കോണ്‍ഗ്രസ് രണ്ട് തവണ ഓള്‍ ഔട്ട്! സിപിഎം ഒരു തവണ മാത്രം... കേരളം ഞെട്ടിയ ആ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ
Recommended Video
തിരുവനന്തപുരം: ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 8 മുതല്‍ 12 സീറ്റുകള്‍ വരെ പ്രതീക്ഷിച്ചിരുന്നു. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയായിരുന്നു ഇടതുപക്ഷം മുന്നോട്ട് വന്നത്. കോണ്‍ഗ്രസ് ആകട്ടെ അവസാന നിമിഷം ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അതിലും കല്ലുകടികള്‍ ഏറെയായിരുന്നു.
തൃശൂര്‍ എടുക്കുന്നത് അടുത്ത തവണയായാല്‍ കുഴപ്പമുണ്ടോ!!! ഇനി അയ്യപ്പനെ സംരക്ഷിക്കാന്‍ ആരുണ്ട്!!!ട്രോൾ
എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ യുഡിഎഫ് കേരളം തൂത്തുവാരി. 16 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 15 പേരും വിജയിച്ചു. സിപിഎമ്മിന്റെ പതിനഞ്ച് സ്ഥാനാര്‍ത്ഥികളില്‍ 14 പേരും തോറ്റു.
ഏതാണ്ടൊരു ക്ലീന്‍ സ്വീപ്പ് എന്ന് വിളിക്കാവുന്ന തിരഞ്ഞെടുപ്പ് ഫലം ആണിത്. എന്നാല്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഇതിലും നാണം കെട്ട തോല്‍വികള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ചരിത്രം ഇങ്ങനെയാണ്...
1967 ല്‍ കോൺഗ്രസ് പൂജ്യം
1964 ല്‍ ആണ് സിപിഐ പിളര്‍ന്ന് സിപിഎം രൂപീകരിക്കുന്നത്. അതിന് ശേഷം 1967 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നാമാവശേഷമായ സ്ഥിതി ആയിരുന്നു. ശരിക്കും കോണ്‍ഗ്രസ് സംപൂജ്യരായ തിരഞ്ഞെടുപ്പ്. അന്ന് സിപിഎം ഒമ്പത് സീറ്റുകളില്‍ ആണ് വിജയിച്ചത്. സിപിഐയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും അന്ന് മൂന്ന് സീറ്റുകള്‍ വീതം നേടി. മുസ്ലീം ലീഗ് രണ്ട് സീറ്റുകളും.
വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണവും വോട്ട് വിഹിതവും തമ്മില്‍ വലിയ ബന്ധമൊന്നും ഇല്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. 1967 ല്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതം 36.2 ശതമാനം ആയിരുന്നു. എന്നാല്‍ ഏറ്റവും അധികം സീറ്റുകള്‍ നേടിയ സിപിഎമ്മിന് 24.6 ശതമാനവും.
1977 ല്‍ ഇങ്ങനെ
1977 ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ലോക്‌സഭ തിരഞ്ഞെടുപ്പായിരുന്നു. രാജ്യമെങ്ങും കോണ്‍ഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോള്‍ അന്ന് കേരളം കോണ്‍ഗ്രസ്സിനൊപ്പം നിന്നു.
വെറുതേ നിന്നു എന്ന് പറഞ്ഞാല്‍ പോര, സിപിഎമ്മിനെ ശരിക്കും തുടച്ചുനീക്കുകയായിരുന്നു ആ തിരഞ്ഞെടുപ്പില്‍. സിപിഎം സംപൂജ്യരായി മാറിയ ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു അത്.
അന്ന് സിപിഐ നാല് സീറ്റുകളില്‍ വിജയിച്ചു(കോണ്‍ഗ്രസ്സിനൊപ്പം ആയിരുന്നു സിപിഐ). മുസ്ലീം ലീഗ് രണ്ട് സീറ്റുകളിലും കേരള കോണ്‍ഗ്രസ്സും ആര്‍എസ്പിയും ഓരോ സീറ്റുകളിലും അന്ന് വിജയം നേടി.
വോട്ട് വിഹിതം കുറഞ്ഞു, പക്ഷേ
1967 നെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം വലിയ തോതില്‍ കുറഞ്ഞിരുന്നു. 36.2 ശതമാനത്തില്‍ നിന്ന് അത് 29.1 ശതമാനത്തിലെത്തി. പക്ഷേ, സീറ്റുകള്‍ 11 ആയി കൂടി.
സിപിഎമ്മിന്റെ വോട്ട് വിഹിതം അത്രയൊന്നും കുറഞ്ഞില്ല. 24.6 ശഥമാനം എന്നത് 20.3 ശതമായി. സീറ്റുകള്‍ 9 ല്‍ നിന്ന് പൂജ്യത്തിലെത്തി.
