കൂത്താളിയുടെ ചുമർചിത്രകാരൻ വിടപറഞ്ഞു
പേരാമ്പ്ര: കൂത്താളിയുടെ ചിത്രകാരൻ എന്നറിയപ്പെടുന്ന നാടോടി ചിത്രകാരൻ ഈരാഞ്ഞിമ്മൽ നടുവിലക്കണ്ടി ബലകൃഷ്ണൻ (ഇ.ബി.കെ കൂത്താളി 68) അന്തരിച്ചു. ശാസ്ത്രീയ ചിത്രകലാ പഠനമൊന്നും നടത്തിയിട്ടില്ലാത്ത ഇ ബി കെ ചെറുപ്രായത്തിൽ തന്നെ ചിത്രരചനയിൽ തല്പരനായിടരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഇദ്ദേഹം ജീവിത വഴിത്തിരിവുകളിൽപ്പെട്ട് ജീവിക്കാനായ് ചുമരുകളിൽ ചിത്രം വരച്ചു തുടങ്ങിയതാണ്.
ഖത്തര്‍ പ്രതിസന്ധി ഉടന്‍ തീരും; ജിസിസി ഉച്ചകോടി മാറ്റില്ല, ഗള്‍ഫില്‍ തിരക്കിട്ട നീക്കങ്ങള്‍
നാടോടി ജീവിതം ഇഷ്ടപ്പെടുന്ന ഇദ്ദേഹം കേരളത്തിലെ മിക്ക ജില്ലകളിലെയും പട്ടണങ്ങളിലെ കെട്ടിട ചുമരുകളിൽ കരിക്കട്ടയും കല്ലും പച്ചിലയും വർണ്ണ ചോക്കുകളും ഉപയോഗിച്ച് പ്രകൃതിദൃശ്യങ്ങൾ വരച്ചു പോന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ നാഥനാണെങ്കിലും ഇദ്ദേഹം എപ്പോഴും യാത്രയിലായിരിക്കും. മുഷിഞ്ഞ വേഷവും തലയിൽകെട്ടും കൈയ്യിൽ ചെറിയൊരു പീച്ചാം കത്തിയുമായി നടക്കുന്ന ഇദ്ദേഹത്തെ മക്കൾ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നാൽ അധികനാൾ അവിടെ നിൽക്കാത്ത പ്രകൃതക്കാരനായിരുന്നു.
ഒരാഴ്ച മുമ്പ് കൊട്ടിയൂരിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് പോലീസ് ആശുപത്രിയിലാക്കി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മക്കൾ അവിടെയെത്തി ആശുപത്രിയിൽ നിന്ന് അവിടെത്തന്നെയുള്ള ആശ്രമത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിക്കുകയായിരുന്നു. ഭാര്യ : നാരായണി (രാധ ). മക്കൾ : സോമൻ, ബിന്ദു, വിനോദൻ. മരുമക്കൾ : സീന (എടക്കയിൽ), സുധാകരൻ (മേപ്പയിൽ), മനീഷ (കീഴൂർ). വൈകിട്ട് അഞ്ചരയോടെ കൂത്താളിയിലെ വീട്ടിലെത്തിച്ച മൃതദേഹം ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.