ലക്ഷ്മി നായര്‍ മാത്രമല്ല, കുടുങ്ങുമ്പോള്‍ അച്ഛന്‍ നാരായണന്‍ നായര്‍ മുതല്‍ !!! എത്ര മന്ത്രിമാർ
ലോ അക്കാദമിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ഫ്‌ലാറ്റ് നിര്‍മിച്ചതായും ആക്ഷേപമുണ്ട്. ഇക്കാര്യവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. റവന്യു സെക്രട്ടറി സിഎച്ച് കുര്യന് ആണ് അന്വേഷണ ചുമതല
തിരുവനന്തപുരം: കേരള ലോ അക്കാദമിയുടെ തുടക്കം മുതലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഓഡിറ്റിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ എന്ത് പറയുന്നു എന്നതല്ല കാര്യം, ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് മാത്രമാണ് വിഷയം.
കോളേജിനുള്ളിലെ അക്കാദമിക് പ്രശ്‌നങ്ങള്‍ക്ക് ഒരുപക്ഷേ ലക്ഷ്മി നായര്‍ മാത്രം മറുപടി പറഞ്ഞാല്‍ മതിയാകും. എന്നാല്‍ കാര്യങ്ങള്‍ അതില്‍ അവസാനിക്കുന്നില്ല. കോളേജിന് വേണ്ടി സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ എന്താണ് ചെയ്തത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.
ഈ വിഷയത്തില്‍ ലക്ഷ്മി നായരും പിതാവ് നാരായണന്‍ നായരും മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ഇവര്‍ മാത്രമല്ല, ലോ അക്കാദമിയുടെ ചെയര്‍മാനായ ബിജെപി നേതാവ് അയ്യപ്പന്‍ പിള്ളയും മറുപടി പറയണം. ഭൂമി നല്‍കിയ ഭരണകൂടങ്ങള്‍ക്ക് മാറി നില്‍ക്കാനാവുമോ?

തിരുവനന്തപുരം ലോ അക്കാദമിക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ റവന്യു വകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ജില്ലാ കളക്ടറും തഹസില്‍ദാറും ഉള്‍പ്പെട്ട സംഘമാണ് ലോ അക്കാദമിയില്‍ പരിശോധനയ്‌ക്കെത്തിയത്.

ലോ അക്കാദമിയ്ക്ക് ഭൂമി നല്‍കിയത് എങ്ങനെയാണെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ട്രസ്റ്റിനാണോ ഭൂമി പതിച്ച് നല്‍കിയത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

ലോ അക്കാദമിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ഫ്‌ലാറ്റ് നിര്‍മിച്ചതായും ആക്ഷേപമുണ്ട്. ഇക്കാര്യവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. റവന്യു സെക്രട്ടറി സിഎച്ച് കുര്യന് ആണ് അന്വേഷണ ചുമതല.

ലോ അക്കാദമിക്കായി 11.49 ഏക്കര്‍ ഭൂമി ആദ്യം പാട്ടത്തിന് നല്‍കിയത് ഇടതു സര്‍ക്കാരാണ്. അമ്പത് വര്‍ഷം മുമ്പാണ് ഇത്. പിന്നീട് ഈ ഭൂമി അക്കാദമിക്ക് പതിച്ച് നല്‍കിയത് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു.

ഇപ്പോള്‍ ലോ അക്കാദമി സമരത്തിന്റെ മുന്നില്‍ നില്‍ക്കുന്നവരില്‍ ഭരണകക്ഷിയായ സിപിഐയും ഉണ്ട്. എന്നാല്‍ 1968 ല്‍ സര്‍ക്കാര്‍ ഭൂമി അക്കാദമിക്ക് പാട്ടത്തിന് നല്‍കിയത് സിപിഐ മന്ത്രിയായിരുന്ന എംഎന്‍ ഗോവിന്ദന്‍ നായര്‍ ആയിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കൃഷിമന്ത്രിയായിരുന്നു എംഎന്‍ അക്കാദമിക്ക് ഭൂമി നല്‍കിയത് എന്നും ആക്ഷേപമുണ്ട്.

1968 എംഎന്‍ മന്ത്രിയായിരിക്കെ ആറ് വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. പിന്നീട് 1975 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ പാട്ടക്കാലാവധി 30 വര്‍ഷമാക്കി. അതിനും 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ കരുണാകരന്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കുന്നത്.

സര്‍ക്കാരിന് കീഴിലുള്ള ഒരു സ്ഥാപനമല്ല കേരള ലോ അക്കാദമി എന്നത് വ്യക്തമാണ്. എന്നാല്‍ ഭൂമി പാട്ടത്തിന് നല്‍കുന്ന കാലത്ത് ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരി സംസ്ഥാന ഗവര്‍ണര്‍ ആയിരുന്നു. മുഖ്യമന്ത്രിയായിരുന്നു രക്ഷാധികാരി. വിദ്യാഭ്യാസ മന്ത്രിയും റവന്യു മന്ത്രിയും ഒക്കെ രക്ഷാധികാരികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നാണ് ന്യായം.

നിലവില്‍ ലോ അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് യാതൊരു സ്വാധീനവും ഇല്ലാത്ത സ്ഥിതിയാണ്. കോളേജിന്റെ അഫിലിയേഷന്‍ സംബന്ധിച്ച് തന്നെ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

റവന്യു വകുപ്പ് നടത്തുന്ന അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ലക്ഷ്മി നായര്‍ മാത്രമല്ല കുടുങ്ങുക. അക്കാദമിയുടെ ഡയറക്ടറും ലക്ഷ്മിയുടെ പിതാവും ആയ നാരായണന്‍ നായര്‍ ഉള്‍പ്പെടെ മാനേജ്‌മെന്റ് സമിതിയില്‍ ഉള്ള എല്ലാവരും സമാധാനം പറയേണ്ടിവരും എന്ന് ഉറപ്പാണ്.












Click it and Unblock the Notifications