2021 ല്‍ കേരളത്തില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യം; ഞാന്‍ ജീവിക്കുന്നത് ജനഹൃദയങ്ങളിലെന്നും കുമ്മനം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് നുണപ്രചാരണങ്ങളാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവില്‍ നിന്ന് പാര്‍ട്ടി തന്നെ വെട്ടിയെന്ന നുണപ്രചാരണമാണ് ഇരുമുന്നണികളും നടത്തുന്നത്. ഇത്തരം പ്രചരണങ്ങളൊന്നും തന്നെ ബാധിക്കില്ല. മണ്ഡലത്തില്‍ നിന്നും താന്‍ പിന്തിരിഞ്ഞു പോകില്ല. എല്‍ഡിഎഫും യുഡിഎഫും നുണബോംബുകളാണെന്നും കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ്. അവരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ബാക്കിയെല്ലാം ശുപാര്‍ശകളും അഭിപ്രായങ്ങളുമാണ്. ഇവിടെത്തെ പ്രവര്‍ത്തകര്‍ എന്‍റെ പേര് അഭിപ്രായപ്പെട്ടു എന്നുള്ളത് ശരിയാണ്. അങ്ങനെ അഭിപ്രായപ്പെടണമെന്ന് ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. അവരുടെ സ്വന്തം അഭിപ്രായമാണെന്ന് അവർ രേഖപ്പെടുത്തിയതെന്നും ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുന്നു. വിശദ വിവരങ്ങള്‍ ഇങ്ങനെ..

പുതിയ ആളുകള്‍ വരട്ടെ
മൂന്നുപേരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി പട്ടിക്ക് കേന്ദ്രത്തിന് അയച്ചത്. അതില്‍ നിന്ന് ഒരാളെയാണ് തിരഞ്ഞെടുപ്പ് സമിതി തിരഞ്ഞെടുത്തത്. അതിന് അവര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ കാണും. അത് എന്തൊക്കെയാണെന്ന് എനിക്ക് അറിഞ്ഞു കൂടാ. ഞാന്‍ അത് അന്വേഷിച്ചിട്ടും ഇല്ല. മൂന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരാള്‍ എന്ന നിലയില്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ ആഗ്രഹം
മണ്ഡലം-ജില്ലാ കമ്മറ്റികള്‍ അവരുടെ ആഗ്രഹമാണ് അവര്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഞാന്‍ ചെറിയ വോട്ടുകള്‍ക്ക് മാത്രമാണ് പിന്നില്‍ പോയത് എന്നായിരിക്കും അവര്‍ പരിഗണിച്ചത്. എന്നാല്‍ പുതിയ ആളുകള്‍ രംഗത്ത് വരട്ടെ എന്നുള്ളതാണ് തന്‍റെ നിലപാട്. കോണ്‍ഗ്രസിലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ ഇതില്ല. പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കാതെ പലരേയും സ്വാധിനിച്ച് മുതിര്‍ന്നവര്‍ സ്ഥാനമാനങ്ങള്‍ സ്വന്തമാക്കുന്ന രീതി ബിജെപിക്കുള്ളില്‍ ഇല്ല.

പാര്‍ട്ടി പറയുന്നത് ചെയ്യും
മത്സരിക്കണമെന്നോ എന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നോ ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് എന്താണോ അത് ഞാന്‍ ചെയ്യും. ഒരു പഞ്ചായത്ത് മെമ്പറായി മത്സരിക്കണമെന്ന് പറഞ്ഞാലും ഞാന്‍ അനുസരിക്കും. അല്ലാതെ ഞാന്‍ ഗവര്‍ണ്ണറായി ഇരുന്ന ആളാണ് എന്നെക്കൊണ്ട് പറ്റില്ല എന്നൊന്നും ഞാന്‍ പറയില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല പാര്‍ട്ടിയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിഭാഗീയത സങ്കല്‍പ്പം മാത്രം
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വി മുരളീധരന് ഒരു പങ്കും ഇല്ല. ഇങ്ങനത്തെ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുമെന്ന് കരുതുന്നില്ല. അദ്ദേഹമെന്നല്ല പുറത്ത് നിന്നുള്ള ആരും തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തില്‍ ഇടപെടുമെന്നും കരുതിന്നില്ല. ബിജെപിയിലെ വിഭാഗീയത എന്നത് ചിലരുടെ സങ്കല്‍പ്പം മാത്രമാണ്. ഈ ആരോപണം ഉന്നയിക്കുന്നവരുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നത്.

അന്ന് പറഞ്ഞത് എന്താണ്
ഞാന്‍ കഴിവുള്ള നേതാവാണെന്നും മുതിര്‍ന്ന നേതാവാണെന്നുമൊക്കെ ഇപ്പോള്‍ പറയുന്നവര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എന്താണ് പറഞ്ഞത്. ഞാന്‍ വര്‍ഗീയവാദിയാണ്, മാറാട് കലാപത്തിന് നേതൃത്വം കൊടുത്തയാളാണ്, ക്രിസ്ത്യാനികളുടെ പള്ളിപൊളിച്ചവനാണ് എന്നൊക്കെയായിരുന്നു അന്ന് അവര്‍ പറഞ്ഞത്. അവരുടെയൊക്കെ നിലപാട് അവസരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പിന്നില്‍ നിന്ന് കുത്തി
വ്യക്തിപരമായി തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നേടുക എന്നുള്ളതാണ് ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ ജയിപ്പിച്ചത് സിപിഎമ്മാണ്. സിപിഎം പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. അവര്‍ ബിജെപിയെ യഥാര്‍ത്ഥത്തില്‍ ചതിക്കുകയായിരുന്നു. അത് സിപിഐക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്.

കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാന്‍
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതാണ് സംഭവിച്ചത്. കെ മുരളീധരന്‍ തന്നെ അത് സമ്മതിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാനാണ് മേയര്‍ വികെ പ്രശാന്തിനെ മന്ത്രി കടകംപള്ള സുരേന്ദ്രന്‍ മേയര്‍ വികെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ടതെന്നും കുമ്മനം ആരോപിച്ചു. എല്ലാ സമുദായ അംഗങ്ങളുടേയും താല്‍പര്യം പരിഗണിച്ചാണ് ബിജെപി എന്നും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനഹൃദയങ്ങളില്‍ ജീവിക്കുന്നു
ജയപരാജയങ്ങള്‍ തന്നെ ബാധിക്കുന്ന വിഷയമല്ല. ഞാന്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. തിരഞ്ഞെടുപ്പ് ബാലറ്റിലൂടെയല്ല അത് തെളിയിക്കപ്പെടേണ്ടത്. തന്‍റെ പ്രവര്‍ത്തനത്തിലൂടെയാണ് അത് തെളിയിക്കപ്പെടേണ്ടത്.
ബിഡിജെസ് എന്‍ഡിഎയുമായി അകന്നിട്ടില്ല. അവര്‍ ഇപ്പോഴും മുന്നണിയുടെ ഭാഗമാണ്. അരൂരില്‍ മത്സരിക്കുന്നില്ല എന്നുള്ളത് അവരുടെ തീരുമാനമായിരുന്നു. എന്‍ഡിഎ ഒറ്റക്കെട്ടായിട്ടാണ് മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സത്യം ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications