ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു; ഏഴ് പേർക്കെതിരെ മിനുവിന്റെ പരാതി, അതും ഇമെയിൽ മുഖേന
കൊച്ചി: ലൈംഗികപീഡന ആരോപണത്തിൽ നടൻമാരായ ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി മിനു മുനീർ. ഇമെയിൽ മുഖേനയാണ് മിനു പരാതി നൽകിയത്. ഓരോ താരങ്ങൾക്ക് എതിരെയും വെവ്വേറെ പരാതികളാണ് അവർ നൽകിയത്. നടൻമാർക്ക് പുറമേ സിനിമയിൽ നിന്ന് തന്നെയുള്ള മറ്റ് രണ്ട് പേർക്കതിരെയും പരാതിയുണ്ട്.
ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഎസ് ചന്ദ്രശേഖരൻ, കാസ്‌റ്റിംഗ് ഡയറക്‌ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെയും അന്വേഷണ സംഘത്തിന് മുൻപാകെ പരാതി നൽകിയിട്ടുണ്ട്. അന്വേഷണ സംഘം ഫോണിൽ സംസാരിച്ചിരുന്നുവെന്നും വിശദമായ മൊഴിയെടുക്കാൻ സമയം തേടിയിട്ടുണ്ടെന്നും മിനു മുനീർ അറിയിച്ചു.

വിഷയത്തിൽ പരാതി നൽകാൻ ധൈര്യം നൽകിയത് പിണറായി വിജയന്റെ വാക്കുകളാണെന്ന് മിനു മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് പ്രമുഖ നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണവുമായി മിനു രംഗത്തെത്തിയത്. മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ വന്ന ശേഷം പ്രത്യേക അന്വേഷണ സംഘം ഇവരെ ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് മിനു ഇവർക്ക് പരാതി നൽകിയത്.
വെളിപ്പെടുത്തലിന് ശേഷം കുറെയധികം ഫോൺ കോളുകൾ വന്നുവെന്നും അറിയാത്ത നമ്പറുകളായിരുന്നു അതിൽ കൂടുതലെന്നും അവർ പറയുന്നു. ഇതുവരെ കോളുകൾ സ്വീകരിച്ചിട്ടില്ല. സമ്മർദ്ദമൊന്നുമുണ്ടാവാൻ സാധ്യതയില്ലെന്നും തനിക്ക് നേരെ ആക്രമണമുണ്ടായത് എല്ലാവരും അറിയാൻ തന്നെയാണ് ഫേസ് ബുക്കിലിട്ടതെന്നും കേസിന്റെ പുരോഗതി ഇനി മാധ്യമങ്ങൾ തന്നെ അന്വേഷിക്കുമെന്നും മിനു വ്യക്തമാക്കി.
സംഭവമുണ്ടായ സമയത്ത് പരാതി നൽകാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും ഇനി പരാതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇനിയൊരാൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും അവർ പറയുകയുണ്ടായി. നിലവിലെ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും കേസ് രജിസ്‌റ്റർ ചെയ്യുകയെന്നതാണ് സൂചന. വരും ദിവസങ്ങളിൽ തന്നെ അന്വേഷണസംഘം മിനുവിന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
ഗുരുതര ആരോപണങ്ങളാണ് മുൻനിര താരങ്ങൾക്ക് ഉൾപ്പെടെ എതിരെ ഉയർന്നിരിക്കുന്നത്. സിനിമയുടെ ചിത്രീകരണ വേളയിൽ അപ്രതീക്ഷിതമായി പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്നാണ് മിനു ആരോപിച്ചിരുന്നു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞുവെന്നും മിനു വെളിപ്പെടുത്തിയിരുന്നു.
കലണ്ടർ സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നാണ് മറ്റൊരു ആരോപണം. ഇതിനെ എതിർത്തപ്പോൾ അമ്മയിലെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മിനുവിന്റെ വെളിപ്പെടുത്തലിൽ പറയുന്നു. ഇവർക്ക് പുറമെ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും താരം ആരോപണം ഉയർത്തിയിട്ടുണ്ട്.












Click it and Unblock the Notifications