പോലീസിനെ ഭയന്ന് പ്രവര്‍ത്തകര്‍ എത്തിയില്ല; മാര്‍ച്ച് ഉപേക്ഷിച്ച് ശബരിമല കർമ്മസമിതി
Recommended Video
കോഴിക്കോട്: ശബരിമലയില്‍ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നത് 2018 സെപ്തംബര്‍ 22 നാണ്. കോടതി വിധിയുണ്ടായെങ്കിലും സന്നിധാനത്ത് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സന്നിധാനത്ത് ദര്‍ശനം നടത്താന്‍ കാത്തിരിക്കേണ്ടി വന്നത് 97 ദിവസങ്ങളായിരുന്നു.
ഈ മാസം രണ്ടിന് പുലര്‍ച്ചെയായിരുന്നു പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് മഫ്തിയിലുള്ള പോലീസിന്റെ സഹായത്തോടെ കനകദുര്‍ഗ്ഗ, ബിന്ദു എന്നിവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഇതേ തുടര്‍ന്നാണ് ബിന്ദു കല്യാണി ജോലി ചെയ്യുന്ന കോളേജിലേക്ക് ശബരില കര്‍മ്മസമിതി മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ എത്താതായതോടെ കര്‍മ്മസമിതിക്ക് മാര്‍ച്ച് ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്..
ദര്‍ശനം നടത്താനെത്തുന്നവര്‍ക്കെതിരെ
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് നേരെ വലിയ രീതിയിലുള്ള കയ്യേറ്റ ശ്രമങ്ങളായിരുന്നു പ്രതിഷേധക്കാര്‍ നടത്തിയിരുന്നത്. പമ്പയിലും സന്നിധാനത്തും സ്ത്രീകള്‍ക്ക് നേരെ പ്രതിഷേധം നടക്കുന്ന അതേ സമയം തന്നെ അവരുടെ വീടുകള്‍ക്ക് നേരേയും അക്രമം നടന്നിരുന്നു.
പ്രതിഷേധ മാര്‍ച്ചുകള്‍
ശബരിമല ദര്‍ശനത്തിന് തയ്യാറാവുന്ന സ്ത്രീകളുടെ ജോലിസ്ഥലത്തേക്കും സംഘപരിവാറും ശബരിമല കര്‍മ്മസമിതിയും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. യുവതികളെ ജോലിയില്‍ പിരിച്ചുവിടണമെന്നുള്ള മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്കുള്ള മാര്‍ച്ച്.
മാര്‍ച്ച് ഉപേക്ഷിച്ചു
തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസിലേക്കാണ് ശബരിമല കര്‍മ്മ സമിതി മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. ഇത് സംബന്ധിച്ച് ഇന്ന് പത്രങ്ങളില്‍ വാര്‍ത്തകളും നല്‍കിയിരുന്നു. എന്നാല്‍ രാവിലെ 10.30 ന് തീരുമാനിച്ച് മാര്‍ച്ചിന് 11 മണി കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മസമിതി മാര്‍ച്ച് ഉപേക്ഷിക്കുകയായിരുന്നു.
കര്‍ശന നടപടി
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കാന്‍ തുടങ്ങിയതാണ് പ്രവര്‍ത്തരെ പിന്നോട്ടടുപ്പിച്ചത് എന്നാണ് സൂചന. മാര്‍ച്ച് ചിത്രീകരിക്കാന്‍ ടിവി ചാനലുകളും സ്ഥലത്തെത്തിയിരുന്നു.
കലാപ സമാനം
ശബരിമല പ്രക്ഷേഭം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് പ്രവര്‍ത്തകര്‍ എത്താത്തനിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നാമജപ മാര്‍ച്ച് ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അഴിഞ്ഞാട്ടത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കലാപ സമാനമായ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്.
അക്രമത്തിന് സാധ്യത
ശബരിമല സന്ദര്‍ശനം നടത്തി മടങ്ങിയ ബിന്ദുവും കനകദുര്‍ഗ്ഗയും ഇപ്പോഴും പോലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. അക്രമത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രഹസ്യതാവളങ്ങളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും വീടുകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കുന്നുണ്ട്.
1369 പേര്‍ അറസ്റ്റില്‍
അതേസമയം അക്രമികള്‍ക്കെതിരെ ശക്തമായ നടപയാണ് പോലീസ് സ്വീകരിക്കുന്നത്. അയ്യായിരത്തോളം പേര്‍ക്കെതിരെയാണ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1369 പേര്‍ അറസ്റ്റിലായി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പദ്ധതിക്കാണ്‍ പോലീസ് രൂപം നല്‍കിയിരിക്കുന്നത്.
നിരോധനാജ്ഞ
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാടും മഞ്ചേശ്വരത്തും നെടുമങ്ങാടും ഒപ്പം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും വടകരയിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ.
നെടുമങ്ങാട്
കഴിഞ്ഞ ദിവസം വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വലിയമല സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്. പി തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.