റവന്യൂ വകുപ്പിനെ കുറിച്ച് വ്യാപക പരാതി; മൂന്നാർ വിഷയം സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി!!
റവന്യു വകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: റവന്യു വകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങള്‍ക്കിടെ മുന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൈയേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 27ന് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അത് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിരുന്നു. മൂന്നാറിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് രണ്ടു നിവേദനങ്ങള്‍ കിട്ടിയെന്നും മുഖ്യമന്ത്രി യോഗത്തിന്റെ ആമുഖമായി പറഞ്ഞു.
കഴിഞ്ഞ യോഗങ്ങളില്‍ ഉയര്‍ന്നുവരാത്ത കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചെറുകിട കയ്യേറ്റക്കാരോട് അവര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ അനുഭാവപൂര്‍വമായ സമീപനം വേണം. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ റവന്യൂ മന്ത്രി പങ്കെടുക്കുന്നില്ല. കോട്ടയത്ത് നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നാണ് റവന്യുമന്ത്രി അറിയിച്ചത്.

വ്യാപക പരാതി
കിട്ടിയ രിണ്ട് നിവേദനങ്ങളിൽ ഒന്ന് സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ഒപ്പിട്ട നിവേദനമായിരുന്നു വെന്ന് മുഖ്യമന്ത്രി വിശദമാക്കി. റവന്യു വകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഗൗരവമായി കാണുന്നു
മൂന്നാറില്‍ പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതിനാലാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരുടെ അലംഭാവം
ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം മൂന്നാറില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പരാതിയും അദ്ദേഹം യോഗത്തില്‍ വായിച്ചു.

സംസ്ഥാനത്ത് ഭരണ സ്തംബനം
അതേസമയം സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കാത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു
മുഖ്യമന്ത്രി പറയുന്നത് മറ്റു മന്ത്രിമാര്‍ കേള്‍ക്കുന്നില്ലെന്നും സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

ചർച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരേണ്ടതില്ലെന്ന് വ്യക്തമാക്കി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

മന്ത്രിയുടെ നിർദേശം തള്ളി
എന്നാല്‍ റവന്യു മന്ത്രിയുടെ അഭിപ്രായം തള്ളിയ മുഖ്യമന്ത്രി യോഗം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു.












Click it and Unblock the Notifications