ശബരിമല കയറാൻ മനിതി സംഘടനയിലെ യുവതികൾ; കയറ്റില്ലെന്ന് ശശികല, വീണ്ടും പ്രതിഷേധം...
കോട്ടയം: ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിൽ സ്ത്രീകൾ ശനിയാഴ്ച വൈകിട്ടോടെ ശബരിമലയിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സഘടനയയിലെ നാൽപത്തഞ്ചോളം യുവതികളാമ് മല ചവിട്ടാനൊരുങ്ങുന്നത്. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം.
എന്നാൽ മനിതി സംഘടനയിലെ യുവതികളെ മല ചവിട്ടാൻ അനുവദിക്കില്ലെന്ന നിലപാടുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് കെപി ശശികല രംഗത്ത് വന്നു. തൃപ്തി ദേശായിയുടെ സംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെയുള്ള നാമ ജപ പ്രതിഷേധം പോലെയുള്ള പ്രക്ഷേഭം സംഘടിപ്പിക്കാനാണ് നീക്കമെന്നു മാണ് സൂചന.
ഇതുവരെ എത്തിയവരൊക്കെ മല കയറാതെ മടങ്ങിയതു പോലെ മനിതി സംഘത്തെയും അയ്യപ്പൻ മടക്കി അയക്കുമെന്ന് കെപി ശശികല പറഞ്ഞു. നാമ ജപ പ്രതിഷേധത്തിലൂടെ ഇവരെ തടയുമെന്നും ആരും മല കയറില്ലെന്നും കെപി ശശികല വ്യക്തമാക്കിയെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. പോലീസിനോ മലചവിട്ടാൻ വരുന്ന യുവതികൾക്കോ സദ്ബുദ്ധി തോന്നിയേക്കുമെന്നും ശശികല കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളും, ഐടി ഉദ്യോഗസ്ഥരും വീട്ടമ്മമാരുമുള്ള സംഘമാണ് മലചിവിട്ടാൻ എത്തുന്നതെന്നാണ് സൂചന. പ്രതിഷേധങ്ങളെ ഭയമില്ലെന്നും പോലീസ് സുരക്ഷയിൽ സന്നിധാനത്ത് എത്താമെന്നാണ് പ്രതീക്ഷയെന്നുമാണ് മനിതി സംഘം നേരത്തെ വ്യക്തമാക്കിയിരുന്നത്. ചെന്നൈയിൽ നിന്ന് ഒമ്പത് പേരും മധുരയിൽ നിന്നും രണ്ട് യുവതികളും ഉൾപ്പെട്ട സംഘം ശനിയാഴ്ച വൈകിട്ടോടെ ട്രെയിൻ മാർഗം കോട്ടയത്ത് എത്തും.
ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രാ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിനൊപ്പം ചേരുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക. വയനാട്ടിൽ നിന്നുള്ള ഒരു സംഘവും ഇവരോടൊപ്പം ചേരുമെന്നാണ് വിവരം. ഞായറാഴ്ച ഇവർ മല കയറാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.