'തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞു', സവർക്കർ പോസ്റ്ററിൽ നടപടിയില്ലെന്ന് കെ സുധാകരൻ
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ വിഡി സവര്‍ക്കറുടെ ചിത്രം വച്ചതില്‍ കോൺഗ്രസ് പ്രവർത്തകനെതിരെ നടപടി ഉണ്ടാകില്ലന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ലെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റാണ് സുരേഷ്.
'സുരേഷുമായി യാതൊരു മുന്‍പരിചയം ഇല്ലാത്തവര്‍ പോലും അയാള്‍ക്കെതിരെ നടപടി എടുക്കരുതെന്ന അപേക്ഷയുമായാണ് സമീപിച്ചത്. പ്രവര്‍ത്തകരെ കേള്‍ക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാര്‍ട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉറപ്പ് തരുന്നു', സുധാകരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ല. സുരേഷിന്റെ അഭിമുഖം അല്പം വൈകിയാണ് ഞാന്‍ ചാനലില്‍ കണ്ടത്. പക്ഷെ മുന്‍പേ കണ്ട പല പ്രവര്‍ത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു.
സുരേഷുമായി യാതൊരു മുന്‍പരിചയം ഇല്ലാത്തവര്‍ പോലും 'അയാള്‍ക്കെതിരെ നടപടി എടുക്കരുതെന്ന' അപേക്ഷയുമായാണ് സമീപിച്ചത്. സത്യത്തില്‍ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോണ്‍ഗ്രസ് കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്‌നമായി കണ്ട് ഇടപെടുന്നവര്‍ ഈ പാര്‍ട്ടിയുടെ പുണ്യമാണ്.
പ്രവര്‍ത്തകരെ കേള്‍ക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാര്‍ട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉറപ്പ് തരുന്നു. രാഹുൽ ഗാനന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സംഭവം വിവാദമായതോടെ പ്രവർത്തകർ ഈ ചിത്രത്തിന് മുകളിൽ മഹാത്മാഗാന്ധി ചിത്രം വെച്ച് മറയ്ക്കുകയായിരുന്നു.
സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. പ്രചാരണ ബോർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നുമായിരുന്നു സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ വിശദീകരിണം. സംഭവത്തിൽ രൂക്ഷമായ വിമർസനങ്ങളാണ് കോൺഗ്രസിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.












Click it and Unblock the Notifications