'കെകെ രമയെ അപമാനിച്ചിട്ടില്ല,സുധാകരന്റെ അധിക്ഷേപത്തെ പുല്ല് പോലെയാണ് കാണുന്നത്;എംഎം മണി
തിരുവനന്തപുരം : നിയമസഭയ്ക്കുള്ളിൽ വടകര എം എൽ എ കെ കെ രമയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ വീണ്ടും പ്രതികരിച്ച് മുൻ മന്ത്രി എം എം മണി. താൻ കെ കെ രമയെ അപമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇത്തവണ എം എം മണി രംഗത്തെത്തിയത്.
വിധവ എന്ന പരാമർശം നടത്തിയത് കോൺഗ്രസുകാരാണ്. തനിക്ക് പറയാനുള്ളത് നിയമസഭയ്ക്ക് ഉള്ളിൽ പറയും. വിധിയെന്ന് പറഞ്ഞതിനെപ്പറ്റി കൂടുതൽ പ്രതികരിക്കാൻ ഇപ്പോൾ താൻ തയ്യാറല്ല. അതേസമയം, താനൊരു നിരീശ്വരവാദി ആണെന്നും എം എം മണി കൂട്ടിച്ചേർത്തു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെയും എം എം മണിയുടെ പരാമർശം ഉണ്ടായി. കെ സുധാകരൻ തന്നെ അധിക്ഷേപിച്ചത് പുല്ലുപോലെയാണ് കാണുന്നത്. അദ്ദേഹത്തിന് യാതൊരു തരത്തിലും ലക്കും ലഗാനും ഇല്ലെന്നും മണി പറഞ്ഞു.
' ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല ' എന്നായിരുന്നു എം എം മണി നിയമസഭയിൽ കെ കെ രമയ്ക്ക് എതിരെ പറഞ്ഞത്. നിരവധി വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കും സംഭവം ഇടയായി. ഇതിന് പിന്നാലെ കെ കെ രമ എം എം മണിയ്ക്ക് മറുപടിയും നൽകിയിരുന്നു.
അതേസമയം , കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം എം മണിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നാണെന്നാണ് കെ പി സി സി പ്രസിഡന്റ് ആക്ഷേപിച്ചത് .
അദ്ദേഹത്തിന്റെ മുഖം അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു എന്നും കെ സുധാകരൻ ചോദിച്ചിരുന്നു . ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ.. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications