എംജി രാധാകൃഷ്ണന്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസില്‍; ഇത്തവണ ഉന്നത പദവി, 'ഗ്രൂപ്പ് അഡ്വൈസര്‍'
തിരുവനന്തപുരം: മുതിര്‍ന്നമാധ്യമ പ്രവര്‍ത്തകന്‍ എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിലേക്ക് തിരികെ എത്തുന്നു. ഇത്തവണ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിന്റെ മൊത്തത്തിലുള്ള എഡിറ്റോറിയല്‍ അഡൈ്വസര്‍ ആയിട്ടാണ് എംജി രാധാകൃഷ്ണന്റെ നിയമനം എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ചരിത്രം സൃഷ്ടിച്ച് സിന്ധു സൂര്യകുമാറിന്റെ പുതിയ സ്ഥാനലബ്ധി; മലയാള ചാനല്‍ ചരിത്രത്തില്‍ രണ്ടാമത്
നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ആയിരുന്നു എംജി രാധാകൃഷ്ണന്‍. മനോജ് കെ ദാസ് ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റര്‍ ആയി ചുമതലയേറ്റതിന് പിറകെ ആയിരുന്നു എംജി രാധാകൃഷ്ണന്റെ രാജി. ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വണ്‍ഇന്ത്യ മലയാളം ആയിരുന്നു.
അമ്മയെ പോലെ തന്നെ അതിസുന്ദരി, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്
2014 ല്‍ ആയിരുന്നു എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ആയി സ്ഥാനമേല്‍ക്കുന്നത്. അന്ന് ടിഎൻ ഗോപകുമാർ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ്. പിന്നീട് ടിഎൻജിയുടെ മരണശേഷം വാർത്താ വിഭാഗത്തിന്റെ പൂർണ ചുമതല എംജി രാധാകൃഷ്ണന് ആയിരുന്നു. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിള്ളയുടെ മകന്‍ ആയ എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന് മുമ്പ് ഇന്ത്യടുഡേയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.
ഏഴ് വര്‍ഷം ഏഷ്യാനെറ്റ് ന്യൂസിനെ നയിച്ചതിന് ശേഷം അദ്ദേഹം പടിയിറങ്ങുന്നു എന്ന വാര്‍ത്ത കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ചും , മനോജ് കെ ദാസിന്റെ വരവിനെ തുടര്‍ന്ന് രാജിക്കത്ത് നല്‍കിയ സാഹചര്യത്തില്‍. ഏഷ്യാനെറ്റ് ന്യൂസ് സംഘപരിവാര്‍ അജണ്ടയിലേക്ക് നീങ്ങുന്നു എന്ന രീതിയിലും ആക്ഷേപം ഉയര്‍ന്ന സമയം ആയിരുന്നു അത്.
മനോജ് കെ ദാസിന്റെ നിയമനത്തിന് മുമ്പ് തന്നെ എംജി രാധാകൃഷ്ണന്‍ രാജിക്കത്ത് നല്‍കിയിരുന്നു എന്നാണ് സൂചന. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്ഥാപനം സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന്, ഒരു മാസം നീണ്ട ആശയ വിനിമയങ്ങള്‍ക്കൊടുവില്‍ ആണ് പുതിയ നിയമനം. മനോജ് കെ ദാസ് ആണ് നിലവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റര്‍.
ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ എഡിറ്റോറിയല്‍ ഉപദേഷ്ടാവായിട്ടാണ് എംജി രാധാകൃഷ്ണന്റെ പുതിയ നിയമനം. ഏഷ്യാനെറ്റ് ന്യൂസ്, സുവര്‍ണ ന്യൂസ്, കന്നഡ പ്രഭ പത്രം, ഏഷ്യാനെറ്റ് ന്യൂസിന് കീഴിലുള്ള മലയാളം ഉള്‍പ്പെടെയുള്ള വാര്‍ത്താ പോര്‍ട്ടലുകള്‍ തുടങ്ങിയവയുടെ എല്ലാം എഡിറ്റോറിയല്‍ അഡ്വൈസര്‍ ഇനി മുതല്‍ എംജി രാധാകൃഷ്ണന്‍ ആയിരിക്കും.
ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ ബോര്‍ഡിന്റേയും ചെയര്‍മാന്റേയും അഡ്വൈസര്‍ എന്ന ഉത്തരവാദിത്തവും എംജി രാധാകൃഷ്ണന് ഉണ്ടായിരിക്കും എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. നേരത്തേ ഏഷ്യാനെറ്റ് ന്യൂസിന്റെ മാത്രം എഡിറ്റര്‍ ആയിരുന്നു അദ്ദേഹം. കൂടുതല്‍ വിശാലമായ ചുമതലകള്‍ ആയിരിക്കും അദ്ദേഹത്തെ കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിട്ട കാലത്ത് ചാനലിനെ നയിച്ചിരുന്നത് എംജി രാധാകൃഷ്ണന് ആയിരുന്നു. ഈ ഘട്ടത്തില്‍ സിപിഎമ്മും ബിജെപിയും ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. എംജി രാധാകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം പിന്‍വലിക്കപ്പെട്ടത് എന്നാണ് പുറത്ത് വന്ന വിവരം.
മാതൃഭൂമി പത്രത്തിന്റെ പത്രാധിപ സ്ഥാനത്ത് നിന്നാണ് മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് എത്തുന്നത്. രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായതിന് പിറകെ ആയിരുന്നു ഈ സംഭവ വികാസങ്ങള്‍. അതുകൊണ്ട് തന്നെ മാധ്യമ മേഖലയിലും പൊതു സമൂഹത്തിലും ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സംഘപരിവാര്‍ അനുകൂല നിലപാടുള്ള ആള്‍ എന്ന ഒരു ആക്ഷേപം മനോജ് കെ ദാസിനെതിരെ ശക്തമായി ഉയരുകയും ചെയ്തിരുന്നു.
ജൂലായ് 14 ന് ആണ് എംജി രാധാകൃഷ്ണന്റെ രാജി വാര്‍ത്ത പുറത്ത് വരുന്നത്. അതിന് പിറകെ ഏഷ്യാനെറ്റ് ന്യൂസിലെ സ്ഥാനക്കയറ്റങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്ന സിന്ധു സൂര്യകുമാറിനെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയി നിയമിച്ചതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കേരളത്തിലെ മുഴുവന്‍ സമയ വാര്‍ത്താ ചാനലിന്റെ എഡിറ്റോറിയല്‍ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് സിന്ധു സൂര്യകുമാര്‍.
കേരളത്തില്‍ ഏറ്റവും സ്വീകാര്യതയുള്ള സ്വകാര്യ വാര്‍ത്താ ചാനല്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ്. 1993 ല്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാറിന്റേയും വ്യവസായിയായ റെജി മേനോന്റേയും നേതൃത്വത്തില്‍ ആയിരുന്നു ഏഷ്യാനെറ്റിന്റെ തുടക്കം. പിന്നീട് വാര്‍ത്തകള്‍ക്ക് മാത്രമായി ഏഷ്യാനെറ്റ് ന്യൂസ് എന്ന ചാനല്‍ തുടങ്ങി. 2008 ല്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് ഒരു സ്വതന്ത്ര സ്ഥാപനമാകുന്നത്. വിനോദ ചാനല്‍, സ്റ്റാര്‍ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ആയിരുന്നു ഇത്.
2006 ല്‍ ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുന്നത്. അന്ന് അദ്ദേഹം ബിജെപി പക്ഷത്തായിരുന്നില്ല. വിനോദ ചാനല്‍ സ്റ്റാര്‍ ഗ്രൂപ്പ് വാങ്ങിയപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖര്‍ തനിക്കൊപ്പം നിലനിര്‍ത്തി. പിന്നീട് കന്നഡയില്‍ സുവര്‍ണ ന്യൂസ് എന്ന വാര്‍ത്താ ചാനലും തുടങ്ങി. കന്നഡ പ്രഭ എന്ന പത്രവും രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ ആണ്. രാജീവ് ചന്ദ്രശേഖര്‍ ബിജെപി പക്ഷത്ത് എത്തിയതോടെ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയത്.
Recommended Video
വാർത്താ ചാനലുകൾക്ക് ബാർക്ക് റേറ്റിങ് ഉണ്ടായിരുന്ന സമയത്ത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മറ്റ് വാർത്താ ചാനലുകളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ്. ഇന്ത്യാവിഷൻ മാത്രമായിരുന്നു ഒരു ഘട്ടത്തിലെങ്കിലും റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്നിട്ടുള്ളത്. ഇന്ത്യാവിഷൻ സംപ്രേഷണം അവസാനിപ്പിച്ചതിന് ശേഷം മറ്റൊരു വാർത്താ ചാനലും റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്നിട്ടില്ല.
പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്