സജി ചെറിയാനെതിരെ വീണ്ടും പരാതി; ഹെൽമറ്റില്ലാതെ യാത്ര; മാധ്യമ ചിത്രങ്ങൾക്ക് പിന്നാലെ അഭിഭാഷകൻ
തിരുവനന്തപുരം : മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സി പി എം നേതാവായ സജി ചെറിയാനെതിരെ പുതിയ പരാതി. റോഡിലൂടെ ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് പരാതി ലഭിച്ചത്. അഭിഭാഷകനായ പി ജി ഗീവസർഗീസാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി ചെങ്ങന്നൂർ പോലീസിന് മുന്നിൽ എത്തിയത്.
അതേസമയം, ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ സജി ചെറിയാൻ ഇക്കഴിഞ്ഞ ദിവസമായിരുന്നു രാജിവെയ്ച്ച് പുറത്തു പോയത്. സംഭവത്തിന്റെ വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.
ഇതിന് പിന്നാലെയാണ് പുതിയ കേസ് കൂടി സി പി എം നേതാവിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഫിഷറീസ്, സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന സജി ചെറിയാൻ ഇക്കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലേക്കായിരുന്നു സജി ചെറിയാൻ എത്തിയത്.
പുറത്തേക്ക് സ്കൂട്ടറിൽ ഇറങ്ങിയ ഇദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പ്രമുഖ മാധ്യമങ്ങൾ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പി ജി ഗീവസർഗീസ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അതേസമയം, സമാന വിഷയത്തിൽ പ്രതികരണവുമായി പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജും മകനായ ഷോൺ ജോർജും രംഗത്ത് വന്നിരുന്നു.
സജി ചെറിയാന്റെ രാജി 'കൊന്തശാപം' ഫലിച്ചതോ? ഉഷ ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ
സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാത്തത് എന്ത് കൊണ്ട് എന്ന ചോദ്യമായിരുന്നു ഇരുവരും ഫേയ്സ്ബുക്ക് വഴി ഉന്നയിച്ചത്. പെറ്റി അടിച്ചില്ലെങ്കിൽ കോടതിയിൽ കാണാമെന്നും ഷോൺ ജോർജ് ഇതിനൊപ്പം ഫേസ്ബുക്കിൽ പറഞ്ഞിരുന്നു. അതേസമയം, 3 ദിവസങ്ങൾ മുമ്പാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ച് പുറത്ത് പോയത്. നിലവിൽ എം എൽ എ സ്ഥാനം ഇദ്ദേഹം രാജി വെച്ചിട്ടില്ല. സജി ചെറിയാൻ നടത്തിയ ആരോപണം ഭരണ ഘടനാനിന്ദ ആണെന്നും പാര്‍ട്ടി നയത്തിന് വിരുദ്ധം ആണെന്നും നിരീക്ഷിച്ചതിന് പിന്നാലെയാണ് പാർട്ട് രാജി ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു മന്ത്രി വേണ്ട എന്ന ധാരണയാണ് നേതൃതലത്തില്‍ ഉള്ളത്. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരിക, സിനിമ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. അതേസമയം, വിവാദ പരാമർശം നടത്തി രാജിവച്ച സജി ചെറിയാനെതിരെ ഇന്നലെ എഫ് ഐ ആർ പുറത്തു വന്നിരുന്നു. ഇന്ത്യൻ ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതായി എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും
പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.മൂന്നുവർഷം വരെ തടവ് കിട്ടിയേക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സജി ചെറിയാൻ നടത്തിയ പരാമർശം വളരെ വിവാദം സൃഷ്ടിക്കുകയും ഏറെ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു.
സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-
' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് .
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..