മിഷൻ ഇന്ദ്രധനുഷ് ഉദ്ഘാടനം തിങ്കളാഴ്ച; വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ ആവശ്യാനുസരണം വാക്സീന്‍ ലഭ്യമാക്കി
തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8 ന് പേരൂര്‍ക്കട ജില്ല മാതൃകാ ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. വാക്‌സിനേഷന്‍ പ്രക്രിയയുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എല്ലാം ആവശ്യാനുസരണം വാക്സീന്‍ ലഭ്യമാക്കി. കോള്‍ഡ് സ്‌റ്റോറേജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി. ആവശ്യമായ ജീവനക്കാരെ വിന്യസിച്ചു. പരിശിലനം ലഭിച്ച 4171 ജെപിഎച്ച്എന്‍മാരാണ് വാക്‌സിന്‍ നല്‍കുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ഏകോപനം ഉണ്ടാവും.

ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിവന്‍ എടുക്കാന്‍ വിട്ടുപോയിട്ടുള്ള അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികളും പൂര്‍ണമോ ഭാഗികമായോ വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികളും വാക്സീന്‍ സ്വീകരിക്കണം എന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 2 വയസ്സുവരെയുളള 61,752 കുട്ടികളെയും 2 മുതല്‍ 5 വയസ്സുവരെയുളള 54,837 കുട്ടികളെയും ആണ് (ആകെ 1,16,589 കുട്ടികള്‍) പൂര്‍ണമായോ ഭാഗികമായോ വാക്സീന്‍ എടുക്കാത്തതായി കണ്ടെത്തിയിരിക്കുന്നത്..
സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വാക്‌സിനേഷന്‍ നല്‍കും, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സഹായത്തോടെ വാക്‌സിനേഷന്‍ നല്‍കാനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
10,086 സെഷനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതില്‍ 289 എണ്ണം മൊബൈല്‍ സെഷനുകളാണ്. ഓഗസ്റ്റ് 7 മുതല്‍ 12 വരെയാണ് ഒന്നാം ഘട്ട വാക്സീന്‍ നല്‍കുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയാണ്. മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെ ആണ്.
ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 തൊട്ട് വൈകുന്നേരം നാല് വരെയാണ് സമയം.
പ്രായാനുസൃതമായ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയിട്ടുള്ള 0- 23 മാസം പ്രായമുള്ള കുട്ടികള്‍ക്കും എം ആര്‍ 1, എം ആര്‍ 2 ഡിപിറ്റി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം എടുക്കാന്‍ വിട്ടുപോയിട്ടുള്ള ആളുകള്‍ക്കും പൂര്‍ണമായോ ഭാഗികമായോ വാക്സീന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാകിസിന്‍ നല്‍കുന്നത്.












Click it and Unblock the Notifications