തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായ വധഭീഷണിക്ക് സമാനമായ സംഭവമാണ് തലശ്ശേരി ബിഷപ്പിനെതിരെയും ഉണ്ടായിരിക്കുന്നത്. പോപ്പുലർഫ്രണ്ടിന്റെ ശബ്ദത്തിലാണ് ജലീൽ സംസാരിക്കുന്നത്. നേരത്തെ തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചിരുന്നയാളാണ് ജലീൽ. പോപ്പുലർഫ്രണ്ടിന്റെയും സിമിയുടേയും ആശയങ്ങൾ ഉൾക്കൊള്ളുന്ന മുൻ മന്ത്രിയുടെ വധഭീഷണിയെ ഗൗരവമായി കാണണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാരിനെ പിന്തുണച്ചാൽ കഴുത്തിന് മീതെ തലയുണ്ടാകില്ലെന്നാണ് ജലീൽ ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നത്. ജലീലിന്റെ പ്രസ്താവന ഇടതുമുന്നണിയിലെ മറ്റ് പാർട്ടികൾ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അവർ വ്യക്തമാക്കണം. ജോസ് കെ മാണി ബിഷപ്പിനെതിരായ വധഭീഷണിയെ കുറിച്ച് പ്രതികരിക്കുന്നില്ല. യുഡിഎഫ് എന്താണ് ഈ വിഷയത്തിൽ പ്രതികരിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
അഴിമതിക്കാരെ തുടച്ച് നീക്കുമെന്ന് ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ നടന്ന ആദായനികുതി റെയിഡിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അഴിമതിക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കാനുള്ള നടപടികൾ കേന്ദ്ര ഏജൻസികൾ എടുക്കും. അതിൽ കോൺഗ്രസെന്നോ സിപിഎമ്മെന്നോ ലീഗെന്നോ വ്യത്യാസമില്ല. അഴിമതി നടത്തി കോടികൾ സമ്പാദിച്ച് സുഖമായി കഴിയാമെന്ന് ആരും വിചാരിക്കണ്ട. ഉപ്പുതിന്നവർ എല്ലാവരും വെള്ളം കുടിക്കും. എത്ര വലിയവരായാലും അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെയുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണം സർക്കാരിന്റെ വീഴ്ച: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം വർദ്ധിക്കാൻ കാരണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാറ്റൂരിൽ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമങ്ങൾ ഓരോ ദിവസം കഴിയും തോറും വർദ്ധിച്ചു വരുകയാണ്. പൊലീസിന്റെ അനാസ്ഥയാണ് പാറ്റൂരിലെ സംഭവത്തിന് കാരണമെന്നും സുരേന്ദ്രൻ വിമർശിച്ചു.
സംഭവം നടന്ന ഉടനെ പൊലീസിനെ വിളിച്ചെങ്കിലും ഇരയായ സ്ത്രീയെ സഹായിക്കാൻ ആരുമെത്തിയില്ല. അതിക്രമത്തിൽ പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസിനെ അറിയിച്ച പെൺകുട്ടിയോട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന മനുഷ്യത്വമില്ലാത്ത സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അക്രമം നടന്ന് അരമണിക്കൂറിനുള്ളിലെങ്കിലും പൊലീസ് എത്തിയിരുന്നെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് പൊലീസ് സംഭവത്തിൽ കേസെടുത്തതെന്നതിൽ നിന്നു തന്നെ പൊലീസിന്റെ വീഴ്ച മനസിലാക്കാം. എട്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് കേരളത്തിലെ സ്ത്രീ സുരക്ഷ എത്രത്തോളം മോശമാണ് എന്നതിന്റെ ഉദാഹരണമാണ്.
അഞ്ച് കിലോമീറ്ററിനുള്ളിൽ അഞ്ച് മാസത്തിനിടെ ഏഴ് അക്രമങ്ങളാണ് തിരുവനന്തപുരത്തുണ്ടായത്. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതിന് കാരണം. പൊലീസ് പലപ്പോഴും കുറ്റവാളികൾക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. പാറ്റൂരിലെ അതിജീവിതയെ സഹായിക്കാൻ അധികൃതർ ആരും തയ്യാറായില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, ജില്ലാ വൈസ്പ്രസിഡന്റ് ആർസി ബീന, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications