാവ് ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന് പുറത്ത് വാര്‍ത്ത പരന്നതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടു. വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് അടക്കമുളള വാഗ്ദാനങ്ങള്‍ നല്‍കിയാണ് ചോര്‍ച്ച തടഞ്ഞത്. എങ്കിലും പ്രമുഖ നേതാക്കള്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തും എന്ന് തന്നെയാണ് നേതൃത്വം അവകാശപ്പെടുന്നത്.












Click it and Unblock the Notifications