ആത്മവിശ്വാസം ചോർന്ന് പിണറായി, ഇടത് മുന്നണിക്കുണ്ടായ പരാജയം പ്രതീക്ഷിച്ചില്ലെന്ന് പിണറായി വിജയൻ!
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ വമ്പന്‍ പരാജയത്തില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇടത് മുന്നണിക്കുണ്ടായ പരാജയം പ്രതീക്ഷിച്ചിരുന്നില്ല എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പരാജയത്തിന് ഇടയാക്കിയ കാരണങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനോടുളള ശക്തമായ വികാരം സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി മുഖ്യമന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെ അത്തരമൊരു വികാരം സംസ്ഥാനത്ത് ഉണ്ടാക്കിയെടുക്കുന്നതില്‍ എല്‍ഡിഎഫിന്റെ പ്രചാരണങ്ങളും ഇടപെടലുകളും പ്രധാനമായി ഇടയാക്കിയെന്നും പിണറായി പറഞ്ഞു.
ആ ഇടപെടലിന്റെ ഫലമായിട്ടാണ് ബിജെപിക്കെതിരായ ജനവിധി കേരളത്തില്‍ ഉണ്ടായത് എന്നും പിണറായി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ വികാരം പ്രതിഫലിക്കാറുണ്ട്. അത്തരത്തിലുളള വിധിയെഴുത്ത് സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസിന് എതിരെയും അത്തരം ജനവിധി കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. ബിജെപിക്ക് എതിരായ വികാരം കോണ്‍ഗ്രസിന് അനുകൂലമായി വന്നത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി.