കോൺഗ്രസ് ചെയ്ത് കൂട്ടിയ കൊലകൾ, പകൽ കോൺഗ്രസ് രാത്രി ആർഎസ്എസ്, ആഞ്ഞടിച്ച് എംഎം മണി
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. തികച്ചും ആസൂത്രിതമായി നടപ്പാക്കിയ ഈ കൊലപാതകങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് മൂടിവെക്കാനാവാത്തതാണ് എന്ന് മന്ത്രി ആരോപിച്ചു.
സംസ്ഥാന സർക്കാരിനെതിരായ അടവുകളെല്ലാം പിഴച്ച് അന്തംവിട്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വെപ്രാളമാണ് ഈ കൊലപാതകങ്ങളിൽ പ്രതിഫലിക്കുന്നത് എന്നും എംഎം മണി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചിരിക്കുന്നത്.

സിറാജിനെ വെട്ടിക്കൊന്നിട്ട് പത്ത് ദിവസം
മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലൂടെ കോൺഗ്രസ് അവരുടെ പരമ്പരാഗത ശൈലിയിൽ നിന്നും ഒട്ടും മാറിയിട്ടില്ലെന്ന് വെളിവാക്കുന്നു. രണ്ടാഴ്ചക്കുള്ളിൽ ഡി.വൈ.എഫ്.ഐ.യുടെ ഉശിരൻമാരായ മുന്ന് പ്രവർത്തകരെയാണ് കോൺഗ്രസ് ഗുണ്ടകൾ ആസൂത്രിതമായി കൊലപ്പെടുത്തിയത്. കായംകുളത്ത് മുനിസിപ്പൽ കൗൺസിലറായ സിറാജിനെ ഇതേപോലെ വെട്ടിക്കൊലപ്പെടുത്തിയിട്ട് പത്തു ദിവസമേ ആയിട്ടുള്ളൂ.

രണ്ടു കുടുംബങ്ങളെ അനാഥമാക്കി
കോവിഡ് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഭക്ഷണ വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിറാജിനെ അക്രമിച്ച് കൊലപ്പെടുത്തുന്നതിന് അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനായിരുന്നു എന്നതു മാത്രമായിരുന്നു കാരണം. ഇപ്പോൾ വെഞ്ഞാറമൂട്ടിൽ രണ്ടു കുടുംബങ്ങളെയാണ് കോൺഗ്രസ് ക്രിമിനൽ സംഘം അനാഥമാക്കിയിരിക്കുന്നത്. പ്രദേശത്തെ കോൺഗ്രസ് കാപാലിക സംഘങ്ങളുടെ അഴിഞ്ഞാട്ടങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തിയ നേതാക്കളായിരുന്നു മിഥിലാജും ഹഖ് മുഹമ്മദും എന്നതാണ് ഇപ്പോഴുണ്ടായ കൊലപാതകത്തിന് കാരണം.
Recommended Video

കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക്
തികച്ചും ആസൂത്രിതമായി നടപ്പാക്കിയ ഈ കൊലപാതകങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് മൂടിവെക്കാനാവാത്തതാണ്. കെ.പി.സി.സി. പ്രസിഡന്റും കോൺഗ്രസിന്റെ മറ്റു ചില പ്രമുഖ നേതാക്കളും നിഷ്ഠൂരമായ ഈ കൊലപാതകത്തെ ന്യായീകരിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. പ്രദേശത്തെ പാർലമെന്റംഗമാകട്ടെ പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടതിന് തെളിവുമുണ്ട്. കൊലപാതകത്തിൽ കോൺഗ്രസ് നേതൃത്വത്തിനുള്ള പങ്കും പ്രതികളുമായുള്ള അടുത്ത ബന്ധവുമെല്ലാം ഇക്കാര്യങ്ങളിൽ നിന്ന് വ്യക്തമാണ്.

നേതൃത്വത്തിന്റെ വെപ്രാളം
സംസ്ഥാന സർക്കാരിനെതിരായ അടവുകളെല്ലാം പിഴച്ച് അന്തംവിട്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വെപ്രാളമാണ് ഈ കൊലപാതകങ്ങളിൽ പ്രതിഫലിക്കുന്നത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കാമെന്നും വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ അത് സർക്കാരിനെതിരെ ആയുധമാക്കാമെന്നുമുള്ള വ്യാമോഹമാണ് ഇതിനു പിന്നിലുള്ളത്.

പകൽ കോൺഗ്രസ് രാത്രി ആർഎസ്എസ്
അഹിംസാവാദികളെന്ന് അവകാശപ്പെടുന്ന കോൺഗ്രസുകാർ ചെയ്യുന്നത് മുഴുവൻ ഹിംസയാണെന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്രയേറെ കൊലപാതകങ്ങളാണ് ഇവർ ചെയ്തു കൂട്ടിയത്. പകൽ കോൺഗ്രസ് രാത്രി ആർഎസ്എസ് എന്ന നിലയിൽ ഇരട്ടമുഖവുമായി പ്രവർത്തിക്കുന്ന കോൺഗ്രസുകാരിൽ നിന്നും ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അവരുടെ വികൃതമുഖം ഒരിക്കൽക്കൂടി തുറന്നു കാട്ടപ്പെട്ടിരിക്കുന്നു''.












Click it and Unblock the Notifications