മലയാളി പെൺകുട്ടികളെ മനുഷ്യബോംബായി പോലും ഉപയോഗിക്കുന്നു! മതംമാറ്റത്തിന് പിന്നിൽ മനുഷ്യക്കടത്തെന്ന്..
തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൗജിഹാദും നടക്കുന്നുണ്ട് എന്ന് സംഘപരിവാര്‍ ദേശീയ തലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഹാദിയ കേസില്‍ സുപ്രീം കോടതി വിധി വരാന്‍ കാത്തുനില്‍ക്കാതെ തന്നെ അത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ വരെ ഉറപ്പിച്ചുകഴിഞ്ഞു. കേരളസന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ കടന്നാക്രമിക്കുന്ന വനിതാ കമ്മീഷന്റെ നിലപാടുകള്‍ സംഘപരിവാറില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല.
മേജർ രവി കൊടുംവിഷം!! ആർഎസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ.. കേരളത്തിൽ കലാപത്തിന് കോപ്പ് കൂട്ടുന്നു?
മനുഷ്യ ബോംബായി പോലും ഉപയോഗിക്കുന്നു
കേരളത്തിലെ പെണ്‍കുട്ടികളെ മനുഷ്യ ബോംബായി പോലും ഉപയോഗിക്കുന്നുണ്ട് എന്നാണ് ദേശീയ വനിതാ കമ്മീഷന്‍ ആരോപിച്ചിരിക്കുന്നത്. മലയാളി പെണ്‍കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ തിരുവനന്തപുരത്ത് പറഞ്ഞു.
മനുഷ്യക്കടത്തും നടക്കുന്നുണ്ട്
പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതംമാറ്റുക മാത്രമല്ല കേരളത്തില്‍ നടക്കുന്നത്. മറിച്ച് കേരളത്തില്‍ മനുഷ്യക്കടത്തും നടക്കുന്നുണ്ട് എന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ ആരോപണം. മതംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച 11 പരാതികള്‍ ഡിജിപിക്ക് കൈമാറിയിട്ടുണ്ട് എന്നും രേഖാ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
നീതി ലഭിക്കണം
നേരത്തെ തിരുവനന്തപുരത്ത് നിന്നും കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിനെ രേഖാ ശര്‍മ്മ സന്ദര്‍ശിച്ചിരുന്നു. നിമിഷ ഫാത്തിമയെ കണ്ടെത്തുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബിന്ദു വനിതാ കമ്മീഷനെ അറിയിച്ചു. തനിക്ക് നീതി ലഭിക്കണമെന്നും ബിന്ദു വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടു.
ഹാദിയയുടെ വീട്ടില്‍
വൈക്കത്തെ ഹാദിയയുടെ വീട്ടില്‍ നേരത്തെ ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഹാദിയയുടേത് ലൗ ജിഹാദ് അല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്നുമാണ് രേഖാ ശര്‍മ്മ പിന്നീട് പ്രതികരിച്ചത്. ഹാദിയയുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കിയിരുന്നു.
നിർബന്ധിത മതപരിവർത്തനം
കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ട് എന്ന ആരോപണം നിഷേധിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്‍ രംഗത്തെത്തി. കേരളത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം എന്ന് എംസി ജോസഫൈന്‍ വിമര്‍ശനം ഉന്നയിച്ചു. ദേശീയ തലത്തില്‍ കേരളത്തെ താഴ്ത്തിക്കെട്ടാനാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രമിക്കുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.
പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍
എംസി ജോസഫൈന്റെ പരാമര്‍ശത്തിന് മറുപടിയായി സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് ആവര്‍ത്തിച്ച് പറയുകയുണ്ടായി ദേശീയ വനിതാ കമ്മീഷന്‍ . മതം മാറ്റത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും രേഖ ശര്‍മ്മ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പല മതംമാറ്റങ്ങളും നടക്കുന്നത് മറ്റൊരു മതത്തോടുള്ള സ്‌നേഹം കൊണ്ടല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ കേരളത്തിലെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സന്ദര്‍ശിച്ചതിന് പിന്നില്‍ രാഷ്ട്രീയം
അതേസമയം രേഖാ ശര്‍മ്മ തിടുക്കപ്പെട്ട് ഹാദിയയെ സന്ദര്‍ശിച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് എംസി ജോസഫൈന്‍ ആരോപിച്ചു. നവംബര്‍ 27ന് സുപ്രീം കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഹാദിയ എന്ത് പറയുമെന്നുള്ള അങ്കലാപ്പിലാണ് ദേശീയ വനിതാ കമ്മീഷന്റെ ധൃതി പിടിച്ചുള്ള സന്ദര്‍ശനമെന്ന് എംസി ജോസഫൈന്‍ വിമര്‍ശിച്ചു.