പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി; 5 പോലീസ് സ്റ്റേഷനിലും ഭീഷണി, സുരക്ഷ ശക്തമാക്കി!!
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി. പിണറായി വിജയനും കോഴിക്കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പരിപാടികൾക്കെല്ലാം വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കോടഞ്ചേരി, താമരശ്ശേരി, കൂരാച്ചുണ്ട്, പെരുവണ്ണാമൂവി, തൊട്ടിൽപ്പാലം സ്റ്റേഷനുകൾകൾക്കാണ് ഭീഷണിയുള്ളത്. സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കണമെന്ന് ഡിജിപി നിർദേശിച്ചിട്ടുണ്ട്. അതേസമയം വയനാടിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പുലർത്തണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ തണ്ടർബോൾട്ട് സംഘം എത്തിയിട്ടുണ്ട്.

യുഎപിഎ ചുമത്തിയ സംഭവം
പന്തീരാങ്കാവിൽ രണ്ട് യുവാക്കൾക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ഭീഷണിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നത്. യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റിയാണ് പോലീസ് നടപടക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്.

സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾ
പോലീസിന്റേത് ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് പന്തീരാങ്കാവിൽ നടന്നതെന്നും യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. മാവോയിസ്റ്റ് ലഘുലേഘ കയ്യിൽ വെച്ചെന്ന കാരണത്തിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. രണ്ട് പേരും സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളുമാണ്.

ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം
ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ചുമത്തിയിരിക്കുന്നത്. യുഎപിഎ 20,38,39 വകുപ്പുകളാണ് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ചുമത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ പതിനാല് ദിവസത്തേക്ക് കോഴിക്കോട് ജില്ല സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. നിരോധിത സംഘടനകളിൽ അംഗമായി, ആശയങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് വിദ്യാർത്ഥികൾക്ക് നേരെ ചുമത്തിയിരിക്കുന്നത്.

വാളയാർ സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ
കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തിയത് വാളയാര്‍ സംഭവത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്ന ആരോപണവുമായി ബിജെപി നേതാവ് പി ശിവശങ്കരന്‍ രംഗത്ത് വന്നു. കോഴിക്കോട് സംഭവത്തില്‍ കൂടുതല്‍ പുനരാലോചന വേണമെന്ന് പി മോഹനനും എംഎ ബേബിയും പറയുമ്പോഴും അട്ടപ്പാടിയില്‍ നടക്കുന്ന വെടിപ്പിനെ പൂര്‍ണമായും ന്യായീകരിക്കുന്നതില്‍ തന്നെ ഇരട്ടത്താപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ വിചാരണ പാടില്ല
യുഎപിഎ ചുമത്തേണ്ടയിടത്ത് യുഎപിഎ തന്നെ ചുമത്തണം, പക്ഷേ അവര്‍ക്ക് കുറച്ച് സമയം കൊടുക്കണം. തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി പോലെ ഉയര്‍ന്ന സംവിധാനങ്ങളുണ്ടല്ലോ. അതിനുമുന്‍പ് മാധ്യമ വിചാരണ നടത്തി മനോവീര്യം കെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സംഘടനകളില്‍ ഇതുപോലുള്ള നിരോധിത സംഘടനകളെ അനിയന്ത്രിതമായി കയറ്റിവിടാന്‍ ശ്രമിച്ചതിന്റെ മറ്റൊരു തെളിവാണ് പുറത്തു വന്നിരിക്കുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു. ‘മനോരമ ന്യൂസിന്റെ കൗണ്ടര്‍ പൊയിന്റി' ല്‍ ആയിരുന്നു പി ശിവശങ്കരന്റെ പ്രതികരണം.












Click it and Unblock the Notifications