ഒടുവിൽ എസ്എഫ്ഐ വാ തുറന്നു! സ്വാശ്രയ ഫീസ് കുറയ്ക്കണം, പിണറായി സർക്കാർ എല്ലാം അട്ടിമറിക്കുന്നു...
സ്വാശ്രയ മാനേജ്മെന്റുകൾക്ക് തീവെട്ടിക്കൊള്ളയ്ക്ക് അവസരം നൽകാത്ത വിധം, മെഡിക്കൽ പ്രവേശനം സുപ്രീംകോടതി നിർദേശങ്ങൾക്ക് അനുസരിച്ച് നടത്തണമെന്നും എസ്എഫ്ഐ നിർദേശിച്ചു.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധനവിൽ പ്രതിഷേധവുമായി എസ്എഫ്ഐയും രംഗത്ത്. വർദ്ധിപ്പിച്ച മെഡിക്കൽ ഫീസ് കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി.
സ്വാശ്രയ മേഖലയിൽ എസ്എഫ്ഐ സ്വീകരിച്ച നിലപാടുകളെ പിണറായി സർക്കാർ അട്ടിമറിച്ചെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി. സ്വാശ്രയ മെഡിക്കൽ മേഖലയിൽ മെറിറ്റ് സീറ്റുകൾ ഇല്ലാതാക്കിയ തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

സ്വാശ്രയ മാനേജ്മെന്റുകൾക്ക് തീവെട്ടിക്കൊള്ളയ്ക്ക് അവസരം നൽകാത്ത വിധം, മെഡിക്കൽ പ്രവേശനം സുപ്രീംകോടതി നിർദേശങ്ങൾക്ക് അനുസരിച്ച് നടത്തണമെന്നും എസ്എഫ്ഐ നിർദേശിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതിന് ശേഷം എസ്എഫ്ഐ ഇതാദ്യമായാണ് ഈ വിഷയത്തിൽ ശക്തമായ പ്രതികരണം നടത്തുന്നത്.
കെഎസ് യു, എബിവിപി, എംഎസ്എഫ് അടക്കമുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ മെഡിക്കൽ ഫീസ് വർദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുണ്ട്. മെഡിക്കൽ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു സംഘടിപ്പിച്ച മാർച്ചുകൾ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
അതേസമയം, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ്, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ കഴിഞ്ഞ വർഷത്തെ ഫീസിൽ ഇത്തവണയും പ്രവേശനം നടത്താമെന്ന് ധാരണയിലെത്തി. തിങ്കളാഴ്ച വൈകീട്ട് ആരോഗ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ രണ്ട് മാനേജ്മെന്റുകളുടെ പ്രതിനിധികളും ഇതുസംബന്ധിച്ച കരാറിൽ ഒപ്പിടും.












Click it and Unblock the Notifications