ഗണേഷ് കുമാർ ഇടപെട്ടു, കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പിടിക്കില്ല; തീരുമാനം പിൻവലിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചേക്കും. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വിഷയത്തിൽ ഇടപെട്ടതോടെയാണ് ജീവനക്കാരുടെ ആശങ്കയ്ക്ക് പരിഹാരമാവുന്നത്. കെഎസ്ആർടിസി സിഎംഡിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം ഗതാഗത മന്ത്രി നൽകിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൃത്യമായി ശമ്പളം പോലും ലഭിക്കാത്ത കോർപ്പറേഷൻ ജീവനക്കാരിൽ നിന്ന് അഞ്ച് ദിവസത്തെ വേതനം പിടിച്ചുവാങ്ങാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് ഗതാഗതമന്ത്രി തന്നെ നേരിട്ട് ഇടപെട്ടത്. ഈ ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് മന്ത്രി കെബി ഗണേഷ് കുമാർ ആരോപിക്കുന്നത്.

വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി സിഎംഡിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനായിരുന്നു ഉത്തരവ്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു കെഎസ്ആർടിസിയിൽ സാലറി ചലഞ്ച്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നിർബന്ധമല്ലെന്നായിരുന്നു കെഎസ്ആർടിസി എംഡിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. സമ്മതപത്രം സ്വീകരിച്ച ശേഷം മാത്രമായിരിക്കും തുക ഈടാക്കുക എന്നായിരുന്നു അറിയിച്ചിരുന്നത്. സെപ്റ്റംബർ മാസം മുതൽ ഈ തുക മൂന്ന് ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കാനായിരുന്നു നീക്കം.
എന്നാൽ ഈ ഉത്തരവ് വലിയ രീതിയിൽ എതിർപ്പിന് കാരണമായിരുന്നു. മാസം തോറും കൃത്യമായി ശമ്പളം ലഭിക്കാത്ത സ്ഥിതിയുള്ള കോർപ്പറേഷനിൽ ഇത്തരമൊരു നീക്കത്തിന്റെ ആവശ്യം എന്തായിരുന്നു എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. കൂടാതെ ഓണത്തിന് ഉത്സവബത്തയോ ബോണസോ ഒന്നും കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് ഈ തീരുമാനവും വന്നത്.
അതിനിടെ സർക്കാരിലെ മറ്റ് വകുപ്പുകൾ ബോണസും ഉത്സവബത്തയും ജീവനക്കാർക്ക് നൽകുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി ഉള്ള പണം തന്നെ തിരികെ പിടിക്കാൻ ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ബിവറേജ് കോർപറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വൻ തുകയാണ് ജീവനക്കാർക്ക് ഇക്കുറിയും ബോണസായി നൽകുന്നത്.
ഇത്തവണ മദ്യത്തിന്റെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപ സര്‍ക്കാരിന് ലഭിക്കുമ്പോള്‍ വില്‍പനയിലൂടെ ജീവനക്കാർക്ക് വൻ തുകയാണ് ബോണസായി നൽകുക. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു. ഇതിന്റെ റെക്കോർഡ് മറികടക്കുന്ന പ്രഖ്യാപനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications