ജീവനക്കാർക്ക് കെഎസ്ആർടിസി വക ഡബിൾ ബെല്ല്; പുതിയ ഇൻഷുറൻസ് പദ്ധതി, അതും 1 കോടി വരെ..!
തിരുവനന്തപുരം: ജീവനക്കാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി കെഎസ്ആർടിസി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചാണ് കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി പുതിയ പദ്ധതി നിലവിൽ വരുന്നത്. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറാണ് ഈ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. പ്രീമിയം അടക്കേണ്ടതില്ലാത്ത ഈ ഇൻഷുറൻസ് ജീവനക്കാർക്ക് വലിയ രീതിയിൽ ഗുണകരമാവും എന്നുറപ്പാണ്.
ഇതോടെ കെഎസ്ആർടിസി ജീവനക്കാരൻ അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരമായി ലഭിക്കും. അപകടത്തിൽ പൂർണ വൈകല്യമാണ് സംഭവിക്കുന്നതെങ്കിൽ ഒരു കോടി രൂപയും ഭാഗിക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് ഇൻഷുറൻസ് വ്യവസ്ഥകൾ. കെഎസ്ആര്‍ടിസിയിലെ 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വരുന്ന ജൂൺ നാല് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരിക. കെഎസ്ആർടിസിയും പൊതുമേഖലാ ബാങ്കായ എസ്ബിഐയും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ 1995 രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ട് വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതിയുമുണ്ട്. ജീവനക്കാരുടെ പങ്കാളികൾക്കും രണ്ടുമക്കൾക്കും കവറേജ് ലഭിക്കും. ഇതിൽ അംഗമാകുന്ന കാര്യം ജീവനക്കാരന് തീരുമാനിക്കാവുന്നതാണ്.
അടുത്തിടെ കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഗണേഷ് കുമാർ മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകാനുള്ള നടപടി ആരംഭിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇൻഷുറൻസ് കൂടി വരുന്നത്.
പദ്ധതിയുടെ മറ്റ് വ്യവസ്ഥകൾ
25,000 രൂപയ്ക്ക് മുകളിൽ ശമ്പളം ഉള്ള ജീവനക്കാരുടെ സാധാരണ മരണത്തിന് കുടുംബത്തിന് സഹായമായി ആറ് ലക്ഷം രൂപ ലഭിക്കും. അപകട മരണം സംഭവിച്ചവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെയും ലഭിക്കും, പെൺകുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിയ്ക്ക് 5 ലക്ഷം രൂപ എന്ന രീതിയിൽ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും.
ഇതിന് പുറമേ അപകട ചികിത്സയ്ക്കുള്ള ചെലവിനും മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനും ഇൻഷുറൻസ് പദ്ധതിയിലൂടെ സഹായം ലഭിക്കും. എയർ ആക്‌സിഡന്റിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി അറുപത് ലക്ഷം രൂപ വരെയാണ് സഹായധനമായി ലഭിക്കുക. ഇത്തരത്തിൽ മികച്ച ആനുകൂല്യങ്ങളാണ് ജീവനക്കാർക്ക് പദ്ധതിയിലൂടെ ലഭിക്കുന്നത്.
കൂടുതൽ മാറ്റങ്ങൾ, ലക്ഷ്യം മികച്ച നേട്ടങ്ങൾ
കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് പത്ത് റാപ്പിഡ് റിപ്പയർ മിനി വാനുകൾ അവതരിപ്പിച്ച പദ്ധതി ഉദ്‌ഘാടനം ചെയ്‌തിരുന്നു. യാത്രയ്ക്ക് ഇടയിലെ പ്രധാന വെല്ലുവിളിയായ കെഎസ്ആർടിസി ബസുകളുടെ ബ്രേക്ക് ഡൗൺ പരിഹരിക്കുന്നതിനാണ് മുഖ്യമായും റാപ്പിഡ് റിപ്പയർ ടീം പ്രവർത്തിക്കുക. സർവീസിനിടയിൽ ബസുകൾ പലപ്പോഴും തകരാറിലാകാറുള്ള സാഹചര്യത്തിലാണ് ഈ നീക്കം. ഇതോടെ യാത്രക്കാരുടെ വലിയൊരു ആശങ്കയ്ക്ക് പരിഹാരമാവുകയാണ്.
അതിനിടെ കഴിഞ്ഞ മാസം ശമ്പളം നേരത്തെ നൽകാനും കെഎസ്ആർടിസിക്ക് കഴിഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഏപ്രില്‍ മുപ്പതിന് അക്കൗണ്ടിലെത്തിയിരുന്നു. മെയ് മാസത്തിൽ ലഭിക്കേണ്ട ശമ്പളമാണ് ഇന്നലെ അക്കൗണ്ടില്‍ എത്തിയത്. ഓവര്‍ഡ്രാഫ്റ്റും സര്‍ക്കാര്‍ സഹായവും ചേര്‍ത്താണ് ജീവനക്കാർക്ക് ശമ്പളം നല്‍കിയത്. തുടർന്നുള്ള മാസങ്ങളിലും ശമ്പളം കൃത്യസമയത്ത് നൽകുമെന്നാണ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications