കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ഒന്നാംഘട്ട വികസനം നൂറുകോടിയുടേത്
കോഴിക്കോട്: കുതിരവട്ടം ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനസികാരോഗ്യ ചികിത്സ നൽകുന്ന ഗവേഷണ സ്ഥാപനമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. 400 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൂറു കോടി രൂപയുടെ ഒന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കുതിരവട്ടം ജില്ലാ മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മേയ് രണ്ടിന് ഫിനാൻഷ്യൽ ബിഡ് അവലോകനം ചെയ്ത് മാസ്റ്റർ പ്ലാനും ഡിപിആറും തയാറാക്കാനുള്ള ഏജൻസിയെ തീരുമാനിക്കും. മാസ്റ്റർ പ്ലാൻ നടപ്പാക്കാനായി ഒരു ട്രസ്റ്റ് രൂപീകരിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടറെ തുടർ നടപടികൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ നിന്ന് പ്രവർത്തന ഫണ്ടായി 9.75 ലക്ഷം രൂപ കിറ്റ് കോക്ക് അനുവദിച്ചിട്ടുണ്ട്. ഗവേഷണത്തിനും പഠനത്തിനും പ്രകൃതിസൗരഭ അന്തരീക്ഷത്തിൽ അത്യാധുനിക ചികിത്സയ്ക്കും സൗകര്യമൊരുക്കുമെന്നും മൂന്നുവർഷത്തിനകം പദ്ധതി യാഥാർത്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.എൻ.രാജേന്ദ്രൻ പദ്ധതി വിശദീകരിച്ചു. ജില്ലാ കളക്ടർ യു വി ജോസ്, ഡി എം ഒ ഡോ. ജയശ്രീ, ഡോ. ആശ, സോ.വത്സല, ആരോഗ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി.പി.ചന്ദ്രൻ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
മാനസിക രോഗനിർണയ പരിശോധന, തലച്ചോറിനെ ബാധിക്കുന്ന ക്ഷതങ്ങളുടേയും രോഗാവസ്ഥകളുടേയും ഭാഗമായി വരുന്ന വൈകല്യങ്ങളുടെ നിർണയം മുതലായവയുടെ ചികിത്സയ്ക്ക് പ്ലാൻ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ ആരോഗ്യ മന്ത്രി ആരോഗ്യ കേന്ദ്രം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോ.സന്ദീ ഷിന് കൈമാറി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റിന്റെ ആദ്യ യോഗം കിറ്റ് കോയെ പദ്ധതിയുടെ ട്രാൻസാക്ഷൻ അഡ്വൈസറായി നിയമിക്കാൻ തീരുമാനിച്ചിരുന്നു












Click it and Unblock the Notifications