രാഹുൽ മത്സരിക്കാനെത്തുന്ന വയനാട് കോൺഗ്രസിന് 'സേഫ് സോൺ' അല്ല! കണക്കുകൾ പറയുന്നത്..
വയനാട്: ദേശീയ രാഷ്ട്രീയത്തില്‍ വയനാട് പൊടുന്നനെ വന്‍ ശ്രദ്ധ നേടിയിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയേക്കും എന്നുളള വാര്‍ത്തകള്‍ തന്നെയാണ് കാരണം. രാഹുല്‍ എത്തുകയാണ് എങ്കില്‍ ബിഡിജെഎസില്‍ നിന്നും മണ്ഡലം ഏറ്റെടുക്കാനുളള തയ്യാറെടുപ്പിലാണ് ബിജെപി.
അമേഠിയില്‍ രാഹുലിന്റെ എതിരാളിയായ സ്മൃതി ഇറാനിയെ തന്നെ വയനാട്ടിലേക്ക് എത്തിക്കുമെന്നും സൂചനകളുണ്ട്. കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായാണ് വയനാടിനെ വിലയിരുത്തുന്നത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് ഇത്തവണ സേഫ് സോണ്‍ ആണോ വയനാട് ? രാഹുല്‍ ഗാന്ധി വന്നാല്‍ തൂത്ത് വാരിക്കൊണ്ട് പോകുമോ വോട്ടുകള്‍? കണക്കുകള്‍ പറയുന്നത് ഇതാണ്:
യുഡിഎഫ് കോട്ട
രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന നൂറ് ജില്ലകളിലൊന്നാണ് വയനാട്. യുഡിഎഫിന്റെ കേരളത്തിലെ എന്നല്ല രാജ്യത്തെ തന്നെ കോട്ട എന്ന് വിളിക്കാവുന്ന മണ്ഡലം. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം 2008ല്‍ രൂപീകൃതമായതാണ് വയനാട് ലോക്‌സഭാ മണ്ഡലം.
എന്നും യുഡിഎഫിനൊപ്പം
അതിന് ശേഷം നടന്ന 2009ലേയും 2014ലേയും പൊതുതിരഞ്ഞെടുപ്പുകളില്‍ വിജയം യുഡിഎഫിന് ആയിരുന്നു. മൂന്ന് ജില്ലകളിലായി പരന്ന് കിടക്കുന്ന മണ്ഡലത്തില്‍ 7 നിയമസഭാ മണ്ഡലങ്ങളാണുളളത്. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നിവ മണ്ഡലത്തിന്റെ ഭാഗമാണ്.
ലീഗ് കോട്ടകൾ തുണ
മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളും കൂടി ചേര്‍ന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. എല്ലാ മണ്ഡലങ്ങളും യുഡിഎഫിന് ശക്തമായ സ്വാധീനമുളള ഇടങ്ങൾ. മലപ്പുറത്തെ ലീഗ് കോട്ടകളാണ് എന്നും വയനാട് മണ്ഡലത്തെ യുഡിഎഫിനോട് ചേര്‍ത്ത് നിര്‍ത്തുന്നതെന്ന് പറയാം.
ഈസി വാക്കോവർ സാധ്യമോ
അമേത്തിയില്‍ കാര്യങ്ങള്‍ പരുങ്ങലില്‍ ആയത് കൊണ്ടാണ് മറ്റൊരു സുരക്ഷിത മണ്ഡലം തേടി രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നത് എന്നാണ് ആക്ഷേപം. വയനാട് നിലവില്‍ കോണ്‍ഗ്രസിന് ഏറ്റവും സുരക്ഷിതം എന്ന് വിളിക്കാവുന്ന മണ്ഡലമാണോ? രാഹുല്‍ ഫാക്ടര്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇവിടെ ഈസി വാക്കോവര്‍ സാധ്യമാണോ?
ഷാനവാസിന് റെക്കോർഡ് ഭൂരിപക്ഷം
കണക്കുകള്‍ പറയുന്നത് അല്ല എന്ന് തന്നെയാണ്. മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംഐ ഷാനവാസ് വയനാട്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ്. 1,53,439 വോട്ടുകളുടെ വന്‍ ഭൂരിപക്ഷം ഷാനവാസ് സ്വന്തമാക്കി.
