ഇന്ത്യയിലെ യുവജനങ്ങളെ മോദി സര്‍ക്കാര്‍ വഞ്ചിച്ചു: കൊടിയേരി ബാലകൃഷ്ണന്‍
കണ്ണൂര്‍: പ്രതിവര്‍ഷം രണ്ട് കോടി പുതിയ തൊഴിലവസരങ്ങള്‍ നല്‍കുമെന്നായിരുന്നു നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്നാല്‍ അധികാരത്തിലേറി നാല് വര്‍ഷം കൊണ്ട് എട്ട് കോടി തൊഴില്‍ നല്‍കേണ്ട സ്ഥാനത്ത് കേവലം 10 ലക്ഷം പേര്‍ക്കാണ് ഇന്ന് തൊഴില്‍ കൊടുത്തതെന്നും ഇന്ത്യയിലെ യുവതീ യുവാക്കളെ വഞ്ചിച്ച സര്‍ക്കാറാണിതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥിരം തൊഴില്‍ ഇല്ലാതാവുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വില്‍പനചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വെ, ഇന്ത്യന്‍ എയര്‍ലൈന്‍സ് തുടങ്ങി മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നത്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കാന്‍ പോലും കേന്ദ്രം തയ്യാറാവുന്നില്ല. തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ മോദി സര്‍ക്കാറിന് കഴിയുന്നില്ലെന്ന് മാത്രമല്ല, ഉള്ള തൊഴില്‍ കൂടി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കുകയാണ്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാര്‍ യുവാക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.
ഇന്ധന വിലക്കയറ്റത്തിന്റെ പേര് പറഞ്ഞ് മുമ്പ് പാര്‍ലമെന്റില്‍ സൈക്കിള്‍ ചവിട്ടി വരികയും ഓട്ടോറിക്ഷ കയര്‍കെട്ടി വലിക്കുകയുമൊക്കെ ചെയ്ത ബി .ജെ.പിക്കാര്‍ ഇപ്പോള്‍ എവിടെ പോയി ഇന്ധനത്തിന്റെ പേരിലുള്ള കൊള്ളയടി കാണുന്നില്ലേ? കോടിയേരി ചോദിച്ചു. പെണ്‍കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷിതത്വമില്ലാത്ത രാജ്യമായി നമ്മുടെ നാട് മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് സ്വൈര്യമായി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
പിന്നെ എന്തിനാണ് മോദി ഇന്ത്യ ഭരിക്കുന്നത്? ആര്‍.എസ്.എസും മുസ്ലിം തീവ്രവാദ സംഘടനകളും പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. വരാന്‍ പോകുന്നത് പോരാട്ടത്തിന്റെ നാളുകളാണ്. കോടിയേരി പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം.ഷാജര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ സനോജ്, സി.പി .എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എം.പ്രകാശന്‍ , എം. സുരേന്ദ്രന്‍, ഒ. കെ ബിനീഷ്, എം.അനൂപ്, പനോളി വത്സന്‍, അഫ്‌സല്‍, തോമസ് രാജ് എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications