'കള്ളൻ കള്ളൻ എന്ന് വിളിച്ചു പറഞ്ഞ് മുന്നിലോടുന്ന കള്ളൻ', മുരളീധരനെതിരെ എംഎം മണിയുടെ ഒളിയമ്പ്!
തിരുവനന്തപുരം: സ്വർണം കടത്താൻ ഉപയോഗിച്ചത് നയതന്ത്ര ബാഗേജ് തന്നെയാണ് എന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ അറിയിച്ചത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വൻ തിരിച്ചടിയായിരിക്കുകയാണ്. നയതന്ത്ര ബാഗേജ് വഴിയല്ല സ്വർണം കടത്തിയത് എന്നാണ് നേരത്തെ വി മുരളീധരൻ വാദിച്ചിരുന്നത്. കേന്ദ്രത്തിന്റെ വിശദീകരണം വന്നതോടെ വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സിപിഎം രംഗത്ത് എത്തിയിരിക്കുകയാണ്.
വി മുരളീധരൻ കള്ളം പറഞ്ഞുവെന്ന് ബോധ്യപ്പെട്ടിട്ടും അതേക്കുറിച്ച് ചോദിക്കാൻ കോൺഗ്രസോ ലീഗോ തയ്യാറാകുന്നില്ലെന്ന് മന്ത്രി എംഎം മണി കുറ്റപ്പെടുത്തി. എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' നയതന്ത്ര ബാഗ് തന്നെയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്സഭയിൽ വ്യക്തമാക്കിയിരിക്കുന്നു. സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് തുടർച്ചയായി ആവർത്തിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുള്ള മറുപടി കൂടിയാണ് ഇത്. തലക്കടി കിട്ടിയതു പോലെ വന്ന ഈ മറുപടി കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്രമന്ത്രി മുരളീധരന്റെയും ബിജെപിയുടെയും അവസ്ഥ ആർക്കും മനസ്സിലാകും.

പക്ഷേ ഇത്ര കൃത്യമായി വസ്തുത പുറത്തുവന്നിട്ടും ശ്രീ. വി. മുരളീധരന്റെ കള്ളം പറച്ചിലിന്റെ ഉദ്ദേശ്യമെന്തെന്ന് ചോദിക്കാൻ കോൺഗ്രസിന്റെയോ ലീഗിന്റെയോ നേതാക്കളോ, മറ്റു യുഡിഎഫ് നേതാക്കളോ തയ്യാറാകുന്നില്ല. ബി.ജെ.പി. നേതാവിന്റെ കള്ളം പൊളിഞ്ഞതിൽ ബിജെപി നേതാക്കൾക്കുള്ള വേദന, അവരുടെ ബി ടീമായി പ്രവർത്തിക്കുന്നതു കൊണ്ടായിരിക്കും യു.ഡി.എഫ്. നേതാക്കളുടെ മുഖത്തും പ്രതിഫലിക്കുന്നത്.
ബി.ജെ.പിയുടെ ടി വി ചാനൽ മേധാവി, നയതന്ത്ര ബാഗേജല്ല എന്ന് പറയണമെന്ന് സ്വപ്നയെ ഉപദേശിച്ചിരുന്നതായും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാംകൂടി കൂട്ടിവായിച്ചാൽ കേന്ദ്രമന്ത്രിയുടെ കള്ളം പറച്ചിലും കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുടെ വിഷാദവുമൊക്കെ എന്തിനാണെന്ന് വ്യക്തമാകും. ആരെ സഹായിക്കാനാണെന്നും മനസ്സിലാകും. ഇതെല്ലാം കാണുമ്പോൾ "കള്ളൻ, കള്ളൻ എന്ന് വിളിച്ചു പറഞ്ഞ് മുന്നിലോടുന്ന കള്ളനെ" ആരെങ്കിലും ഓർത്താൽ കുറ്റം പറയരുത്''.












Click it and Unblock the Notifications