2014ലും വിജയം
തോല്‍പ്പിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം റഹ്മത്തുല്ലയെ ആയിരുന്നു. കോണ്‍ഗ്രസ് വിട്ട് പുറത്ത് പോയ കെ മുരളീധരന്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും 99,663 വോട്ടുകള്‍ നേടുകയും ചെയ്ത തിരഞ്ഞടുപ്പ് കൂടിയായിരുന്നു അത്. അഞ്ച് വര്‍ഷങ്ങള്‍ക്കുറം 2014ല്‍ എത്തിയപ്പോഴും വിജയം കോണ്‍ഗ്രസിനൊപ്പം നിന്നു.
ഇക്കുറിയും ഷാനവാസ്
സിറ്റിംഗ് എംപിയായിരുന്ന ഷാനവാസ് തന്നെയാണ് ഇക്കുറിയും മത്സരത്തിന് ഇറങ്ങിയത്. മണ്ഡലത്തില്‍ ഷാനവാസിന് എതിരെ കടുത്ത ജനവികാരം നിലനിന്നിരുന്നു. എന്നിട്ടും ഷാനവാസ് വിജയിച്ചു. പക്ഷേ റെക്കോര്‍ഡ് ഭൂരിപക്ഷം മൂക്കും കുത്തി താഴെ വീഴുകയാണ് ഉണ്ടായത്.
ഭൂരിപക്ഷം താഴ്ന്നു
ഒന്നര ലക്ഷത്തില്‍ നിന്നും 20,870 വോട്ടുകളിലേക്ക് ഭൂരിപക്ഷം താഴ്ന്നു. സിപിഐ അന്ന് ഷാനവാസിനെതിരെ ഇറക്കിയത് സത്യന്‍ മൊകേരിയെ ആയിരുന്നു. ഷാനവാസ് 377035 വോട്ടുകള്‍ നേടിയപ്പോള്‍ സത്യന്‍ മൊകേരി 356165 വോട്ടുകള്‍ സ്വന്തമാക്കി. 2009ല്‍ 3 ശതമാനത്തോളം വോട്ടുകള്‍ മാത്രം നേടിയ ബിജെപി 2014ല്‍ അത് 8 ശതമാനത്തിലേക്ക് ഉയര്‍ത്തി.
ശക്തമായ പോരാട്ടം
മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും എല്‍ഡിഎഫിന് ആയിരുന്നു മുന്‍തൂക്കം. കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ പോരാട്ടം ഇഞ്ചോടിഞ്ച് ആയിരുന്നു. ഏറനാടും വണ്ടൂരും മാത്രമാണ് എംഐ ഷാനവാസിന് വ്യക്തമായ മുന്‍തൂക്കം നല്‍കിയത്.
2016ലെ കണക്കുകൾ
ഈ കണക്കുകള്‍ മാത്രമല്ല കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നവയല്ല. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തിലും 2016ല്‍ വിജയിച്ചത് ഇടതുമുന്നണിയാണ് എന്നത് ശ്രദ്ധേയമാണ്.
കോട്ടകൾ ഇളകി
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം എല്‍ഡിഎഫിനാണ്. മാനന്തവാടി, കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലും ഏറനാടും വണ്ടൂരും യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ചു.
രാഹുൽ വന്നാൽ കണക്കുകൾ അപ്രസക്തം
മണ്ഡലത്തിലെ സിറ്റിഗ് എംപിക്ക് എതിരായ വികാരവും ഗ്രൂപ്പ് പോരും അടക്കമുളള ഘടകങ്ങളും കോണ്‍ഗ്രസിന് എതിരായുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി വരുന്നതോടെ കണക്കുകള്‍ അടക്കമുളള പ്രതികൂല സാഹചര്യങ്ങളൊക്കെ വയനാട്ടില്‍ അപ്രസക്തമാകും എന്നുറപ്പാണ്. അത് മാത്രമല്ല റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ രാഹുല്‍ തരംഗത്തിലൂടെ വയനാട്ടില്‍ യുഡിഎഫ് നേടാനും സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചെന്നിറങ്ങിയത് ഇന്നസെന്റിന്റെ ചാലക്കുടിയിൽ, 'മണ്ഡലം മാറിപ്പോയി സാറേ'..! കണ്ണന്താനം എഗെയ്ൻ!