ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? എൽഡിഎഫും പ്രതിരോധത്തിൽ, രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം
ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? എൽഡിഎഫും പ്രതിരോധത്തിൽ, രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം
കുണ്ടറ: പീഡന പരാതിയിൽ ഒത്തുതീർപ്പിന് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ പ്രതിരോധത്തിൽ. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രിതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷ നീക്കം. ഇതോടെ സിപിഎമ്മും, എൻസിപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സർക്കാരിനെ തന്നെ വെട്ടിലാക്കിയിരിക്കുന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാണ്.

പീഡനപരാതി ഒത്തുതീർക്കാൻ ശ്രമിക്കുന്നതും സമ്മർദ്ദം ചെലുത്തുന്നതും ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് തന്നെ പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ ശശീന്ദ്രൻ മന്ത്രിസഭയ്ക്ക് പുറത്തുപോകും. തന്റെ പരാതിയിൽ ഒത്തുതീർപ്പിന് മന്ത്രി കുടുംബത്തിൽ സമ്മർദ്ദം ചെലുത്തിയെന്ന് പെൺകുട്ടി മൊഴി നൽകിയാൽ ശശീന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരാകും. അല്ലെങ്കിൽ പരാതിക്കാരിക്ക് നേരിട്ട് കോടതിയെ സമീപിക്കാനും സാധിക്കും.

പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാലും ഇത്തരമൊരു സാഹചര്യത്തിലേക്ക് പ്രശ്നം നീങ്ങിയാൽ രാജിയാകും ശശീന്ദ്രന് മുന്നിലുള്ള ഏക വഴി. സ്ത്രീസുരക്ഷയടക്കമുള്ള വിഷയങ്ങൾ വലിയ രീതിയിൽ ചർച്ചയാകുന്ന ഈ സമയത്ത് തൽക്കാലം ശശീന്ദ്ര വിശദീകരണം ഉൾക്കൊണ്ട എൻസിപി, ഇടത് മുന്നണി നേതൃത്വം മന്ത്രിയെ അനുകൂലിച്ചോ സംരക്ഷിക്കുന്ന രീതിയിലോ നിലപാട് അറിയിക്കാത്തത് ഇതിന്റെ ഭാഗമായാണ്. എൻസിപി അന്വേഷണ കമ്മീഷനെ വച്ച സാഹചര്യത്തിൽ ആ പാർട്ടി നിലപാട് എടുക്കും വരെ കാത്തിരിക്കാമെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.

എൻസിപിയിലെ തർക്കവും പാർട്ടിയിൽ ചിലർക്കുള്ള വൈരവുമാണു സംഭാഷണം റിക്കോർഡ് ചെയ്ത് ഉപയോഗിച്ചതിനു പിന്നിലെന്നാണു മുഖ്യമന്ത്രിയോടും ശശീന്ദ്രൻ വിശദീകരിച്ചത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കുന്നതിനുള്ള ഇടപ്പെടൽ മാത്രമാണ് താൻ നടത്തിയതെന്നും മന്ത്രി വാദിക്കുന്നു. തനിക്കു വിശ്വാസമുള്ള കൊല്ലത്തെ ചില നേതാക്കൾ അഭ്യർഥിച്ചപ്രകാരമാണു യുവതിയുടെ പിതാവിനെ വിളിച്ചത്. കുറ്റാരോപിതനായ ജി. പത്മാകരൻ, താൻ ഇടപെട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു ധരിപ്പിച്ചതായും ശശീന്ദ്രൻ പറഞ്ഞു.

പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് എൻസിപിയിലെ തന്നെ ഒരു വിഭാഗം വാദിക്കുന്നത്. യുവതിയുടെ പിതാവിനെ അടുത്തിടെ കൊലപാതകശ്രമ കേസിൽ റിമാൻഡ് ചെയ്തിരുന്നു. ഇങ്ങനെയുള്ളവരെ പാർട്ടി സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുതെന്ന് പാർട്ടി കമ്മിറ്റിയിൽ താൻ നിലപാടെടുത്തതായി എൻസിപി നിർവാഹക സമിതി അംഗം ജി. പത്മാകരൻ പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് യുവതിയുടെ പരാതിയെന്നും തൊട്ടടുത്ത ദിവസം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയം പരിഹരിക്കണമെന്ന് യുവതിയുടെ പിതാവിനോട് മന്ത്രി ഫോണിൽ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദം മുറുകുന്നത്. പരാതിയിൽ തുടക്കത്തിൽ അന്വേഷണത്തിന് പൊലീസ് തയാറായില്ലെന്ന ആരോപണവുമുണ്ട്. ഇത് അന്വേഷിച്ച് പല തവണ പെൺകുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ എത്തിയതിന് പിന്നാലെയാണ് മന്ത്രി നേരിട്ട് വിളിച്ച് പ്രശ്നത്തിൽ ഇടപ്പെടുന്നതും 'പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാം' എന്ന് പറയുന്നതും.












Click it and Unblock the Notifications