പത്തനംതിട്ടയിൽ കണ്ണന്താനത്തിന്റെ സർപ്രൈസ് എൻട്രി! സുരേന്ദ്രനും ശ്രീധരൻ പിളളയ്ക്കും വെല്ലുവിളി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനെ പോലെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ എങ്ങുമെത്താതിരിക്കുകയാണ് ബിജെപിയും. വിജയസാധ്യതയുളള സീറ്റിന് വേണ്ടിയുളള വടംവലികള്‍ തന്നെയാണ് പ്രധാനപ്രശ്‌നം.
ബിജെപിക്ക് ഏറെ പ്രതീക്ഷയുളള മണ്ഡലമായ പത്തനംതിട്ടയ്ക്ക് വേണ്ടിയാണ് തമ്മിലടി കൂടുതലും. കണ്ണന്താനവും പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നു. അതിനിടെ കൊല്ലത്ത് സുരേഷ് ഗോപിയെ മത്സരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂരില്‍ തുഷാര്‍ വെളളാപ്പളളിയുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ..
തിരക്കിട്ട ചർച്ചകൾ
ദില്ലി അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് കൊണ്ടുപിടിച്ച് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള, കുമ്മനം രാജശേഖരന്‍ അടക്കമുളള നേതാക്കള്‍ ദില്ലിയില്‍ ഉണ്ട്. സീറ്റാഗ്രഹിക്കുന്ന നേതാക്കളും ദില്ലിയില്‍ തമ്പടിച്ചിരിക്കുന്നു.
കണ്ണന്താനത്തിന്റെ വരവ്
പത്തനംതിട്ട ശബരിമല സമരങ്ങളുടെ കേന്ദ്രബിന്ദു ആയിരുന്നു എന്നതിനാല്‍ ബിജെപിക്ക് ഇവിടെ വിജയപ്രതീക്ഷയുണ്ട്. പിഎസ് ശ്രീധരന്‍ പിളളയെ കൂടാതെ കെ സുരേന്ദ്രനും എംടി രമേശും പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്തുണ്ട്. ഇവരെ കൂടാതെയാണ് നാലാമനായി കണ്ണന്താനത്തിന്റെ വരവ്.
ശ്രീധരൻ പിളള തുലാസിൽ
ദില്ലിയില്‍ ശ്രീധരന്‍ പിളളയുമായും കുമ്മനം രാജശേഖരനുമായും അല്‍ഫോണ്‍സ് കണ്ണന്താനം കൂടിക്കാഴ്ച നടത്തി. കുമ്മനത്തിന് തിരുവനന്തപുരം സീറ്റ് ഉറപ്പിച്ചതോടെയാണ് ശ്രീധരന്‍ പിളള പത്തനംതിട്ടയില്‍ പിടിച്ചത്. ശ്രീധരന്‍ പിളളയ്ക്ക് വലിയ വെല്ലുവിളി കെ സുരേന്ദ്രനാണ്.
പിടി വിടാതെ സുരേന്ദ്രനും
തൃശൂരോ പത്തനംതിട്ടയോ കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ല എന്നതാണ് സുരേന്ദ്രന്റെ നിലപാട്. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പളളി വരുന്നതോടെ സുരേന്ദ്രന് പ്രതീക്ഷ ആകെയുളളത് പത്തനംതിട്ടയിലാണ്. അങ്ങനെ വരുമ്പോള്‍ ശ്രീധരന്‍ പിളളയ്ക്ക് മത്സരത്തില്‍ നിന്നും സുരേന്ദ്രന് വേണ്ടി പിന്മാറേണ്ടി വരും.