വീണ്ടും സിപിഎം ക്ലീന്‍ സ്വീപ്പ്
ചരിത്രത്തില്‍ രണ്ട് തവണ കേരളത്തില്‍ സംപൂജ്യരായവര്‍ ആണ് കോണ്‍ഗ്രസ്സുകാര്‍. രണ്ടാം തവണ അത് 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. ആ തിരഞ്ഞെടുപ്പിന് ശേഷം ആണ് ഇടത് പിന്തുണയോടെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
2004 ല്‍ സിപിഎം 12 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഒരു സ്വതന്ത്രനടക്കം സിപിഎം 13 സീറ്റുകളില്‍ ആണ് വിജയിച്ചത്. സിപിഐ മൂന്ന് സീറ്റിലും കേരള കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ്, ജനതാ ദള്‍ സെക്യുലര്‍, ഐഎഫ്ഡിപി എന്നിവ ഓരോ സീറ്റിലും വിജയിച്ചു.
കോണ്‍ഗ്രസ്സിന്റെ ആണിക്കല്ലിളക്കിയ ഫലം
2004 ലെ തിരഞ്ഞെടുപ്പ് ഫലം ശരിക്കും കോണ്‍ഗ്രസിന്റെ ആണിക്കല്ലിളക്കിയ ഒന്നായിരുന്നു. ഇതേതുടര്‍ന്ന് എകെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരെ വന്നു.
17 മണ്ഡലങ്ങളില്‍ ആയിരുന്നു അന്ന് കോണ്‍ഗ്രസ് മത്സരിച്ചത്. ഇവിടെയെല്ലാം തന്നെ തോല്‍വി ഏറ്റുവാങ്ങി. ഷുവര്‍ സീറ്റ് എന്ന് ഉറപ്പിച്ചിരുന്ന വിഎം സുധീരന്‍ വരെ തോറ്റ് തുന്നംപാടി ആ തിരഞ്ഞെടുപ്പില്‍.
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ അവരുടെ തട്ടകമായ മഞ്ചേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ടികെ ഹംസ മലര്‍ത്തിയടിക്കുകയും ചെയ്തു അന്ന്.
അപ്പോഴും കോണ്‍ഗ്രസ് മുന്നില്‍!
ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയപ്പോഴും വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസ് തന്നെ ആയിരുന്നു മുന്നില്‍. 32.1 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ സിപിഎം നേടിയത് 31.5 ശതമാനം വോട്ടുകളാണ്. ആ തിരഞ്ഞെടുപ്പില്‍ ബിജെപി ആകെ പത്ത് ശതമാനത്തോളം വോട്ടുകള്‍ നേടിയിരുന്നു എന്നൊരു പ്രത്യേകതയും ഉണ്ട്.
സിപിഎം തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പുകള്‍
സംപൂജ്യരായില്ലെങ്കിലും മൂന്ന് തിരഞ്ഞെടുപ്പുകളില്‍ സിപിഎം ശരിക്കും തകര്‍ന്നടിഞ്ഞിട്ടുണ്ട്. 1984 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആകെ കിട്ടിയത് ഒരു സീറ്റ് മാത്രം ആയിരുന്നു. അന്ന് കോണ്‍ഗ്രസ് 13 സീറ്റുകളാണ് സ്വന്തമാക്കിയത്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ഡേക്കബ് ഗ്രൂപ്പും അന്ന് രണ്ട് വീതം സീറ്റുകള്‍ നേടിയിരുന്നു.
അന്ന് സിപിഎമ്മിന് ആശ്വാസമായത് കോട്ടയം സീറ്റ്് ആയിരുന്നു. സുരേഷ് കുറുപ്പാണ് കോട്ടയം സിപിഎമ്മിന് വേണ്ടി പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസിന്റെ സ്‌കറിയ തോമസ് ആയിരുന്നു എതിരാളി.
പിന്നേയും രണ്ട് തവണ
1984 ന് ശേഷം രണ്ട് തവണ കൂടി സിപിഎം വലിയ പ്രതിസന്ധി നേരിട്ടു. 1989 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആകെ കിട്ടിയത് 2 സീറ്റുകള്‍ ആയിരുന്നു. കോണ്‍ഗ്രസ് അന്ന് 14 സീറ്റുകള്‍ സ്വന്തമാക്കി.
1991 ല്‍ രാജീവ് ഗാന്ധി വധം ആയിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായത്. സഹതാപ തരംഗത്തില്‍ സിപിഎം പിന്നേയും ഒലിച്ചുപോയി. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു സീറ്റ് മെച്ചപ്പെടുത്തി മൂന്ന് സീറ്റുകള്‍ സ്വന്തമാക്കാന്‍ അന്ന് അവര്‍ക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് ആ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളാണ് നേടിയത്.