കേന്ദ്രകമ്മറ്റിയുടെ തീരുമാനം അംഗീകരിക്കുന്നു: ഒഴിവാക്കിയതിന്റെ കാരണമറിയില്ലെന്ന് കുമ്മനം!!
തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയമാണെന്ന് കരുതുന്നില്ലെന്നും ഇതിന് മുമ്പും പല പരാജയങ്ങൾ അറിഞ്ഞിട്ടുള്ള വ്യക്തിയാണ് താനെന്നുമാണ് കുമ്മനത്തിന്റെ പ്രതികരണം. അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തു തന്നെയായാലും അനുസരിക്കും.
അതേസമയം വട്ടിയൂർക്കാവ് സ്ഥാനാർത്ഥി എസ് സുരേഷിന്റെ വിജയത്തിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ് ശക്തനായ സ്ഥാനാർത്ഥിയാണെന്നും, സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം യുക്തിപരമാണ്. സുരേഷ് വിജയിക്കുമെന്ന് ഉറച്ചവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം വട്ടിയൂർക്കാവിൽ കുമ്മനം സ്ഥാനാർത്ഥിയാകണമെന്നാണ് ആഗ്രഹിച്ചതെന്ന് സുരേഷ്കുമാറും പ്രതികരിച്ചിരുന്നു.

ആദ്യം മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച കുമ്മനം പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ഞായറാഴ്ച പ്രതികരിച്ചിരുന്നു. എന്നാൽ കുമ്മനത്തിന് പകരം എസ് സുരേഷിനെ പാർട്ടി വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. കുമ്മനം രാജശേഖരനെ ഒഴിവാക്കിയതല്ല, സ്വയം മത്സരത്തിൽ നിന്ന് പിന്മാറിയതാണെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ പ്രതികരണം. യുവാക്കൾക്ക് അവസരം നൽകണമെന്ന് കേന്ദ്ര നേതൃത്വത്തോട് കുമ്മനം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് എംടി രമേശ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനയച്ച പട്ടികയിൽ രണ്ടാമതായി ഉണ്ടായിരുന്ന പേര് സുരേഷ് കുമാറിന്റേതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയതെന്നും രമേശ് വ്യക്തമാക്കി.












Click it and Unblock the Notifications