അന്ന് സ്വരാജിനെതിരെ ലീഗിനൊപ്പം, നിലമ്പൂരിൽ ട്വിസ്റ്റ്, ഇടതിന് വേണ്ടി ഇറങ്ങി മമ്മൂട്ടിയുടെ അനിയൻ
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് വേണ്ടി പ്രചാരണത്തില്‍ സജീവമായി മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. സിനിമാ താരങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇബ്രാഹിം കുട്ടിയുടെ വരവിന് ഒരു പ്രത്യേകത ഉണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വരാജിന് എതിരെ പ്രചാരണം നടത്തിയിരുന്ന ആളാണ് ഇബ്രാഹിം കുട്ടി.
തൃപ്പൂണിത്തുറയില്‍ സ്വരാജിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിന്റെ കെ ബാബുവിന് വേണ്ടിയായിരുന്നു അന്ന് ഇബ്രാഹിംകുട്ടി രംഗത്ത് ഇറങ്ങിയിരുന്നത്. അന്ന് അങ്ങനെ ഒരു മണ്ടത്തരം ചെയ്തതിന്റെ പ്രായശ്ചിത്തമായാണ് ഇക്കുറി സ്വരാജിന് വേണ്ടി രംഗത്ത് ഇറങ്ങിയത് എന്ന് ഇബ്രാഹിംകുട്ടി പറയുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെയുണ്ടായ തിരിച്ചറിവിന്റെ ഫലമാണിത്. നിലമ്പൂരില്‍ വോട്ടില്ല, പക്ഷേ ചെയ്യാവുന്നത് സ്വരാജിനെ പോലൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നതാണ്.

സ്വരാജ് ആരെയും ചീത്ത പറയുകയോ മോശം വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യുകയില്ല. അദ്ദേഹത്തിന്റെ വഴി സ്വയം ഉണ്ടാക്കിയതാണ്. അത് അദ്ദേഹം വിശ്വസിക്കുന്ന പാര്‍ട്ടി പഠിപ്പിച്ചതാണ്. താന്‍ പ്രചാരണത്തിന് ഇറങ്ങുന്നത് കൊണ്ട് മമ്മൂട്ടിക്ക് എന്തെങ്കിലും പ്രശ്‌നം ഒന്നും ഇല്ല. താന്‍ നേരത്തെയും രാഷ്ട്രീയത്തിലുണ്ടായിരുന്നു. അവിടെ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ പുളളി ചോദിച്ചു, നിനക്കെന്താ ഒരു ഇടതുപക്ഷ ചായ്വ് എന്ന്. സിപിഎമ്മില്‍ അംഗത്വം തന്നാല്‍ സ്വീകരിക്കും എന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.
സ്വരാജിനെ പിന്തുണച്ച് കൊണ്ടുളള ഇബ്രാഹിംകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. കുറിപ്പ് ഇങ്ങനെയാണ്: '' പത്തും മുപ്പതും വര്‍ഷം വരെ ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും, അവിടെ നിന്നുകൊണ്ട് എംഎല്‍എയും മന്ത്രിയും ഒക്കെ ആവുകയും ചെയ്യുന്നവര്‍,കാലങ്ങള്‍ക്ക് ശേഷം നില്‍ക്കുന്നിടം ശരിയല്ല പുതിയ ഇടം തേടണം എന്ന് ചിന്തിച്ച്,പുതിയ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് നിന്ന് നില്‍പ്പില്‍ മറുകണ്ടം ചാടുകയും കാലു മാറുകയും ചെയ്യുമ്പോള്‍, അത് ചര്‍ച്ച പോലും ആകാത്ത ഈ കാലത്ത്, ഒരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പ് ഇല്ലാത്ത ഒരു സാധാരണ വോട്ടര്‍, അയാള്‍ക്ക് കൊള്ളാമെന്നു തോന്നുന്ന നിലപാടുകളെ പിന്തുണച്ചാല്‍ അത് മഹാപാതകമാകുന്നതെങ്ങനെ..?
ഇപ്പോള്‍ ഇതെന്തിന് പറയുന്നു എന്ന് ചിന്തിക്കുന്നുണ്ടാകും. ഒരുകാരണമുണ്ട്. നാട് ചിലപ്പോള്‍ ആവശ്യപ്പെടുന്ന ചിലനേതാക്കളുണ്ട്. ജനാധിപത്യത്തില്‍ അനിവാര്യമായ സമയങ്ങളില്‍ കാലം അവരെ നമുക്ക് മുന്നില്‍ കൊണ്ട് വന്ന് നിര്‍ത്തു. ഇന്നത്തെ ഇന്ത്യയില്‍ എം സ്വരാജിനോളം പോന്ന ഒരു ജനാധിപത്യവാദിയുടെ തലയെടുപ്പ് കണ്ടില്ലെന്നു നടിച്ചാല്‍ പിന്നീട് ദുഖിക്കേണ്ടി വരും. നമുക്ക് മുന്നില്‍ ഈ കാലം സ്വരാജിനെയാണ് കൊണ്ടുനിര്‍ത്തിയിരിക്കുന്നത്.
നിലമ്പൂരില്‍ എനിക്ക് വോട്ടില്ല. പക്ഷേ നിലമ്പൂര്‍ കേരളത്തോടാകെ ആവശ്യപ്പെടുന്നത് സ്വരാജിനൊപ്പം നില്‍ക്കാനാണ്. മനസ്സുകൊണ്ടെങ്കിലും ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ് അയാള്‍ക്കൊപ്പം നില്‍ക്കേണ്ടത്. അരക്ഷിതബോധം പടര്‍ന്ന് പന്തലിച്ച നാളുകളില്‍, രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ സ്വരാജിന്റെ വാക്കുകള്‍ ഒരിക്കലെങ്കിലും നിങ്ങള്‍ക്ക് കരുത്തായി പെയ്തിറങ്ങിയിട്ടുണ്ടാകാതിരിക്കില്ല. സ്‌നേഹം''.












Click it and Unblock the Notifications