കോഴിക്കോട് ലുലുവില്‍ നിന്നും മോഷണം നടത്തി മുങ്ങി: ദമ്പതികളെ കൗശലപൂർവ്വം പിടികൂടി പൊലീസ്
കോഴിക്കോട്: ഉദ്ഘാടനത്തിന് പിന്നാലെ വലിയ തിരക്കാണ് കോഴിക്കോട് ലുലു മാളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. തിരക്കിന്റെ മറവില്‍ നിരവധി മോഷണ ശ്രമങ്ങളും മാളുകള്‍ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. ഇതിനെതിരായി മാള്‍ അധികൃതർ തന്നെ പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുമുണ്ട്. എന്നിരുന്നാലും ചിലപ്പോഴൊക്കെ മാളുകളില്‍ മോഷണം നടക്കുന്നുമുണ്ട്. അത്തരത്തില്‍ കോഴിക്കോട് ലുലു മാളില്‍ നടന്ന ഒരു മോഷണത്തിലെ പ്രതികളെ പൊലീസ് പിടികൂടിയിരിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കോഴിക്കോട് ലുലു മാളിന്റെ പ്രാർത്ഥനാ മുറിയില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികളെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ദമ്പതികളാണ് അറസ്റ്റിലായിരിക്കുന്നത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാന്‍, ഭാര്യ ഷാഹിന എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് ലുലു മാളിലെത്തി കുഞ്ഞിന്റെ മാല മോഷ്ടിച്ച പ്രതികള്‍ ട്രെയിനില്‍ തിരികെ കാസർകോട്ടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാല നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ കുഞ്ഞിന്റെ മാതാപിതാക്കള്‍ വിവരം ലുലു ഗ്രൂപ്പ് അധികൃതരേയും പിന്നാലെ പൊലീസിനേയും അറിയിക്കുകയുമായിരുന്നു.
ലുലു മാളിലെ സി സി ടി വി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതികളെ തിരിച്ചറിഞ്ഞതാണ് നിർണ്ണായകമായത്. തുടർന്ന് കാസർകോട് പടന്നയില്‍ എത്തിയ കോഴിക്കോട് സിറ്റി പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
ഈ മാസം 26-ാം തിയതിയാണ് മോഷണം നടക്കുന്നത്. വിവരം അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ സാധിച്ചു എന്നുള്ളത് പൊലീസിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമായി. ലുലു മാളിലെ പ്രാർത്ഥന മുറിയില്‍ വെച്ച് 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തില്‍ നിന്നും പ്രതികള്‍ മാല പിടിച്ച് പറിക്കുന്നത് പോലുള്ള ദൃശ്യങ്ങളാണ് സി സി ടി വിയിലുള്ളത്.
ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാലയാണ് നഷ്ടമായത്. മോഷണം നടത്തിയതിന് ശേഷവും തന്ത്രപരമായിട്ടായിരുന്നു പ്രതികള്‍ മാളില്‍ നിന്നും രക്ഷപ്പെട്ടത്. ലുലു മാളില്‍ നിന്നും പുറത്തിറങ്ങിയ പ്രതികള്‍ ഒരുമിച്ച് സഞ്ചരിക്കാതെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടിയ ഇരുവരും ഒരുമിച്ച് കാസർകോടേക്ക് പോകുകയായിരുന്നു.
പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് ലുലു മാളിലെ സി സി ടി വി ദൃശ്യങ്ങള്‍ക്ക് പുറമെ റെയില്‍വേ സ്റ്റേഷനിലേയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. പ്രതികള്‍ക്കെതിരെ നേരത്തേയും സമാനമായ കേസുണ്ട്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളാണ് ഇരുവരും. മോഷ്ടിച്ച മാല ഇരുവരും വിറ്റുന്നില്ല. ഈ മാല പൊലീസ് പ്രതികളില്‍ നിന്ന് തന്നെ കണ്ടെടുക്കുകയും ചെയ്തു.












Click it and Unblock the Notifications